ഉഡുപ്പി-കരിന്തളം വൈദ്യുത ലൈൻ: ഭൂമിയുടെയും കാർഷികവിളകളുടെയും കെട്ടിടങ്ങളുടെയും നഷ്ടം വീണ്ടും അളന്ന് തിട്ടപ്പെടുത്താൻ ധാരണ
1463512
Thursday, October 24, 2024 3:37 AM IST
ഒടയംചാൽ: ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുത ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് കർഷകർക്കും മറ്റു സ്ഥലമുടമകൾക്കുമുണ്ടാകുന്ന നഷ്ടങ്ങളെല്ലാം ഒരു മാസത്തിനകം വീണ്ടും കൃത്യമായി അളന്ന് തിട്ടപ്പെടുത്താൻ കർഷകരക്ഷാസമിതി നേതാക്കളും വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ ധാരണയായി.
ഭൂമിയും കാർഷികവിളകളും വീടുകളും മറ്റു കെട്ടിടങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന നഷ്ടങ്ങളെല്ലാം അതത് സ്ഥലമുടമകളുടെ സാന്നിധ്യത്തിൽ വീണ്ടും കൃത്യമായി അളന്ന് തിട്ടപ്പെടുത്തും. ഭാഗികമായോ പൂർണമായോ ഉപയോഗശൂന്യമാകുന്ന സ്ഥലങ്ങൾ നിർണയിച്ച് അതിനനുസരിച്ച് നഷ്ടപരിഹാരം നല്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.
നഷ്ടപരിഹാര പാക്കേജും മറ്റ് അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരുമാസത്തിനു ശേഷം കർഷകരക്ഷാസമിതി നേതാക്കളും മന്ത്രിയുമായി വീണ്ടും ചർച്ച നടത്താനും ധാരണയായി. നഷ്ടപ്പെടുന്ന സ്ഥലത്തിന്റെയും കാർഷികവിളകളുടെയും കെട്ടിടങ്ങളുടെയും യഥാർത്ഥ മൂല്യത്തിനൊത്ത നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് വൈദ്യുത മന്ത്രിയും ചർച്ചയിൽ പങ്കെടുത്ത ഇ. ചന്ദ്രശേഖരൻ എംഎൽഎയും ഉറപ്പുനല്കി. നഷ്ടങ്ങൾ അളന്ന് തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകിയതിനുശേഷം മാത്രമേ കർഷകരുടെ ഭൂമിയിലൂടെ വൈദ്യുത ലൈൻ വലിക്കുന്ന പ്രവൃത്തികൾ വീണ്ടും തുടങ്ങുകയുള്ളൂവെന്നും ബന്ധപ്പെട്ടവർ കർഷകരക്ഷാസമിതി നേതാക്കൾക്ക് ഉറപ്പു നൽകി. സ്ഥലത്തിന് ഫെയർവാല്യുവിൻരെ നാലിരട്ടി തുക നഷ്ടപരിഹാരമായി നൽകാമെന്ന് നിർദേശമാണ് ചർച്ചയിൽ അധികൃതർ മുന്നോട്ടുവച്ചത്.
സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ കർഷകരക്ഷാസമിതിയെ പ്രതിനിധീകരിച്ച് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, കൺവീനർ കെ. നാരായണൻകുട്ടി, വൈസ് ചെയർമാൻ എം.കെ. ഭാസ്കരൻ അട്ടേങ്ങാനം, ട്രഷറർ സത്യനാഥ് കമ്പിക്കാനം, ഫ്രാൻസിസ് ജോസഫ് കാട്ടുകുക്കെ എന്നിവരാണ് പങ്കെടുത്തത്. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജില്ലയിൽ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ ചുമതലയുള്ള സ്പെഷ്യൽ തഹസിൽദാർ ഷൈനി ഷൈനി മേരി സാമുവലും ചർച്ചയിൽ പങ്കെടുത്തു.
വൈദ്യുത ലൈനിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഭൂമിയും കാർഷിക വിളകളും കെട്ടിടങ്ങളും നഷ്ടമാകുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം തീർത്തും അപര്യാപ്തമാണെന്ന് കർഷകരക്ഷാസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ഉത്തരകേരളത്തിലെ ഊർജപ്രതിസന്ധിക്ക് പരിഹാരമാകുന്ന പദ്ധിക്ക് തങ്ങൾ എതിരല്ലെന്നും കർഷകർക്കും സ്ഥലമുടമകൾക്കും നാമമാത്രമായ നഷ്ടപരിഹാരം മാത്രം നല്കി ഒഴിവാക്കാനുള്ള നീക്കത്തെയാണ് എതിർക്കുന്നതെന്നും ചെയർമാൻ ഷിനോജ് ചാക്കോ പറഞ്ഞു.
400 കെവി ലൈൻ കടന്നുപോകുന്ന വഴിയിലുടനീളം 46 മീറ്റർ വീതിയിലുള്ള സ്ഥലം ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തതിന് തുല്യമായ നിരക്കിൽ നഷ്ടപരിഹാരം നല്കി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ പ്രധാനമായും മുന്നോട്ടുവച്ചത്. ഇത്രയും സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളൊന്നും നടത്താനോ കൃഷി ചെയ്യാനോ കഴിയാതെ ഉപയോഗശൂന്യമാകുന്ന അവസ്ഥയും സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. നഷ്ടങ്ങളുടെ കണക്കെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനം ശുഭസൂചനയാണെന്ന് കർഷകരക്ഷാസമിതി നേതാക്കൾ പറഞ്ഞു.
ഇക്കാര്യത്തിൽ കർഷകരുടെയും സ്ഥലമുടമകളുടെയും അംഗീകാരത്തോടുകൂടി മാത്രമേ ഇനി വൈദ്യുത ലൈനിന്റെ നിർമാണം തുടങ്ങുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയിട്ടുണ്ട്.
കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങളെ നിസാരമായി എഴുതിത്തള്ളി ബലപ്രയോഗത്തിലൂടെ വൈദ്യുത ലൈൻ വലിക്കുന്ന സാഹചര്യം ഇനിയുണ്ടാവില്ല. ഇക്കാര്യത്തിൽ കർഷകരുടെ വികാരം ഉൾക്കൊള്ളാൻ വൈദ്യുതി മന്ത്രിയും ബന്ധപ്പെട്ടവരും തയാറായത് കർഷക രക്ഷാസമിതയുടെ നേതൃത്വത്തിൽ ദീർഘകാലമായി നടത്തുന്ന സമരത്തിന്റെ വിജയമാണെന്നും ചെയർമാൻ ഷിനോജ് ചാക്കോ പറഞ്ഞു.