കൽപ്പറ്റ: മാനന്തവാടി തിരുനെല്ലി ആശ്രമം സ്കൂളിലെ പട്ടികവർഗ ഹോസ്റ്റലിൽ ദുരിതപൂർണമായ സാഹചര്യത്തിൽ താമസിക്കേണ്ടി വന്ന വിദ്യാർഥികളെ അവരുടെ താത്പര്യത്തിനു വിരുദ്ധമായി കണ്ണൂർ ജില്ലയിലെ ആറളത്തേക്ക് മാറ്റാനുള്ള തീരുമാനം ആശങ്കാജനകമാണെന്ന് പ്രിയങ്ക ഗാന്ധി എംപി.
നിലവിലെ ഹോസ്റ്റലിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കുട്ടികളെ വയനാട്ടിൽത്തന്നെ പഠിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് പട്ടിക ജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന് അയച്ച കത്തിൽ അവർ ആവശ്യപ്പെട്ടു.
ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് പ്രതികൂല സാഹചര്യത്തിലും ഈ വിദ്യാർഥികൾ അക്കാദമികവും കായികവുമായ നേട്ടങ്ങൾ കൈവരിച്ചത്. പിന്നാക്ക അവസ്ഥയിൽ ജീവിക്കുന്ന അടിയ, പണിയ സമൂഹത്തിൽപ്പെട്ട ഈ കുട്ടികൾ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പ്രചോദനമാണ്.
വയനാട്ടിൽ നിന്നുള്ള ഭൂരിപക്ഷം കുട്ടികളും മറ്റൊരു ജില്ലയിലേക്ക് മാറി പഠനം നടത്തേണ്ടി വരുന്പോൾ വിദ്യാർഥികളിൽ കൊഴിഞ്ഞു പോക്കിനുള്ള സാധ്യതയുണ്ടെന്ന് എംപി ആശങ്കയറിയിച്ചു. ജില്ല വിട്ട് പോകുന്നതിൽ ഭൂരിഭാഗം വിദ്യാർഥികളും എതിർപ്പ് അറിയിച്ചിട്ടുള്ളതായാണ് മനസിലാക്കുന്നത്. ശോചനീയമായ സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് താമസിക്കേണ്ടി വന്ന സംഭവം ദൗർഭാഗ്യകരമാണ്.
അവർക്ക് അവരുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവരുടെ പ്രദേശത്ത് തന്നെ പഠിക്കാൻ സൗകര്യമുണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അടിയന്തരമായി നിലവിലെ ഹോസ്റ്റലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അവിടെത്തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടു.
Tags : Priyanka Gandhi