കേരളത്തിലെ കോണ്ഗ്രസ് യോഗം; നേതൃമാറ്റം ചർച്ചയായില്ല, സുധാകരൻ തുടരും
Saturday, March 1, 2025 3:01 AM IST
ന്യൂഡൽഹി: യോജിച്ചു മുന്നേറാൻ ആഹ്വാനവുമായി കേരളത്തിലെ കോണ്ഗ്രസ് നേതൃയോഗം. എഐസിസിയുടെ പുതിയ ആസ്ഥാനമായ ഇന്ദിര ഭവനിൽ ഹൈക്കമാൻഡ് വിളിച്ച കേരള നേതാക്കളുടെ യോഗത്തിൽ നേതൃമാറ്റം ചർച്ചയായില്ല.
ഇതോടെ കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന ്നുറപ്പായി. എൽഡിഎഫ് സർക്കാരിനെ താഴെയിറക്കുക എന്നതാകണം ഏക ലക്ഷ്യമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു.
ശശി തരൂരിനെതിരേ നടപടിയില്ലെങ്കിലും പാർട്ടി താത്പര്യങ്ങൾക്കു വിരുദ്ധമായ പ്രസ്താവനകൾ നേതാക്കളാരും നടത്തരുതെന്നും ഐഎസിസി നിർദേശിച്ചു.
തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം ഓരോ നേതാവിനുമുണ്ടെന്ന് യോഗം വ്യക്തമാക്കി. പാർട്ടി സംസ്ഥാന ഘടകത്തിനുള്ളിൽ സന്പൂർണ ഐക്യം അനിവാര്യമാണെന്ന് രാഹുലും ഖാർഗെയും നേതാക്കളെ ഓർമിപ്പിച്ചു.
സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. ജനപക്ഷത്തുനിന്ന് പാർട്ടി ഒറ്റക്കെട്ടായി സംസ്ഥാനത്തെ വിഷയങ്ങൾ ഏറ്റെടുക്കണമെന്നും കേരളത്തിൽ പാർട്ടിയുടെ വിജയം രാജ്യത്തൊട്ടാകെയുള്ള കോണ്ഗ്രസ് പ്രവർത്തകർ ഉറ്റുനോക്കുകയാണെന്നും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി.
കൂട്ടായ നേതൃത്വത്തോടെ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണു യോഗം അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിനെതിരേ ശക്തമായ പോരാട്ടം നടത്തും. കോണ്ഗ്രസിനകത്ത് സന്പൂർണ ഐക്യമുണ്ടാകാനുള്ള ആഹ്വാനമാണു ഹൈക്കമാൻഡ് നൽകിയത്. മാധ്യമങ്ങൾക്കു മുന്നിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറയാൻ ഒരു നേതാവിനെയും അനുവദിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തിൽ കോണ്ഗ്രസ് നേതൃത്വത്തിൽ ഭിന്നതയുണ്ടെന്നു പറയുന്നത് മാധ്യമപ്രചാരണം മാത്രമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പ് കോണ്ഗ്രസ് തട്ടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
കേരളത്തിൽ നേതൃമാറ്റം അജൻഡയില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും വ്യക്തമാക്കി. കെപിസിസിയിലെ ചില ഒഴിവുകൾ നികത്തുമെന്നും അവർ പറഞ്ഞു. രണ്ടര മണിക്കൂറോളമാണ് ഐഎസിസി ആസ്ഥാനത്തെ യോഗം നീണ്ടത്.