സംവിധായകൻ ആർ.എസ്. പ്രദീപ് അന്തരിച്ചു
Friday, August 15, 2025 12:35 AM IST
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്ററി സംവിധായകൻ ആർ.എസ്. പ്രദീപ് (58) അന്തരിച്ചു.
ഇന്നു രാവിലെ ഒൻപതു മുതൽ ബേക്കറി ജംഗ്ഷനു സമീപത്തെ വസതിയായ ഒവിആർഎ ഇ-86ൽ മൃതദേഹം പൊതു ദർശനത്തിനുവയ്ക്കും. സംസ്കാരം വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ.
കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷന്റെ സ്ഥാപകനായിരുന്നു. ദൂരദർശനു വേണ്ടി ഒട്ടേറെ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി ‘വേനൽ പെയ്ത ചാറ്റു മഴ’2019ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡ് നേടി. 2023ൽ ‘മൂന്നാം വളവ് ' മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.
12 അന്തർദേശീയ ചലച്ചിത്ര മേളകളിൽ ഇത് പ്രദർശിപ്പിച്ചു. ‘പ്ലാവ് ' എന്ന ഡോക്യുമെന്ററി സയൻസ് ആൻഡ് എൻവയോണ്മെന്റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടി. ഡോ. എ.പി.ജെ അബ്ദുൾ കലാമിനെ കുറിച്ചുള്ള വിങ്സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ, അജാന്ത്രിക്ക് തുടങ്ങി നൂറിലധികം പ്രശസ്ത ഡോക്യുമെന്ററികളുടെ സംവിധായകനാണ്.