District News
പത്തനംതിട്ട: നാട്ടുകാര്‍ തടഞ്ഞുവച്ചയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തന്‍വീട്ടില്‍ രാജന്(44) ആണ് അറസ്റ്റലായത്.
ഏനാത്ത് തട്ടാരുപടി അംബേദ്കര്‍ കോളനിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചതിനേ തുടര്‍ന്ന് രാജനെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഏനാത്ത് ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ ഏനാത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്താകുന്നത്. പ്രതിയുടെ പക്കല്‍ നിന്നും വാട്ടര്‍മീറ്ററുകള്‍ അടങ്ങിയ ചാക്ക് പിടികൂടിയിരുന്നു.
ഏനാത്ത് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് രാജനെന്ന് പോലീസ് പറഞ്ഞു.
District News
പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92-ാമത് രാജ്യാന്തര സമ്മേളനം 26, 27, 28 തീയതികളില്‍ തുമ്പമണ്‍ ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് പതാക യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത തുമ്പമണ്‍ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എബി എ. തോമസ്, ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ട് മണ്ണിൽ, ലിന്റോ മണ്ണില്‍, അന്‍സു മേരി തുടങ്ങിയവര്‍ക്ക് കൈമാറി. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള യുവജന പ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പതാക കൈമാറല്‍ ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, യുവജന പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറര്‍ രെഞ്ചു എം. ജോയ്, അനീഷ് ജേക്കബ്, ജിന്‍സ് തടത്തിൽ, നിബിന് നല്ലവീട്ടില്‍, ഡാനി രാജു എന്നിവര്‍ പങ്കെടുത്തു.
District News
കോന്നി: പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിര്‍മാണം പൂര്‍ത്തിയായ കോന്നി മിനി ബൈപാസിന്റെയും കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനവും കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ കുതിച്ചുചാട്ടമുണ്ടായി. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കി. 150 ല്‍ അധികം പാലങ്ങള്‍ പൂര്‍ത്തിയായി. 1600 കോടി രൂപ പാലം നിര്‍മാണത്തിന് ചെലവഴിച്ചു.
നൂറിലധികം പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. 17,750 കിലോമീറ്റര്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മിച്ചു. റോഡ് പരിപാലനത്തിനും പ്രാധാന്യം നല്കുന്നു. കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ആര്‍കെഐ പദ്ധതിയിലൂടെ 2.57കോടി രൂപ വിനിയോഗിച്ചാണ് കോന്നി മിനി ബൈപാസ് നിര്‍മിച്ചത്. ആറ് കോടി രൂപ ചെലവില്‍ ബിഎം ബിസി നിലവാരത്തിലാണ് കോന്നി മെഡിക്കല്‍ കോളജിലേക്കും ശബരിമല തീര്‍ഥാടകാര്‍ക്കും പ്രയോജനം ചെയ്യുന്ന കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡ് നിര്‍മിക്കുന്നത്.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Editorial
പൊതുസമൂഹത്തിനും ക്രൈസ്തവർക്കു പ്രത്യേകിച്ചും നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞും ആ നിഷേധാത്മക രാഷ്ട്രീയത്തെ വിചാരണ ചെയ്തും കടന്നുപോയ ഒരു യാത്ര ഇന്നു സമാപിക്കുകയാണ്. കാസർഗോഡുനിന്ന് കത്തോലിക്ക കോൺഗ്രസ് (എകെസിസി) തുടങ്ങിയ 12 ദിവസത്തെ അവകാശസംരക്ഷണ യാത്ര ഇന്നു തിരുവനന്തപുരത്ത് എത്തുന്പോൾ, എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്ത രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമായി അതു മാറും.
