ഔഷധിയുടെ അഞ്ച് ഏക്കറിൽ ഔഷധസസ്യത്തോട്ടം ഒരുങ്ങുന്നു
Thursday, June 13, 2024 1:51 AM IST
പരിയാരം: ഔഷധിയുടെ പരിയാരം ഉപകേന്ദ്രത്തിന്‍റെ അധീനതയിലുള്ള സ്ഥലത്ത് വൻ മരങ്ങൾ ഉൾപ്പെടുന്ന ഔഷധസസ്യ തോട്ടം നിർമിക്കുന്നു. അഞ്ച് ഏക്കറോളം സ്ഥലത്ത് കുമിഴ്, കറുവപ്പട്ട, കരിങ്ങാലി, അശോകം തുടങ്ങിയ മരങ്ങളാണ് വച്ചു പിടിപ്പിക്കുന്നത്.

ഇതിൽ കറുവപ്പട്ട മാത്രം 2000 ഓളം തൈകളാണ് നട്ടത്. ബാക്കിയുള്ളവ ഓരോന്നും അഞ്ഞൂറിലധികം തൈകളാണ് നടുന്നതെന്ന് അധികൃതർ പറഞ്ഞു. നേരത്തെ വച്ചു പിടിപ്പിച്ച പുളിമരങ്ങൾക്ക് പുറമെയാണിത്. നിലവിൽ ഉള്ള തോട്ടത്തിന്‍റെ വടക്കുഭാഗത്താണ് പുതിയ ഉദ്യാനം രൂപമെടുക്കുന്നത്.

പഴയ ടിബി സാനട്ടോറിയത്തിന്‍റെ കീഴിൽ ഉണ്ടായ അലക്കു ക്വാർട്ടേഴ്സിന്‍റെ പരിസരത്താണ് തോട്ടം ഒരുങ്ങുന്നത്. വർഷങ്ങളായി പ്രദേശം കാടുപിടിച്ചു കിടക്കുകയായിരുന്നു. ഇവിടെയാണ് കാട് വെട്ടി തെളിച്ച് കൃഷിയിറക്കിയത്. പത്ത് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാനാണ് ലക്ഷ്യമിട്ടത് അതിന്‍റെ ഭാഗമായി ആദ്യഘട്ടമായി ഇക്കുറി അഞ്ച് ഏക്കറിൽ കൃഷി ചെയ്യുകയായിരുന്നു. ഔഷധി തന്നെ ഉല്പാദിപ്പിച്ച തൈകളാണ് നടുന്നത്.