സ്വന്തം ലേഖകർ
കണ്ണൂർ/ചെറുപുഴ/തലശേരി: കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ജില്ലയിലെ മൂന്ന് പേരുടെയുടെയും മൃതദേഹങ്ങൾ വൈകുന്നേരം നാട്ടിൽ എത്തിച്ചു. രണ്ടു പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. കുറുവ തറ സ്വദേശി ഉന്നൻകണ്ടി അനീഷ് കുമാറിന്റെ സംസ്കാരം ഇന്നു രാവിലെ 11ന് പയ്യാന്പലത്ത് നടത്തും. ഇന്നലെ വൈകുന്നേരം എത്തിയ മൃതദേഹം എകെജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെ എട്ടിന് കരാറിനകം സർവീസ് സഹകരണ ബാങ്കിന് സമീപം പൊതുദർശനത്തിന് വയ്ക്കും. 10ന് വീട്ടിൽ അന്ത്യകർമങ്ങൾ നടത്തും. തുടർന്ന് 11ന് പയ്യാന്പലത്ത് സംസ്കാരം.
പെരിങ്ങോം വയക്കര പഞ്ചായത്തിലെ പാടിയോട്ടുചാൽ വയക്കര സ്വദേശി കുത്തൂർ നിതിന്റെ നാട്ടിലെത്തിച്ച് വയക്കരയിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. രാതി 7.45 നാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്.
കിലോമീറ്ററുകളോളം നീണ്ട വാഹനങ്ങൾ. നിറകണ്ണുകളുമായി ആയിരങ്ങൾ. നാടിന്റെ പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാൻ മണിക്കൂറുകളോളമാണ് പലരും കാത്തു നിന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ നിതിനെ അറിയുന്ന ഓരോരുത്തരുടെയും കണ്ണ് ഈറനണിഞ്ഞു. ബസ് സ്റ്റോപ്പിന് സമീപത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. പോലീസും നാട്ടുകാരും തിരക്ക് നിയന്ത്രിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. നാട്ടിലെ എന്ത് ആവശ്യത്തിനും ഏതൊരാഘോഷത്തിനും മുൻപന്തിയിലുണ്ടായിരുന്നു നിതിൻ.
വയക്കരയിൽ ഏറെ നേരത്തെ പൊതുദർശനത്തിന് ശേഷം തറവാട്ട് വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. സ്വന്തം വീടായി ഒരു കുടിൽ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെയാണ് അച്ഛനും ഏട്ടനും അടങ്ങുന്ന കുടുംബം കഴിഞ്ഞത്. നല്ല ഒരു നടവഴി പോലും ഇവിടേയ്ക്ക് ഇല്ല. സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു നിതിൻ. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ തറകെട്ടിയിടുകയും ചെയ്തിരുന്നു. പക്ഷെ, ഇവിടെ ഒരു രാത്രി പോലും താമസിക്കാനായില്ല.
ഇന്നലെ രാവിലെ രാജ് മോഹൻ ഉണ്ണിത്താൻ എംപി നിതിന്റ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ എംപി പറഞ്ഞു. സജീവ് ജോസഫ് എംഎൽഎ, യുഡിഎഫ് ചെയർമാൻ പി.ടി. മാത്യു, ടി.ഐ. മധുസൂദനൻ എംഎഎ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വൽസല എന്നിവർ എത്തിയിരുന്നു. രാത്രിയോടെ സംസ്കാരം വയക്കര ശാന്തിവനം പൊതു ശ്മശാനത്തിൽ നടന്നു.
ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണയുടെ മൃതദേഹം വൈകുന്നേരം ആറരയോടെ വീട്ടിലെത്തിച്ചു. ആയിരക്കണക്കിനാളുകളാണ് വിശ്വാസ് കൃഷ്ണയുടെ മൃതദേഹം കാണാന്‍ വീട്ടിലെത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് ധര്‍മടത്തെ വീട് സാക്ഷ്യം വഹിച്ചത്.
പിതാവിനെ നഷ്ടപ്പെട്ട മൂന്നുവയസുകാരനായ മകന്റെ സങ്കടം കാഴ്ചക്കാരേയും നൊമ്പരത്തിലാക്കി. കെ.സുധാകരന് എം.പി, കെ.കെ. ശൈലജ എംഎല്‍എ, കെ.പി. മോഹനന് എംഎല്‍എ, ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, തലശേരി സബ് കളക്ടര്‍ സന്ദീപ് കുമാര്‍, മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി, സിപിഎം ജില്ലാസെക്രട്ടറി എം.വി ജായരജാന്, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. തുടർന്ന് രാത്രിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
തൃക്കരിപ്പൂർ/ചെർക്കള: കുവൈറ്റിലെ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പൊൻമലേരി കുഞ്ഞിക്കേളുവിനും ചെർക്കള കുണ്ടടുക്കത്തെ രഞ്ജിത്തിനും കണ്ണീരോടെ വിട. രാത്രി 7.30ഓടെ കാലിക്കടവിലെത്തിച്ച കുഞ്ഞിക്കേളുവിന്റെ മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. ഭൗതികദേഹം ഒരു നോക്കുകണാൻ നൂറുകണക്കിനാളുകളാണ് മണിക്കൂറുകളായി കാത്തിരുന്നത്.
തുടർന്ന് രമ്യ ഫൈൻ ആർട്സ് പരിസരത്ത് നടന്ന പൊതുദർശനം ഒരു മണിക്കൂർ നീണ്ടു. സബ് കളക്ടർ സുഫിയാൻ അഹമ്മദ്, ഹൊസ്ദുർഗ് തഹസിൽദാർ എം.മായ, എം.രാജഗോപാലൻ എംഎൽഎ, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി തുടങ്ങി നാനാ തുറകളിലുള്ള നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. ഇളമ്പച്ചി തെക്കുമ്പാട് യുവജന ഗ്രന്ഥാലയത്തിലും പൊതുദർശനത്തിന് വച്ചശേഷം വീട്ടിലെത്തിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി.ബഷീർ, സിഎംപി സെൻട്രൽ കൗൺസിലംഗം വി.കെ.രവീന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ തുടങ്ങി വിവിധ മേഖലയിലെ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ തെക്കുമ്പാട്ടെ വീട്ടിലെത്തിയിരുന്നു. രാത്രി പത്തോടെയാണ് കാലിക്കടവ് ആണൂരിലെ സമുദായ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചത്.
രഞ്ജിത്തിന്റെ മൃതദേഹം രാത്രി 8.30യോടെയാണ് വീട്ടിലെത്തിച്ചത്.അലമുറയിട്ടു കരയുന്ന അമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കാൻ കഴിയാതെ ചെങ്കള കുണ്ടടുക്കം നിവാസികൾ വിതുന്പി. വീട്ടുവളപ്പിലെ അസൗകര്യത്തെ തുടർന്ന് സമീപത്തെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്. വീടിന്റെ അത്താണിയെ നഷ്ടപ്പെട്ടതിൽ വിതുമ്പുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിന് ബുധനാഴ്ച രാത്രി മുതൽ തന്നെ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വീട്ടിലേക്ക് എത്തികൊണ്ടിരുന്നു. 9.45ഓടെ കുണ്ടുക്കത്തെ സമുദായ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.