നിരാഹാരത്തിലും പോരാട്ടവീര്യം ചോരാതെ ആശാ വർക്കർമാർ
Wednesday, April 2, 2025 1:09 AM IST
തിരുവനന്തപുരം: നിരാഹാര സമരം നടത്തിയും, മുടിമുറിച്ചു പ്രതിഷേധിച്ചും ആശാവർക്കർമാരുടെ സമരം ഒന്നരമാസം പിന്നിട്ടിട്ടും സമരം പരിഹരിക്കാൻ നടപടി കൈക്കൊള്ളാതെ കേന്ദ്രസംസ്ഥാന സർക്കാരുകൾ.
തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാനുള്ള നടപടി കൈക്കൊണ്ട് ഭരണാധികാരികൾ ഇടപെട്ട് സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള നടപടി ഒരുക്കണമെന്നതാണ് പ്രധാന ആവശ്യം.
ഇതിനിടെ ആശാ വർക്കർമാരുടെ ആവശ്യങ്ങളിൽ ഉടനെ ചർച്ച നടത്തുമെന്ന സംസ്ഥാന ആരോഗ്യ മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന ആശാസമരം സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരുടെയും അടിയന്തര അവകാശങ്ങൾക്ക് വേണ്ടിയാണ്.
എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കുന്നതിൽ തെറ്റില്ല. ആശാവർക്കർമാരുടെ ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കൃത്യമായി സർക്കാരിന് എഴുതി സമർപ്പിച്ചിട്ടുണ്ട്.
ഇനിയുള്ള ചർച്ചയിലും ആവശ്യങ്ങൾ കൃത്യമായി ഉന്നയിക്കും. സംസ്ഥാന ആരോഗ്യമന്ത്രി മുൻപ് വിളിച്ചു ചേർത്ത രണ്ട് ചർച്ചകളിൽ നിന്നും വ്യത്യസ്തമായി ആശാവർക്കർമാരുടെ അടിയന്തര ആവശ്യങ്ങളായ ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇൻസെന്റീവ് വർധന കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചതിൽ കൂടുതലൊന്നും കാണുന്നില്ലെന്നു സമര സമിതി പ്രതികരിച്ചു.
ഇതു സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ഇനിയും ലഭ്യമാകേണ്ടതുണ്ട്. ഓണറേറിയം വർധിപ്പിക്കുമോയെന്ന് ചോദിച്ചപ്പോൾ ഇൻസെന്റീവ് വർധിപ്പിക്കുന്നുണ്ടല്ലോ എന്നാണ് മന്ത്രി മറുപടി നൽകിയത്.
ആശാവർക്കർമാരെ വോളണ്ടിയർ എന്നതിന് പകരം വർക്കർ ആക്കി മാറ്റണം എന്നാവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. 18 വർഷത്തിലേറെയായി സ്ഥിര സ്വഭാവത്തിൽ ജോലി ചെയ്യുന്ന ആശ വർക്കർമാരെ ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തുക എന്നതാണ് സംഘടന നിരന്തരമായി ഉയർത്തുന്ന ആവശ്യമെന്നും കെഎഎച്ച്ഡബ്ലിയുഎ പ്രസ്താവയിൽ ചൂ ണ്ടിക്കാട്ടി.