വെബ്സൈറ്റുകളിലൂടെ ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ്
1463521
Thursday, October 24, 2024 3:37 AM IST
കാസർഗോഡ്: പ്രമുഖ തൊഴിൽദാതാക്കളുടെ വെബ്സൈറ്റുകളിലൂടെ ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.
വെബ് സൈറ്റിൽ നിന്ന് അപേക്ഷകരുടെ വിവരങ്ങൾ ശേഖരിക്കുന്ന തട്ടിപ്പുകാർ ഇവരെ ബന്ധപ്പെട്ട് ഏതെങ്കിലുമൊരു ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ചാണ് വലയിൽ വീഴ്ത്തുന്നത്. നിയമന ഉത്തരവ് ഉൾപ്പെടെയുള്ള വ്യാജരേഖകളും അയച്ചു നൽകാറുണ്ട്.
ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു നിശ്ചിത കോഴ്സിന്റെ സർട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് വിശ്വസിപ്പിച്ച് അതിനായി പണമടപ്പിക്കുന്നതാണ് അടുത്ത ഘട്ടം. തട്ടിപ്പുകാർ നിർദേശിക്കുന്ന മറ്റു വെബ്സൈറ്റുകൾ മുഖേനയാണ് പണമടപ്പിക്കുന്നത്.
ഇതോടെ ഉദ്യോഗാർഥികളുടെ കൂടുതൽ വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാരുടെ കൈയിലാകും. പിന്നീട് ഇവരുമായി ബന്ധപ്പെടാൻ കഴിയാതെവരുമ്പോൾ മാത്രമാണ് പലർക്കും തട്ടിപ്പിനിരയായ കാര്യം മനസിലാകുന്നത്.
ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ അതീവജാഗ്രത പുലർത്തണമെന്നും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ചോ സൈബർ പോർട്ടൽ മുഖേനയോ പരാതിപ്പെടാവുന്നതാണെന്നും പോലീസിന്റെ അറിയിപ്പിൽ പറഞ്ഞു.