സെക്രട്ടേറിയറ്റിനു മുന്നിൽ ജീവിതസമരം
Thursday, November 9, 2023 2:07 AM IST
തിരുവനന്തപുരം: കോടികൾ ചെലവിട്ട കേരളീയത്തിനു സമാപനമായതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിൽ കേരളീയരുടെ ജീവിത സമരം.
സബ്സിഡികൾ ഉൾപ്പെടെ സർക്കാരിൽ നിന്നു ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ ധനസഹായം ആവശ്യപ്പെട്ടാണ് കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ സമരവുമായെത്തിയത്.
20 രൂപയ്ക്ക് ജനങ്ങൾക്ക് ഉച്ചയൂണ് നൽകിയ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ളത് 50 കോടിയോളം രൂപയാണെന്ന് ഇവർ പറഞ്ഞു. മലപ്പുറം കുടുംബശ്രീ ജനകീയ ഹോട്ടൽ ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിലാണ് കുടുംബശ്രീ അംഗങ്ങൾ ഇന്നലെ സർക്കാരിന്റെ കനിവു കാത്ത് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.
മലപ്പുറത്തെ 144 ഹോട്ടലുകളുടെ നടത്തിപ്പുകാരും ജീവനക്കാരുമാണ് പ്രതിഷേധവുമായി എത്തിയത്.
കുടിശിക കോടികൾ കവിഞ്ഞതോടെ കച്ചവടംതന്നെ പൂട്ടിപ്പോ കുമെന്ന ദുരവസ്ഥയിലാണ് മലപ്പുറത്തുനിന്നു തലസ്ഥാനത്ത് എത്തി പ്രതിഷേധിക്കാൻ ഇവർ തീരുമാനിച്ചത്. ഇന്നലെ രാവിലെ മുതൽതന്നെ ഇവർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധസമരം ആരംഭിച്ചു. സബ്സിഡി കുടിശിക ലഭിക്കാൻ മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നൽകിയെന്നും ഇവർ പറഞ്ഞു.
കുടിശിക പണം ലഭിക്കാൻ ശ്രമിച്ച് എല്ലാ വഴികളും അടഞ്ഞതോടെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കാൻ വനിതകൾ തീരുമാനിച്ചത്. പ്രതിഷേധം കണ്ടെങ്കിലും സർക്കാർ കനിവ് കാണിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു.
ക്ഷേമപെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) സംസ്ഥാന കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തി. മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.