ഭരണകൂടങ്ങൾ വന്യജീവികളേക്കാൾ വിലകെട്ടവരായി കണ്ട കർഷകരുടെയും, ഭരണകൂട പിന്തുണയുള്ള വർഗീയ-തീവ്രവാദ സംഘടനകളാൽ പീഡിതരായ ന്യൂനപക്ഷങ്ങളുടെയും, ഭരണകൂട പക്ഷപാതിത്വം അനുഭവിക്കുന്ന പരിവർത്തിത ക്രൈസ്തവരുടെയും ശബ്ദമാകാൻ എകെസിസി നടത്തിയ ശ്രമം അനിവാര്യമായൊരു രാഷ്ട്രീയ നവോത്ഥാനത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. മാറ്റം അനിവാര്യമാണ്.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ നയിക്കുന്ന യാത്രയുടെ ലക്ഷ്യങ്ങൾ ഈ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ്. ബിജെപി സർക്കാരുകൾ കൊണ്ടുവന്ന ഭരണഘടനാവിരുദ്ധമായ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കുക, ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വര്‍ഗീയ സംഘടനകളെ നിലയ്ക്കു നിർത്തുക, രാജ്യപുരോഗതിയുടെ ചാലകശക്തിയായിരുന്ന ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ ഉത്തരേന്ത്യയിൽ നടക്കുന്ന വർഗീയ ആക്രമണങ്ങളും കേരളത്തിലുൾപ്പെടെ നടക്കുന്ന തീവ്രവാദ അജണ്ടകളും തടയുക,
പാഠപുസ്തകങ്ങളിലെ ക്രൈസ്തവവിരുദ്ധ അപനിർമിതികൾ തിരുത്തുക, 80:20 അനുപാതത്തിലുള്ള സ്കോളർഷിപ്പിനെതിരേയുള്ള ഹൈക്കോടതി വിധി അട്ടിമറിക്കാൻ സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ച് നീതി ഉറപ്പാക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുക, ദളിത് സംവരണം പരിവർത്തിത ക്രൈസ്തവർക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഈ രാജ്യത്തിന്റെ മതേതര ഘടനയ്ക്കു സംഭവിച്ച പരിക്കുകൾ ചൂണ്ടിക്കാണിക്കുന്നതാണ്.
കർഷകരും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെയും, മലയോരങ്ങളിലെയും വിഴിഞ്ഞത്തെയും മുനന്പത്തെയും മനുഷ്യരുടെയും നഷ്ടജീവിതവും യാത്രയിൽ ഉയർത്തിക്കാട്ടി. മനുഷ്യവിരുദ്ധമായി മാറിക്കഴിഞ്ഞ വനം-വന്യജീവി നിയമങ്ങൾ തിരുത്തുക, തെരുവുനായശല്യം പരിഹരിക്കുക, പട്ടയമടക്കം മതിയായ രേഖകളുള്ള ഭൂമിപോലും പിടിച്ചെടുക്കാൻ വനംവകുപ്പിന് അനുമതി നൽകുന്ന ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് ഭേദഗതി നിയമം പിൻവലിക്കുക, തകർന്നടിഞ്ഞ കാർഷികമേഖലയെ രക്ഷിക്കുക, പ്രകടനപത്രികയിൽ ഉറപ്പുനൽകിയ താങ്ങുവില റബറിനു നൽകുക, കർഷകരെ പാപ്പരാക്കിയ നെല്ലുസംഭരണശൈലി പരിഷ്കരിക്കുക, വനംവകുപ്പിന്റെ കുടിയിറക്കു കുതന്ത്രങ്ങൾ അവസാനിപ്പിക്കുക,
കർഷക കുടിയേറ്റത്തിന്റെ ചരിത്രവും നേട്ടങ്ങളും പഠിപ്പിക്കുക, ഭിന്നശേഷി സംവരണത്തിന്റെ മറവിൽ സംസ്ഥാനം ഇല്ലാതാക്കിയ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, വനാതിർത്തികളിലെ ബഫർസോൺ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുക, ഇഡബ്ല്യുഎസ് സംവരണത്തിന്റെ സാന്പത്തിക മാനദണ്ഡങ്ങൾ ഒബിസിയുടേതിനു തുല്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇനി അവഗണിക്കാനാകില്ല. ഇതിൽ ഒരാവശ്യമെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ പുരോഗതിക്കോ വിലങ്ങുതടിയാണെങ്കിൽ പറയണം.
കത്തോലിക്ക കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ ക്രൈസ്തവർ ഉൾപ്പെടെയുള്ള വോട്ടർമാരുടെ അടിസ്ഥാന ആവശ്യങ്ങൾപോലും അവഗണിച്ച രാഷ്ട്രീയക്കാർക്കുള്ള കുറ്റപത്രമായി മാറിയെങ്കിൽ തിരുത്തിയേ തീരൂ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത സംഘടന പ്രക്ഷോഭതുല്യമായൊരു യാത്രയ്ക്കിറങ്ങിയത് നീതിക്കുവേണ്ടി മാത്രമാണ്; അധികാരത്തിന്റെ ബധിരകർണങ്ങളിലേക്കു ചിലതൊക്കെ ഉറക്കെ പറയാനാണ്. പാവപ്പെട്ട കർഷകരും ദരിദ്രരും വന്യജീവി ഇരകളുമൊക്കെ വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന അതേ കാര്യങ്ങളാണിതെല്ലാം. എന്നിട്ടും പ്രകടനപത്രികകളെയും വാഗ്ദത്ത പ്രസംഗങ്ങളെയുമൊക്കെ മുന്നണികൾ വഞ്ചനയുടെ ചരിത്രരേഖകളായി മാറ്റുകയാണ്.
