നെയ്യാർഡാം - കള്ളിക്കാട് റോഡിൽ വീണ്ടും മണ്ണിടിഞ്ഞനിലയിൽ.
നെയ്യാർഡാം: നെയ്യാർഡാം - കള്ളിക്കാട് റോഡിൽ വീണ്ടും മണ്ണിടിയുന്നു. നെയ്യാർ വലതുകര കനാലിനോടു ചേർന്നുവരുന്ന തുണ്ടുനടയിൽ കനാലിലേക്കാണ് വീണ്ടും മണ്ണിടിയുന്നുത്. നെയ്യാർ വലതുകര കനാലിനോടു ചേർന്നുവരുന്ന ഇവിടെ മുൻപ് മണ്ണിടിഞ്ഞിറങ്ങി റോഡ് അപകടസ്ഥിതിയിലായിരുന്നു. ഇതിന് ഏതാനും മീറ്റർ മാറിയാണ് വീണ്ടും മണ്ണ് കനാലിലേക്കിടിഞ്ഞത്.
നിലവിൽ റോഡിന്റെ ഈ ഭാഗം മണ്ണിടിഞ്ഞു വിണ്ടുകീറിയ സ്ഥിതിയിലാണ്. പൊതുമരാമത്തിനു കീഴിലാണ് ഈ റോഡ്. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിനാണ് കനാൽ പരിപാലനച്ചുമതല. റോഡിനും കനാലിനും ഇടയിലുള്ള ഭാഗം ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. റോഡിൽ ഇടിയുന്ന ഭാഗം ഡിവൈഡറുകൾ വെച്ച് തിരിച്ചാണ് ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്. വീതിയില്ലാത്ത റോഡിൽ ഡിവൈഡറുകൾ വന്നതോടെ അപകടങ്ങളും പതിവായിരുന്നു. മണ്ണിടിച്ചിൽ തടയാൻ അടിയന്തര നടപടി വേണമെന്ന ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും ഇല്ലാത്തത് വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
റോഡിനും കനാലിനും ഇടയിലുള്ള ഭാഗം ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ടു വർഷങ്ങളായി. മണ്ണിടിയുന്നത് ഒഴിവാക്കാൻ ഇവിടെ സംരക്ഷണഭിത്തി കെട്ടാനും ഇരുമ്പ് കൈവരി സ്ഥാപിക്കാനും ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾക്കും സ്ഥലം എംഎൽഎയ് ക്കും പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും മണ്ണിടിയുന്ന ഭാഗം അളന്നുപോകുകയും ചെയ്തെങ്കിലും പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ ഓരോ മഴയിലും വീണ്ടും വീണ്ടും ഇവിടെ മണ്ണ് ഇടിയുകയാണ്.
ഈ സ്ഥിതി തുടർന്നാൽ റോഡിന്റെ ഒരുവശം അപ്പാടെ കനാലിലേക്കു വീഴുന്ന അവസ്ഥയിലാണ്. നിലവിൽ റോഡിലെ ടാർ വരുന്ന ഭാഗംവരെ മാത്രമേ ഉറപ്പുള്ള ഭാഗമുള്ളൂ. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പാത എന്നതിനു പുറമേ പന്ത, അമ്പൂരി, മായം എന്നിവിടങ്ങളിലേക്കുപോകാനുള്ള നൂറുകണക്കിനു വാഹനങ്ങളും കടന്നുപോകുന്നത് ഈ വഴിയാണ്. തുറന്ന ജയിൽ, ശിവാനന്ദ ആശ്രമം, സഹകരണ കോളേജുകൾ, ആശുപത്രി, നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും ഇവിടം കടന്നുവേണം പോകാൻ. കഷ്ടിച്ച് രണ്ടു വാഹനങ്ങൾ പോകാനുള്ള സൗകര്യം മാത്രമുള്ള റോഡിൽ വലിയ വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ എതിരേ മറ്റൊരു വാഹനം വരുമ്പോൾ അപകടസാധ്യത ഒഴിവാക്കാൻ മുന്നിൽ ഒതുക്കിയിടാറാണ് പതിവ്.
Tags : Local News Nattuvishesham Thiruvananthapuram