നടുവിൽ: മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നേരിടാന്‍ ബെന്നിയും സംഘവും ജാഗ്രതയിലാണ്. പഞ്ചായത്തുകളുടെ അനുമതി ലഭിച്ചാല്‍ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് ഇവര്‍ കര്‍ഷകരെയും കർഷകരുടെ കാർഷിക വിളകളെയും സംരക്ഷിക്കും. നടുവില്‍ പഞ്ചായത്തിലെ പുലിക്കുരുമ്പ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബെന്നി മുട്ടത്തില്‍ (55) ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്.
കുടുംബസ്വത്തായി കിട്ടിയ പുലിക്കുരുമ്പയിലെ മൂന്നരയേക്കര് കൃഷിഭൂമിയിൽ പലപ്പോഴായി കാട്ടുപന്നികള്‍ വന്ന് കൃഷികൾ നശിപ്പിക്കാറുണ്ടായിരുന്നു. വന്യജീവി പട്ടികയിലുള്ള ഇവയെ പ്രതിരോധിക്കാന്‍ യാതൊരുമാര്ഗവുമില്ലാതെ നിരവധിയാളുകളാണ് കൃഷി ഉപേക്ഷിച്ചത്. ഇക്കാരണത്താൽ പുതുതലമുറ കാർഷിക മേഖലയിലേക്ക് കടന്നുവരുന്നുമില്ല. ഈ സാഹചര്യത്തിലാണ് 2022ല്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയില്‍പ്പെടുത്തി വെടിവെച്ച് കൊല്ലാനുള്ള നിയമം പാസാക്കിയത്. ഇത് മനസിലാക്കിയ ബെന്നി നിരവധി നിയമപോരാട്ടം നടത്തിയാണ് മലയോര മേഖലയിലെ നിരവധി പഞ്ചായത്തുകളിലെ കാട്ടുപന്നിശല്യത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തിയത്.
തളിപ്പറമ്പ് താലൂക്കിലെ ലൈസന്‍സുള്ള തോക്കുടമകളെ കണ്ടെത്തലായിരുന്നു ആദ്യകടമ്പ. ഇത് വിവരാവകാശപ്രകാരം കണ്ടെത്തി. ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് എല്ലാവരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. തുടർന്ന് ബെന്നി ഉള്‍പ്പടെ ലൈസന്‍സുള്ള 17 ആളുകളെ കൂട്ടിച്ചേര്‍ത്ത് കര്‍ഷകരക്ഷാ സേന രൂപീകരിക്കുകയും കാട്ടുപന്നി ശല്യമുള്ള പഞ്ചായത്തുകളില്‍ ഇവയെ വെടിവെച്ച് കൊല്ലാനുള്ള അനുമതിക്ക് ജില്ലാ കളക്ടറെ സമീപിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായി ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഉദയഗിരി, ആലക്കോട്, നടുവില്‍, ഏരുവേശി, മലപ്പട്ടം, മാടായി, ചെറുതാഴം, കടന്നപ്പള്ളി- പാണപ്പുഴ, എരമം-കുറ്റൂര്‍, ഏഴോം പഞ്ചായത്തുകളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍ നല്‍കുകയും ചെയ്തു. വനംവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിൽ മാടായി, ചെറുതാഴം, കടന്നപ്പള്ളി- പാണപ്പുഴ, എരമം-കുറ്റൂര്‍, ഏഴോം, നടുവില്‍ പഞ്ചായത്തുകളില്‍ നിന്നായി നൂറോളം കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. ഇതിനായി ബെന്നിയുള്പ്പടെയുള്ള കര്‍ഷക രക്ഷാസേനാ അംഗങ്ങള്‍ യാതൊരു പ്രതിഫലവും പറ്റുന്നുമില്ല. തോക്കിന്റെ തിര ഉള്‍പ്പടെ മുഴുവന്‍ ചെലവുകളും സ്വയം വഹിക്കുകയാണ്.
ബിഎസ്എന്‍എലില്‍ താത്കാലിക കേബിള്‍ ജോയിന്ററായി 21 വര്‍ഷം ജോലി ചെയ്ത ബെന്നി 1999ലാണ് സജീവമായി പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് വരുന്നത്. കൂടെ ജോലി ചെയ്തിരുന്ന ആലക്കോട് സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സാമുവല്‍ തോമസിന്റെ പ്രേരണയാണ് തുണയായത്. 2016ല്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും നേടി.