ക്രൈസ്തവരുടെ ആവശ്യങ്ങൾ തങ്ങളുടേതല്ല എന്നു കരുതുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടേതാണ് എന്നു കരുതേണ്ട ആവശ്യം ക്രൈസ്തവർക്കുമില്ല. എല്ലാവരെയും ചേർത്തുനിർത്തുന്ന, വർഗീയ-തീവ്രവാദ മുഖംമൂടികളില്ലാത്ത, കർഷകവിരുദ്ധമല്ലാത്ത സർക്കാരുകൾ അസാധ്യമല്ല. അതിനു തടസമാകുന്ന രാഷ്ട്രീയം തിരുത്തണം. എകെസിസി ഉന്നയിച്ച നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. തങ്ങൾക്കു വേണ്ടി അധികാരം പിടിക്കണമെന്ന് ഒരു മുന്നണിയോടും കത്തോലിക്ക കോൺഗ്രസ് ഉത്തരവിട്ടതായി കേട്ടിട്ടില്ല. പക്ഷേ, അധികാരം തങ്ങളെ ചവിട്ടിത്തേയ്ക്കാനാണെങ്കിൽ കീഴടങ്ങില്ലെന്ന ശബ്ദം കാസർഗോഡ് മുതൽ കേൾക്കുന്നുണ്ട്. സീസറിനുള്ളതു കൊടുത്തിട്ടും നീതി കിട്ടാത്തവരുടെ ശബ്ദം!
District News
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകൾ ഹൈക്കോടതി പുറത്തുവിട്ട സാഹചര്യത്തിൽ ദേവസ്വം മന്ത്രി വി.എന്‍. വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വലിയ സ്വർണകവർച്ചയാണ് ശബരിമലയിൽ നടന്നതെന്ന് ഹൈക്കോടതി അടിവരയിട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നത് വളെര വ്യക്തമാണ്. അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും സതീശൻ പറഞ്ഞു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തവണ കൊണ്ടുപോയ ദ്വാരപാലക ശിൽപവും വിൽക്കുമായിരുന്നു. ആറു കൊല്ലത്തിനിടയിൽ നാൽപത് വർഷം വാറണ്ടിയുള്ള സാധനം വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്തത് വലിയ കവർച്ചയ്ക്ക് വേണ്ടിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
District News
പാലക്കാട്: രണ്ടാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വച്ചാണ് സംഭവം. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സിപിഎം മുന്നോട്ട് പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയുടെ ആത്മാവ് ദേശിയ വിദ്യാഭ്യാസ നയമാണ്. ഇത് കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല.
പിഎം ശ്രീ യെ സിപിഐ എതിർക്കുകയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആരാണ് സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ചോദിച്ചുവെങ്കിൽ അത് അരാഷ്ട്രീയ മറുപടിയാണ്. ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായായി ബിനോയ് വിശ്വം വ്യക്തമാക്കി.
District News
പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തില്‍ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍.
ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാന്‍ഡ് ചെയ്യാന്‍ നേരത്തെ തന്നെ ക്രമീകരണമുണ്ടാക്കിയിരുന്നു. ആ നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്.
ഇത് സെറ്റാവാത്ത കോണ്‍ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിന് മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. ഇതോടെയാണ് അത് തള്ളി നേരത്തേ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയത്. അല്ലാതെ ഹെലികോപ്റ്ററിനോ രാഷ്ട്രപതിയുടെ ലാന്‍ഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, പിഡബ്ല്യുഡിയാണ് ഹെലിപാഡ് തയാറാക്കി കോണ്‍ക്രീറ്റ് ചെയ്തത്. എയര്‍ഫോഴ്സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു.
രാത്രി ഏറെ വൈകിയാണ് ഇവിടം കോണ്‍ക്രീറ്റ് ചെയ്തത്. ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണമാണ് ആവശ്യപ്പെട്ടതെന്നും എയര്‍ഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പിഡബ്ല്യുഡി വ്യക്തമാക്കി.
