‘ഹവാന സിൻഡ്രം’: പിന്നിൽ റഷ്യൻ ഇന്റലിജൻസെന്ന്
Tuesday, April 2, 2024 12:45 AM IST
ബെർലിൻ: ലോകമെന്പാടും അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ബാധിച്ച ‘ഹവാന സിൻഡ്രം’ എന്ന ദുരൂഹ ആരോഗ്യപ്രശ്നത്തിനു പിന്നിൽ റഷ്യൻ ഇന്റലിജൻസാണെന്ന് റിപ്പോർട്ട്.
ശബ്ദതരംഗങ്ങളെ ആയുധമാക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് റഷ്യൻ ഇന്റലിജൻസ് വിഭാഗം അമേരിക്കൻ ഉദ്യോഗസ്ഥരെ ആക്രമിച്ചിരിക്കാമെന്നാണ് അനുമാനം. ദി ഇൻസൈഡർ, ഡെർ സ്പീഗൽ, സിബിഎസ് എന്നീ പാശ്ചാത്യ മാധ്യമങ്ങൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
തലചുറ്റൽ, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, ചെവിയിൽ വേദനാജനകമായ തീവ്രശബ്ദം അനുഭവപ്പെടൽ തുടങ്ങിയവയാണ് അമേരിക്കൻ ഉദ്യോഗസ്ഥർ നേരിട്ടത്.
നയതന്ത്ര ഉദ്യോഗസ്ഥർക്കു പുറമേ സിഐഎ, എഫ്ബിഐ, വൈറ്റ്ഹൗസ് ജീവനക്കാരും ഹവാന സിൻഡ്രത്തിന് ഇരയായി. 2016ൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതിനാലാണ് ഈ പേര് ലഭിച്ചത്.
അതേസമയം, വിദേശ ശക്തികൾക്കു സംഭവത്തിൽ പങ്കുണ്ടാകാൻ സാധ്യതയില്ലെന്നാണ് അമേരിക്ക ഔദ്യോഗികമായി നല്കിയിട്ടുള്ള വിശദീകരണം. പുതിയ മാധ്യമ റിപ്പോർട്ട് റഷ്യ നിഷേധിച്ചിട്ടുണ്ട്.