തുടർന്ന് ക്രീസിൽ ഒന്നിച്ച സൂര്യകുമാർ യാദവും ശിവം ദുബെയും ചേർന്ന് ആക്രമിച്ചു കളിച്ചുതുടങ്ങി. എന്നാൽ, ഈ കൂട്ടുകെട്ടിന് അധികനേരം നിൽക്കാനായില്ല. ദുബെയെ (ഏഴു പന്തിൽ 10) വിക്കറ്റിനു മുന്നിൽ കുരുക്കി റഷീദ് ഖാൻ ഈ കൂട്ടുകെട്ടും തകർത്തു. സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും ചേർന്നുള്ള അഞ്ചാം വിക്കറ്റ് സഖ്യമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 28 പന്തിൽ അഞ്ച് ഫോറിന്റെയും മൂന്നു സിക്സിന്റെയും അകന്പടിയിൽ സൂര്യകുമാർ യാദവ് 53 റണ്‍സ് നേടി. 189.28 ആയിരുന്നു സൂര്യയുടെ സ്ട്രൈക്ക് റേറ്റ്. ട്വന്റി-20യിൽ സൂര്യകുമാറിന്റെ 19-ാം അർധസെഞ്ചുറിയാണ്.
ഹാർദിക് പാണ്ഡ്യയും (24 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറും ഉൾപ്പെടെ 32) സൂര്യകുമാറും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 37 പന്തിൽ 60 റണ്‍സ് അടിച്ചെടുത്തു. സൂര്യകുമാറിനെ പുറത്താക്കി ഫസൽഹഖ് ഫറൂഖിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഹാർദിക്കിനെ നവീൻ ഉൾ ഹഖും മടക്കി. പിന്നീടെത്തിയ രവീന്ദ്ര ജഡേജ (ഏഴ്), അക്സർ പട്ടേൽ (12) എന്നിവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. രണ്ട് പന്തിൽ രണ്ട് റണ്‍സുമായി അർഷദീപ് സിംഗ് പുറത്താകാതെ നിന്നു.
മാറ്റവുമായി ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച പ്ലേയിംഗ് ഇലവനിൽ ചെറിയ മാറ്റവുമായാണ് ഇന്ത്യ സൂപ്പർ എട്ടിലെ ആദ്യപോരാട്ടത്തിന് ഇന്നലെ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജിനു പകരം സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തി രോഹിത് ശർമ ഇന്ത്യൻ ടീമിനെ കളത്തിലിറക്കി. സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവർക്കു പുറമേയാണ് സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടത്.