Leader Page
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ കേരള രാജ്ഭവനില്‍ അനാവരണം ചെയ്യുന്നുവെന്നത് വെറുമൊരു ഔദ്യോഗിക ചടങ്ങ് മാത്രമല്ല; മറിച്ച് രാജ്യത്തിന് പ്രചോദനമായ മഹാനായ രാഷ്ട്രതന്ത്രജ്ഞന്റെ ജീവിതത്തെയും സംഭാവനകളെയും ആദരിക്കുന്ന മനോഹര നിമിഷവുമാണ്. ഈ ശ്രമത്തിന് പ്രചോദനം മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നിരീക്ഷണപരമായ നിര്‍ദേശമാണ്. 2024 മേയ് മൂന്നിന്, അന്നത്തെ കേരള ഗവര്‍ണര്‍ (ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണര്‍) ആരിഫ് മുഹമ്മദ് ഖാന് എഴുതിയ കത്തില്‍, കെ.ആര്. നാരായണന്റെ ജീവിതവും പൈതൃകവും അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തില്‍ ആദരിക്കേണ്ടതുണ്ടെന്ന് കോവിന്ദ് രേഖപ്പെടുത്തി
“കേരളത്തിന്റെ പുത്രനായി ജനിച്ച് രാജ്യത്തിന്റെ ഉയര്‍ന്ന ഭരണഘടനാപദവിയിലേക്ക് വളര്‍ന്ന ഒരാളെ കേരള രാജ്ഭവനില്‍ ആദരിക്കുന്നത് ഒരു സ്നേഹപ്രകടനം മാത്രമല്ല; സവിശേഷ കാഴ്ചപ്പാടും ആഴത്തിലുള്ള ദേശീയ ബഹുമാനവുമാണ്” എന്നാണ് കോവിന്ദ് എഴുതിയത്. ആരിഫ് മുഹമ്മദ് ഖാന് ഈ നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കുകയും രാജ്ഭവനില്‍ കെ.ആര്. നാരായണന്റെ അര്‍ധകായ പ്രതിമ സ്ഥാപനം ഉറപ്പാക്കുകയും ചെയ്തു.
സ്നേഹപാത്രമായ വ്യക്തിത്വത്തോടെയും ദീര്‍ഘദര്‍ശിത്വമുള്ള നേതൃപ്രതിഭയോടെയും അനുഗൃഹീതനായിരുന്നു കെ.ആര്. നാരായണന്. തന്റെ പൊതുപ്രവര്‍ത്തനജീവിതത്തില്‍ ജനക്ഷേമത്തിനായി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു. ജന്മനാടായ കേരളത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ആഴമേറിയതായിരുന്നു.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും മൂല്യങ്ങളെയും ആത്മാര്‍ഥമായി പ്രതിനിധാനം ചെയ്തു. സ്വാതന്ത്ര്യവും ബഹുമാനവും കാത്തുസൂക്ഷിച്ച രാഷ്ട്രപതിയായും ഉയര്‍ന്ന ഭരണഘടനാ മൂല്യങ്ങളെ പൂര്‍ണമായി പാലിച്ച നേതാവായും ലോകം അദ്ദേഹത്തെ അംഗീകരിച്ചു.
കെ.ആര്. നാരായണന്റെ സ്മരണ തലമുറകള്‍ക്കായി നിലനിര്‍ത്തുന്നത് സംസ്ഥാനത്തിന്റെ കടമയാണ്. പ്രതിമാ സ്ഥാപനം അതിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്. മഹാനായ നേതാവിനെ ആദരിക്കുന്നതിനൊപ്പം മലയാളികളുടെ ഹൃദയങ്ങളിലും രാജ്ഭവന് സ്ഥിരസ്ഥാനം നേടും. രാജ്ഭവനില്‍ സ്ഥാപിക്കുന്ന കെ.ആര്. നാരായണന്റെ അര്‍ധകായ പ്രതിമ നീതി, സമത്വം, വിദ്യാഭ്യാസം, നൈതിക ധൈര്യം തുടങ്ങിയ മൂല്യങ്ങളുടെ പ്രതീകമായി നിലകൊള്ളും. ജ്ഞാനത്താലും പരിശ്രമത്താലും സാമൂഹിക പ്രതിബന്ധങ്ങളെ അതിജീവിച്ച ഒരാളുടെ ജീവിതസ്മരണയാണിത്.
ഉഴവൂരില്‍ ജനിച്ച കെ.ആര്. നാരായണ്‍ നിശ്ചയദാര്‍ഢ്യത്തോടെ ഉന്നതവിദ്യാഭ്യാസം നേടി, പാണ്ഡിത്യസമ്പന്നനായ നയതന്ത്രജ്ഞനായും പിന്നീട് രാഷ്ട്രപതിയായും ഉയര്‍ന്നു. അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ ജനാധിപത്യം ഓരോ പൗരനുമൊരുക്കുന്ന ഉള്‍ക്കൊള്ളലിന്റെയും അവസരങ്ങളുടെയും തെളിവാണ്.
