2024 അതിക്രമ വർഷം
Tuesday, April 1, 2025 2:39 AM IST
തൃശൂർ: കേരളത്തിന്റെ ക്രൈം റിക്കാർഡുകളിൽ കഴിഞ്ഞ ഒന്പതുവർഷത്തിനിടെ ബലാത്സംഗം, കൊലപാതകശ്രമങ്ങൾ, മോഷണം, വഞ്ചന, ലൈംഗികഅതിക്രമം എന്നിങ്ങനെയുള്ള കേസുകൾ ഏറ്റവുമധികം രജിസ്റ്റർ ചെയ്തതു പോയ വർഷം.
2024ൽ 2901 ബലാൽസംഗ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകളിൽ പറയുന്നു. 2016 മുതലുള്ള കണക്കുകൾ പരിശോധിക്കുന്പോൾ 2024ലാണ് ഏറ്റവുമധികം കേസുകൾ.
ഈ വർഷം ജനുവരി വരെ 295 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 -1656, 2017 -2003, 2018 -2005, 2019 -2023, 2020 -1880, 2021 - 2339, 2022 - 2518, 2023 -2562 എന്നിങ്ങനെയാണു ബലാത്സംഗ കേസുകളുടെ കണക്ക്. ഒന്പതുവർഷത്തിനിടെ കൊലപാതകശ്രമങ്ങൾ ഏറ്റവുമധികം നടന്നതും 2024ൽ തന്നെ. 1101 കേസുകൾ. ഈ വർഷം 102 കേസുകളും രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
2016 മുതൽ 2024 വരെയുള്ള യഥാക്രമം 622, 583, 672, 729, 610, 600, 700, 991 എന്നിങ്ങനെയാണു കൊലപാതകശ്രമ കേസുകൾ.
2024ൽ മോഷണക്കേസുകൾ 5249 എണ്ണമുണ്ടായി. ഇക്കഴിഞ്ഞ ജനുവരി വരെ 384 കേസുകളും.2016 മുതൽ 2023 വരെ മോഷണക്കേസുകളുടെ കണക്ക് യഥാക്രമം 3936, 3844, 3651, 3401, 2418, 3119,3943, 4686 എന്നിങ്ങനെയാണ്. വഞ്ചനക്കേസുകളുടെ എണ്ണവും വൻതോതിൽ കുതിച്ചുയർന്നതു പോയവർഷത്തിലാണ്. 13,449 കേസുകൾ. ഈ വർഷം ആദ്യമാസത്തിൽമാത്രം 850 കേസുകളും രജിസ്റ്റർ ചെയ്തു. 4623, 3930, 4643, 6347, 8993, 5214, 8307, 11029 എന്നിങ്ങനെയാണ് 2016 മുതൽ 2023 വരെയുള്ള ഇത്തരം കേസുകളുടെ കണക്ക്.
2024 ലൈംഗിക അതിക്രമ കേസുകളുടെ കാര്യത്തിലും മുന്നിലാണ്. 695 കേസുകൾ. 328, 421, 461, 435, 442, 504, 572, 678 എന്നിങ്ങനെ 2016 മുതൽ ഉയർന്നുവന്ന കണക്കാണ് 695 ആയത്.