പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ഇരുടീമും ആദ്യ ടെസ്റ്റിൽ മൂന്നു പേസർമാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ സ്പിൻ സഖ്യമായ ആർ. അശ്വിനും (6) രവീന്ദ്ര ജഡേജയും (3) ചേർന്ന് ഒന്‍പതും വിക്കറ്റ് വീഴ്ത്തിയത് സ്പിന്നിനുള്ള പിച്ചിന്റെ പിന്തുണയും അടിവരയിട്ടു.
കാണ്‍പുരിൽ കാര്യങ്ങൾക്കു മാറ്റംവരും. മൂന്നാം പേസറിനു പകരം ഇന്ത്യ മൂന്നാം സ്പിന്നർ എന്ന തന്ത്രത്തിലേക്കു ചുവടു മാറാനാണു സാധ്യത. അങ്ങനെവരുന്പോൾ കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരിൽ ഒരാൾ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടും.
2021 നവംബറിലാണ് കാണ്‍പുർ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ അവസാനമായി ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടന്നത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന അന്നത്തെ പോരാട്ടത്തിന്റെ അവസാനദിനം സന്ദർശകർ സമനില പൊരുതി സ്വന്തമാക്കി.
165/9 എന്നതായിരുന്നു മത്സരം സമനിലയിൽ കലാശിക്കുന്പോൾ ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സ് സ്കോർ. അശ്വിൻ, ജഡേജ, അക്സർ പട്ടേൽ എന്നിങ്ങനെ മൂന്നു സ്പിന്നർമാരെ അന്ന് ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഇറക്കിയിരുന്നു.