പ്രസിഡന്റ് കെ.ആര്. നാരായണന് രാഷ്ട്രപതിഭവനിലേക്ക് കൊണ്ടുവന്നത് ബൗദ്ധിക ആഴം മാത്രമല്ല, ആഴത്തിലുള്ള നൈതിക ഉത്തരവാദിത്വബോധവുമായിരുന്നു. രാജ്യത്തിന്റെ ആത്മാവായി ഭരണഘടനയെ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഉറച്ച വിശ്വാസത്തോടെയും, സൗമ്യതയും സംയമനവും പാലിച്ചുകൊണ്ടും സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രപതിത്വം സ്വാതന്ത്ര്യത്തിന്റെയും അഴിമതിയറ്റ നീതിബോധത്തിന്റെയും മാതൃകയായിരുന്നു.
കെ.ആര്. നാരായണന് രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തിലെ ഭൂരിഭാഗം സമയത്തും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത് അടല്‍ ബിഹാരി വാജ്പേയിയായിരുന്നു. രാഷ്ട്രീയമായി വെല്ലുവിളികളേറിയ ഘട്ടങ്ങളിലും ഇരുനേതാക്കളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്താലും ഭരണഘടനാപരമായ സൗമ്യതയാലും അടയാളപ്പെട്ടു.
രാഷ്ട്രപതി നാരായണന്റെ നിഷ്പക്ഷത, ബൗദ്ധികത, അചഞ്ചലമായ കര്‍ത്തവ്യബോധം എന്നിവയെ വാജ്പേയി ആഴത്തില്‍ വിലയിരുത്തിയിരുന്നു. നാരായണനെ “ഭരണഘടനയുടെ കാവല്‍ക്കാരനും റിപ്പബ്ലിക്കിന്റെ മനഃസാക്ഷിയുടെ സൂക്ഷിപ്പുകാരനും” എന്നായിരുന്നു വാജ്പേയിയുടെ വിശേഷണം.
കേരളത്തിലെ ഉഴവൂരിലെ ലളിതമായ ജീവിതാരംഭത്തില്നിന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിലേക്ക് ഉയര്‍ന്ന നാരായണന്റെ പ്രചോദനാത്മകമായ ജീവിതയാത്രയെക്കുറിച്ച് വാജ്പേയി പലപ്പോഴും സംസാരിച്ചിരുന്നു. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയുടെയും ഉള്‍ക്കൊള്ളുന്ന സ്വഭാവത്തിന്റെയും ജീവന്തമായ സാക്ഷ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
“നമ്മുടെ ജനാധിപത്യം കഴിവിനും സമര്‍പ്പണത്തിനും നൈതിക ശക്തിക്കും തിളങ്ങാനുള്ള സ്ഥലം നല്‍കുന്നുവെന്ന് നാരായണന്റെ ജീവിതകഥ ഓരോ ഇന്ത്യന്‍ പൗരനെയും ഓര്‍മപ്പെടുത്തുന്നു” എന്നും വാജ്പേയി നിരീക്ഷിച്ചിരുന്നു.
കേരള രാജ്ഭവനെന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രതിമ അനാവരണം ചെയ്യുന്നതിലൂടെ, നാം ഒരു അസാധാരണ വ്യക്തിയെ ആദരിക്കുന്നതിലുപരി, ഭാരതത്തെ നിര്‍വചിക്കുന്ന സമത്വം, നീതി, കരുണ, എല്ലാവര്‍ക്കുമുള്ള അവസരം എന്നീ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസവും പുതുക്കി ഉറപ്പിക്കുന്നു.
വിനയത്തിലും നൈതികശക്തിയിലും ആധാരപ്പെട്ട നേതൃപാടവത്തിന് രാജ്യത്തെ മാറ്റിമറിക്കാന്‍ കഴിയും എന്ന് ഓരോ സന്ദര്‍ശകനെയും ഉദ്യോഗസ്ഥനെയും ഓര്‍മപ്പെടുത്തുന്ന പ്രതീകമായി ഈ പ്രതിമ നിലനില്ക്കും. കെ.ആര്. നാരായണനെ ആദരിക്കുന്നതിലൂടെ, നാം നമ്മുടെ ഉള്ളിലെ മഹത്വത്തെയും ആദരിക്കുകയാണ്.
NRI
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ സ്വന്തമാക്കാൻ ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി. കഴിഞ്ഞ വർഷമാണ് ആദ്യമായി ഗൾഫിലെ കേരളാ സിലബസ് സ്കൂളുകളിൽ നിന്നുള്ള താരങ്ങൾ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ എത്തിയത്.
