‘രണസംഗ’ വിവാദത്തിൽ രാജ്യസഭയിൽ പ്രതിഷേധം
Saturday, March 29, 2025 2:07 AM IST
ന്യൂഡൽഹി: സമാജ്വാദി പാർട്ടി എംപി രാംജിലാൽ സുമൻ രജപുത്ര രാജാവ് രണസംഗയെക്കുറിച്ചു നടത്തിയ പ്രസ്താവനയ്ക്കെതിരേ രാജ്യസഭയിൽ ഭരണപക്ഷ പ്രതിഷേധം.
ബിജെപിയും കോണ്‍ഗ്രസും വിഷയത്തിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയതിനു പിന്നാലെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ സഭാ നടപടികൾ അര മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. പ്രസ്താവനയെ അപലപിച്ച ബിജെപി എംപിമാർ ലാൽസുമൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.
സഭാ നടപടികൾ ആരംഭിച്ചപ്പോൾതന്നെ ലാൽസുമൻ മാപ്പു പറയണമെന്നാവശ്യപ്പെട്ടു ബിജെപി അംഗങ്ങൾ മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയിരുന്നു. രണസംഗ ദേശീയ നായകനാണെന്നും അദ്ദേഹത്തിനെതിരായ പരാമർശങ്ങൾ അങ്ങേയറ്റം അവഹേളനപരവും ആക്ഷേപകരവുമാണെന്നും ധൻകർ വിശേഷിപ്പിച്ചു.
ഇത്തരം വിഷയങ്ങളിൽ പരാമർശം നടത്തുന്പോൾ അംഗങ്ങൾ അങ്ങേയറ്റം ജാഗ്രത പാലിക്കുകണമെന്നും അന്തസ് കാത്തുസൂക്ഷിക്കണമെന്നും ധൻകർ ഓർമിപ്പിച്ചു. ലാൽസുമന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചത്.
ഇതിനു പിന്നാലെ സംസാരിക്കാൻ എഴുന്നേറ്റ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച എല്ലാ രക്തസാക്ഷികളെയും ബഹുമാനിക്കുന്നുണ്ടെന്നു വ്യക്തമാക്കി. എന്നാൽ, നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും എംപിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്താൻ അവകാശമില്ലെന്നും ഖാർഗെ പറഞ്ഞു.
പ്രസ്താവനയുടെ പേരിൽ ലാൽസുമന്റെ ആഗ്രയിലെ വീട് രജപുത്ര സംഘടനയായ കർണിസേന ആക്രമിച്ചതിനെ സംബന്ധിച്ചായിരുന്നു ഖാർഗെയുടെ പരാമർശം. ഇത്തരം ദളിത് വിരുദ്ധ നടപടികൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തപ്പോൾ ബിജെപി എംപിമാർ പ്രതിഷേധിച്ചു.
ലാൽസുമൻ ദളിതനായതുകൊണ്ടാണ് ആക്രമണം നടന്നതെന്ന ഖാർഗെയുടെ പരാമർശമത്തെ അപലപിക്കുന്നുവെന്ന് റിജിജു പറഞ്ഞു. ഖാർഗെ ജാതിയുപയോഗിച്ചു വിഷയം തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പിന്നീട് ലാൽസുമൻ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും ബിജെപി എംപിമാരുടെ മുദ്രാവാക്യംവിളികൾ മൂലം സഭ അരമണിക്കൂർ നിർത്തിവയ്ക്കുകയായിരുന്നു.
ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്താൻ ബാബറിനെ ക്ഷണിച്ചുവെന്ന് ആരോപിച്ചു പതിനാറാം നൂറ്റാണ്ടിലെ രജപുത്ര രാജാവായിരുന്ന രണസംഗയെ ചതിയൻ എന്നാണ് ലാൽസുമൻ പാർലമെന്റിൽ വിശേഷിപ്പിച്ചത്.
രജപുത്ര വിഭാഗത്തിന്റെ പിന്തുണ നഷ്ടമായതിനാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബിജെപി അവരെ കൂടെനിർത്താൻ പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും മാപ്പു പറയില്ലെന്നുമാണ് ലാൽസുമന്റെ നിലപാട്.
രണസംഗയുടെ ധീരതയെയും ദേശഭക്തിയെയും ആരും ചോദ്യം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലാൽസുമന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.