കൊച്ചി: ആറു മാസത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൊച്ചിയില്‍ നഷ്ടമായത് 25 കോടി രൂപ . കൊച്ചി സിറ്റി പോലീസ് പരിധിയില്‍ 400 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ 40 ശതമാനത്തോളം കേസുകളില്‍ മാത്രമാണ് പ്രതികളെ പിടികൂടാനായത്.
നഷ്ടപ്പെട്ട 25 കോടിയില്‍ 20 കോടിയിലധികം രൂപയും തട്ടിയെടുത്തത് കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ്. പണം നഷ്ടപ്പെട്ടവരില്‍ ഐടി സ്ഥാപന ഉടമ ഉള്‍പ്പെടും.
സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞും കസ്റ്റ്ംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചുമൊക്കയുള്ള പണം തട്ടല്‍ വ്യാപകമായതോടെ ഏഴംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ഇത്തരം കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്കുന്ന പോലീസ്, വിവിധ കേസുകളിലായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടാല്‍ 1903 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം. ഇതിനുപുറമേ കേരള പോലീസിന്റെ 9497980900 എന്ന വാട്സ്ആപ് നമ്പറിലും www.cybercrime.gov.in എന്ന വെബ്സൈറ്റിലും റിപ്പോര്‍ട്ട് ചെയ്യാം.
രണ്ടു മാസത്തിനിടെ 20 കോടി; തട്ടിപ്പിന് ഉത്തരേന്ത്യന്‍ ബന്ധം
കൊച്ചിയില്‍ നഷ്ടമായ 25 കോടിയില്‍ 20 കോടി രൂപയും കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് കവര്‍ന്നത്. ഐടി സ്ഥാപന ഉടമയുടെ ഏഴ് കോടി രൂപ തട്ടിയെടുത്ത സംഭവമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഏറ്റവും വലിയ തട്ടിപ്പ്. വ്യാജ ഫോറിന് എക്സ്ചേഞ്ച് ആപ് വഴിയായിരുന്നു തട്ടിപ്പ്. ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ നേതൃത്വത്തില്‍ കേസില്‍ അന്വേഷണം നടന്നുവരികയാണ്.
ഇതിനുപുറമേ അഞ്ച് കോടി തട്ടിയ കേസില്‍ എറണാകുളം നോര്‍ത്ത്, 3.5 കോടി രൂപ തട്ടിയ കേസില്‍ എറണാകുളം സെന്‍ട്രല്‍, ആറ് കോടി നഷ്ടമായ കേസില്‍ മരട് എന്നിവിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പ് സംഘങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറയുന്നു. ബീഹാര്‍, രാജസ്ഥാന്, യുപി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഫോണ്‍കോളുകളടക്കം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറിയര്‍ മുതല്‍ സിബിഐ വരെ; അറസ്റ്റ് 40 ശതമാനം മാത്രം
കൊറിയര്‍ കമ്പനികളുടെ പേരില്‍ തുങ്ങുന്ന സാമ്പത്തിക തട്ടിപ്പ് സിബിഐ ഉദ്യോഗസ്ഥരുടെ പേരില്‍ വരെ നീളുന്നതാണ്. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭൂരിഭാഗം കേസുകളിലും പണം കൈക്കലാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ട്രേഡിംഗ്, വ്യാജ ഷെയര്‍ വാഗ്ദാനം ചെയ്ത്, ക്രിപ്റ്റോ കറന്‍സി ഇടപാട്, ഫോറിന് എക്സ്ചേഞ്ച്, കസ്റ്റംഡ് ഡ്യൂട്ടിയുടെ പേരില്‍ എന്നിങ്ങനെ വിവിധ രീതിയിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്.
30 ശതമാനത്തോളം തുകയാണ് നഷ്ടപ്പെട്ടവയില്‍ തിരിച്ചു പിടിക്കാനായത്. തട്ടിയെടുക്കുന്ന പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി പിന്‍വലിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇതിനാല്‍ പ്രതികളിലേക്ക് എത്തുക ശ്രമകരമാണെന്ന് പോലീസ് തുറന്നു സമ്മതിക്കുന്നു.
ശ്രദ്ധിച്ചാല്‍ പണം സേഫ്
ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക, അനാവശ്യ ലിങ്കുകളില്‍ പ്രവേശിക്കാതിരിക്കുക, സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ നിര്‍ബന്ധിച്ചാല്‍ തട്ടിപ്പാണെന്ന് മനസിലാക്കുക, ബാങ്ക് ഇടപാടുകളിലെ സംശയങ്ങള്ക്കടക്കം ബാങ്കുകളുടെ യഥാര്‍ത്ഥ വെബ് സൈറ്റിലെ കസ്റ്റമര്‍കെയര്‍ നമ്പര്‍ തന്നെ ഉപയോഗിക്കുക,
സിബിഐ ഉൾപ്പെടെയുള്ള ഏജന്‍സികള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങില്ലെന്ന് തിരിച്ചറിയുക, ലോണ്‍ആപ് ഉപയോഗിക്കരുത്, അജ്ഞാത അക്കൗണ്ടില്‍ നിന്ന് പണംവന്നാല്‍ നിയമസഹായം തേടുക, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് ഒടിപി ആവശ്യപ്പെട്ടുള്ള കോളുകള്‍ വരില്ല.