കഴിഞ്ഞ തവണ ആണ്‍കുട്ടികൾ മാത്രമായിരുന്നു എത്തിയതെങ്കിൽ ഇത്തവണ പെണ്‍കുട്ടികളും മത്സരത്തിന് എത്തിയിട്ടുണ്ട്. അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ള പെണ്‍കുട്ടികൾ. 39 അംഗങ്ങളും ഇവരുടെ അധ്യാപകരും മേളയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി.
ഗൾഫ് മോഡൽ സ്കൂൾ ദുബായി, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ്ദുബായി, ദി ഇംഗ്ലീഷ് സ്കൂൾ ഉമുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങൾക്കായി എത്തിയിട്ടുള്ളത്. എട്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ട്.
Sports
തിരുവനന്തപുരം: മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം സ്വന്തമാക്കാനായി കേരളക്കരയിൽനിന്നും, അങ്ങകലെ ഗൾഫ് നാടുകളിൽനിന്നുമുള്ള കൗമാര കായിക പ്രതിഭകൾ അനന്തപുരിയുടെ മണ്ണില്ലെത്തി.
ഇനിയുള്ള ഒരാഴ്ച അനന്തപത്മനാഭന്റെ മണ്ണ് പുത്തൻ താരങ്ങളുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിക്കും. കായിക കേരളത്തിന്റെ ഉത്സവമായ സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും.
14 റവന്യു ജില്ലകളിൽ നിന്നായി ഗെയിംസ്, അത്ലറ്റിക്സ് ഇനങ്ങളിലായി 20,000 ത്തോളം കായികതാരങ്ങളാണ് ഒരാഴ്ചക്കാലം തലസ്ഥാന നഗരയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങും മാർച്ച് പാസ്റ്റും സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളുമാണ് ഇന്നു നടക്കുന്നത്. നാളെ മുതലാണ് കായികമേളയിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ കായിക മത്സരങ്ങളും നാളെ നടക്കും.
സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയും ഗെയിംസ് ഇനങ്ങളിലെ കൂടുതൽ മത്സരങ്ങൾ നടക്കുന്നതും. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയവും ത്രോ ഇനങ്ങൾക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയവും വേദിയാകും. ഇന്നലെ രാത്രി ഏറനാട് എക്സ്പ്രസിൽ എത്തിയ കായികതാരങ്ങളെ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
നാളെ മുതൽ 28 വരെ 12 വേദികളിലായാണ് കായിക മത്സരങ്ങൾ നടക്കുക. 23 മുതലാണ് ഗെയിംസിന്റെ ഗ്ലാമർ ഇനങ്ങളായ അത്ലറ്റിക്സ് മത്സരങ്ങൾ. ഇന്ന് ഇൻക്ലൂസീവ് സ്പോർട്സിൽ 1,944 കായികതാരങ്ങളാണ് മത്സരിക്കുക.
ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നുള്ള 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇവരിൽ 12 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. 1,000 ഒഫീഷൽസുകളും 2,000 വോളണ്ടിയേഴ്സും കായികമേളയുടെ സുഗമമായ പ്രവർത്തനത്തിന് അണിനിരക്കും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പാണ് ഇത്തവണ നൽകുന്നത്. വിവിധ ജില്ലാ ടീമുകൾ ഇന്ന് അവസാനവട്ട പരിശീലനവും പൂർത്തിയാക്കി നാളെ പോരാട്ടത്തിനായി ഇറങ്ങും.
ഓവറോൾ ചാന്പ്യൻ പട്ടത്തിനായി ഉള്ള പോരാട്ടത്തിൽ ആതിഥേയരായ തിരുവനന്തപുരവും കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ തൃശൂരും മൂന്നാം സ്ഥാനക്കാരായ മലപ്പുറവും തൊട്ടുപിന്നാലെയെത്തിയ പാലക്കാടുമെല്ലാം കൈമെയ് മറന്നുള്ള പ്രകടനത്തിനാവും തയാറെടുക്കുക.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടിലുമായി നടക്കുന്നത് 12 ഗെയിംസ് ഇനങ്ങള്‍. ഇതില്‍ 10 എണ്ണവും നടത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ പന്തല്‍ കൊണ്ട് ഉണ്ടാക്കിയ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണെന്നതാണ് ശ്രദ്ധേയം.
ഒരേസമയം അഞ്ചു മത്സരങ്ങള്‍ ഈ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയും. 90 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്.
സ്കൂള്‍ കായികമേളയ്ക്കായി കേരളത്തിലാദ്യമായാണ് താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. 1000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള താത്കാലിക ഗാലറിയും ഉണ്ട്.
