രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി
1601202
Monday, October 20, 2025 1:54 AM IST
കണ്ണൂർ: ചലച്ചിത്രമേളകളുടെ ഭൂപടത്തിൽ തലശേരിയെ അടയാളപ്പെടുത്തി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശീല വീണു. കഴിഞ്ഞ നാലു ദിവസങ്ങളായി ലോകസിനിമയുടെ മായാദൃശ്യങ്ങൾ മനസിൽ പതിപ്പിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച പ്രഥമ തലശേരി രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാടിനെ ഇന്നത്തെ കേരളമായി മാറ്റിയെടുക്കാൻ സാധിച്ചതിൽ ചലച്ചിത്രം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അതിനെ ശക്തിയോടെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ അവാർഡ് ജേതാവ് നടൻ വിജയരാഘവനെ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ആദരിച്ചു. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് എന്നിവർക്കുള്ള സംഘാടക സമിതിയുടെ സ്നേഹോപഹാരവും സ്പീക്കർ നൽകി.
തലശേരിയുടെ അഭിമാനമായ സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ 12-ാം ചരമവാർഷികദിനത്തിൽ പ്രണാമമർപ്പിച്ച് സമാപനസമ്മേളന വേദിയിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അനുസ്മരണപ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ലോകത്ത് നിർമിക്കപ്പെട്ട ഏറ്റവും മികച്ച 55 ദൃശ്യവിസ്മയങ്ങൾ തലശേരി ലിബർട്ടി തീയേറ്റർ സമുച്ചയത്തിൽ മറ്റൊരു ലോകം തന്നെ തീർക്കുകയായിരുന്നു.
ലിബർട്ടി തീയേറ്റർ സമുച്ചയത്തിലെ ലിറ്റിൽ പാരഡൈസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തലശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സനിൽ, എം.കെ. സെയ്തു, സി.കെ. രമ്യ, നിർമാതാവ് ലിബർട്ടി ബഷീർ, ബീനിഷ് കോടിയേരി, ടി.എം. ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.