തലശേരി: ജവഹർഘട്ടിനടുത്ത കടലിലെ പാറയിടുക്കിൽ വലയിട്ട് മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. കാസർഗോഡ് കളനാട്ട് സ്വദേശി കട്ടക്കലി വീട്ടിൽ മുഹമ്മദ് കുഞ്ഞി (56) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ലൈഫ് ജാക്കറ്റിട്ട് അപരിചിതനായ ഒരാൾ ചെറുവലയുമായി നീന്തിപ്പോവുന്നതും പാറക്കല്ലിൽ പിടിച്ചു കയറി ഇരിക്കുന്നതും പൊടുന്നനെ കുഴഞ്ഞ് വീഴുന്നതും കരയിലുള്ള ചിലരാണ് കണ്ടത്. ഉടൻ തന്നെ രണ്ട് യുവാക്കൾ പാറക്കെട്ടിലേക്ക് നീന്തിയെത്തിയെങ്കിലും മുഹമ്മദ് കുഞ്ഞി വായിൽനിന്ന് നുരയം പതയും വന്ന് മരിച്ചിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തലശേരി പോലീസും തലായിയിൽനിന്ന് കോസ്റ്റൽ പോലീസും സംഭവ സ്ഥലത്തെത്തി.
കല്ലുമ്മക്കായ വിൽപന തൊഴിലാളി എം.നിസാർ, മത്സ്യതൊഴിലാളികളായ ഫർഷീദ്, ബാബു, കടൽ രക്ഷാപ്രവർത്തകൻ മൻസൂർ മട്ടാന്പ്രം എന്നിവർ ചേർന്ന് മൃതദേഹം ഉടൻ കടലിലെ പാറയിൽ നിന്നും കരയിലെത്തിച്ചു. സ്കൂട്ടറിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ആധാറിനൊപ്പം എടിഎം. കാർഡ്, മൊബൈൽ ഫോൺ, പണം, എന്നിവയും ഉണ്ടായിരുന്നു.
വാഹനം പോലീസ് പരിശോധിക്കുന്നതിനിടെ മൊബൈൽ ഫോണിൽ നാട്ടിൽ നിന്നും സഹോദരന്റെ വിളി വന്നു. ഇതോടെയാണ് മരിച്ചയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പ്രവാസിയായ മുഹമ്മദ് കുഞ്ഞി മകന്റെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസമായി ന്യൂമാഹിക്കടത്ത് താമസിച്ചു വരികയാണ്.
പരേതനായ അബ്ദുൾ റഹിം-ആയിഷ ദന്പതികളുടെ മകനാണ്. ഭാര്യ.ഖൈറുന്നീസ. മക്കൾ: റംസിന, റൈഹാന, റിസ്വാന, മുഹമ്മദ് റാഷിഖ്.സഹോദരങ്ങൾ: ഖാദർ, മാഹിൻ, ഹമിദ്, ഇബ്രാഹിം, അലിമ, നഫീസ, ബീഫാത്തിമ, റംസിയ. തലശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.