Kerala
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ചയാണ് രാഷ്ട്രപതി ശബരിമല ദർശനം നടത്തുന്നത്.
ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും.
പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് ദ്രൗപദി മുർമു രാജ്ഭവനിൽ മടങ്ങിയെത്തും.
വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച പകൽ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ നിന്നും രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച തീർഥാടകർക്ക് നിയന്ത്രണം ഉണ്ടാകും. ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സൽ ഇന്നു നടക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക. രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും.
District News
കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണവില താഴേക്ക്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 95,840 രൂപയിലും ഗ്രാമിന് 11,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,855 രൂപയിലെത്തി.
വെള്ളിയാഴ്ച, 97,360 എന്ന സർവകാല റിക്കാർഡിലെത്തിയ സ്വർണവില ഒരു ലക്ഷം കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച ഒറ്റയടിക്ക് 1,400 രൂപ കുറഞ്ഞത്. രണ്ടുദിവസംകൊണ്ട് കുറഞ്ഞത് 1,560 രൂപയാണ്.
ഈമാസം തുടക്കത്തിൽ സ്വർണക്കുതിപ്പ് ദൃശ്യമായിരുന്നു. ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു. തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണവില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു. വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയും ഇന്ന് കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 14 രൂപ കുറഞ്ഞ് 180 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Leader Page
കേരളത്തിൽ ഗുണമേന്മയുള്ള സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസർക്കാർ ഭീമമായ ഫണ്ടുകൾ ചെലവഴിച്ചുവരുന്നു. പല മേഖലകളിലൂടെയാണ് ഈ ഫണ്ടുകൾ ചെലവാക്കുന്നത്. ശന്പളം, വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഹൈടെക് ക്ലാസ് മുറികളുടെ നിർമാണം, വിദ്യാഭ്യാസ സാങ്കേതികവിദ്യകളുടെ ഉപയോഗ വ്യാപനം, നിരന്തരമായ അധ്യാപക പരിശീലനം, കലാ-കായിക മേളകൾ, കുട്ടികൾക്ക് പഠനോപകരണ വിതരണം, തുടങ്ങിയ നിരവധി മേഖലകൾ അക്കൂട്ടത്തിൽ വരും. ഇങ്ങനെ വലിയ ഫണ്ടുകൾ ചെലവഴിക്കുന്നതിന്റെ ഫലമായി നേടുന്ന സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വിലയിരുത്തേണ്ടത് കുട്ടികൾ ആർജിക്കുന്ന പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.
പഠനനേട്ടങ്ങൾ
പഠനനേട്ടങ്ങൾ എന്നതിൽ കുട്ടികൾ നേടുന്ന അറിവുകൾ ഉൾപ്പെടും. എന്നാൽ, അറിവുകൾകൊണ്ടുമാത്രം പഠനനേട്ടങ്ങളാകുകയില്ല. നേടിയ അറിവുകൾ വേണ്ട സമയത്തു പരമാവധി വേഗത്തിൽ വേണ്ടതുപോലെ പ്രയോഗിക്കാനുള്ള കഴിവുകൾകൂടി ഉണ്ടാകണം. ആ വിധത്തിൽ പ്രയോഗിക്കാനുള്ള കഴിവുകളെ നൈപുണ്യങ്ങൾ എന്നു പറയാം. നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ തന്റെയും തന്റെ കുടുംബത്തിനകത്തും പുറത്തുമുള്ള മറ്റുള്ളവരുടെയും നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാനുള്ള നല്ല മനോഭാവംകൂടി ഉണ്ടാകണം. ഇവ എല്ലാംകൂടി ചേർന്നുവരുന്പോൾ മാത്രമേ നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ പഠനനേട്ടങ്ങൾ എന്നനിലയിലും നിലവാരത്തിലും എത്തിയതായി പറയാൻ കഴിയുകയുള്ളൂ.
വിദ്യാഭ്യാസത്തിൽ പഠനനേട്ടങ്ങൾക്ക് ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. രാജ്യത്തുള്ള എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന വിദ്യാഭ്യാസ പ്രക്രിയ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പഠനനേട്ടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാകണമെന്ന് 2020ലെ വിദ്യാഭ്യാസനയത്തിൽ അടിവരയിട്ടു പറയുന്നുമുണ്ട്.
പഠനനേട്ടങ്ങൾ കൈവരിക്കണമെങ്കിൽ
ഇവിടെ സൂചിപ്പിച്ച വിധത്തിലുള്ള പഠനനേട്ടങ്ങൾ കേവലം കാണാപ്പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതികളിലൂടെ കുട്ടികൾക്കു നേടാൻ കഴിയുകയില്ല. അറിവുകൾ ലഭിക്കുന്നതിനുവേണ്ടി നിരവധി കുട്ടികൾ ഇപ്പോൾ ഉപയോഗിക്കുന്ന നിർമിതബുദ്ധിയുടെ (എഐ) സഹായം ഏറെയുണ്ടായാലും കുട്ടികൾക്കു ലഭിക്കുന്ന അറിവുകൾ പഠനനേട്ടങ്ങളുടെ നിലയിലേക്ക് എത്തണമെന്നില്ല. അതിനു കഴിയണമെങ്കിൽ വിദ്യാലയങ്ങളിൽ യോജിച്ച രീതിയിലുള്ള അനുഭവാത്മക പഠനം നടക്കണം. അതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ക്ലാസ് മുറികൾ ഓരോന്നിലും ഓരോ ദിവസവും കുട്ടികൾ അധ്യാപകരാകുന്ന കപ്പിത്താന്മാരുടെ നേതൃത്വത്തിൽ പഠനനേട്ടങ്ങൾ എന്ന ലക്ഷ്യത്തിലേക്കുള്ള തീർഥയാത്ര നടത്തിക്കൊണ്ടിരിക്കണം. ആ തീർഥാടനത്തിൽ അധ്യാപകരുടെ പങ്കും സ്ഥാനവും വളരെ വലുതാണ്.
അത്തരത്തിൽ വിദ്യാർഥിസമൂഹത്തെ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള, പഠനനേട്ടങ്ങളിലേക്കു നയിക്കണമെങ്കിൽ അധ്യാപകരാകുന്ന കപ്പിത്താന്മാർ അതിനു യോജിച്ച മാനസിക, ശാരീരിക അവസ്ഥയിൽ ആയിരിക്കുകകൂടി വേണം. വളരെയേറെ അധ്യാപകർ അങ്ങനെയൊരു അവസ്ഥയിലല്ല എങ്കിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി ഭീമമായ തുകകൾ മുടക്കിക്കൊണ്ടിരിക്കാം എന്നല്ലാതെ അതിനു പൂർണമായ ഫലപ്രാപ്തിയുണ്ടാകുകയില്ല.
എന്നാൽ അത്തരത്തിലുള്ള ഒരു അവസ്ഥയിലല്ല സംസ്ഥാനത്തെ നിരവധി അധ്യാപകർ ഇപ്പോഴുള്ളതെന്നു പറയേണ്ടിയിരിക്കുന്നു. വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരുടെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. ശന്പളം ലഭിക്കാതിരിക്കാനുള്ള യാതൊരു തെറ്റും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. സംസ്ഥാനത്ത് ഇപ്പോൾ കുറച്ചൊന്നുമല്ല, പതിനാറായിരത്തോളം അധ്യാപകർ അക്കൂട്ടത്തിൽ ഉണ്ടത്രേ! അവരുടെ സാന്പത്തികക്ലേശങ്ങളും മാനസിക സംഘർഷങ്ങളും തൊഴിൽ അസംതൃപ്തിയുമൊക്കെ ആർക്കാണ് ഊഹിക്കാൻ കഴിയാത്തത്?
മാസ്ലോയുടെ സിദ്ധാന്തം
ഒരു വ്യക്തിയിൽനിന്ന് ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകണമെങ്കിൽ അയാൾക്കു ചില അടിസ്ഥാന ആവശ്യങ്ങൾ നിശ്ചയമായും സാധിച്ചുകിട്ടിയിരിക്കണം. അങ്ങനെ കിട്ടേണ്ട ആവശ്യങ്ങളുടെ ഒരു ശ്രേണി അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്ന ഏബ്രഹാം മാസ്ലോ (1908-1970) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിൽ വരുന്നത് വ്യക്തിയുടെ ശാരീരിക ആവശ്യങ്ങളാണ്. മുഖ്യമായും ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങളാണ് അതിൽ വരുന്നത്. അതിനു തൊട്ടുമുകളിലുള്ള ശ്രേണീഘട്ടത്തിൽ വരുന്ന ആവശ്യം സുരക്ഷയാണ്. ഈ അടിസ്ഥാന ആവശ്യത്തിൽ പ്രധാനമായും വരുന്നത് തൊഴിൽ സുരക്ഷയാണ്.
ഇത്തരത്തിലുള്ള അഞ്ച് ആവശ്യങ്ങൾ മാസ്ലോയുടെ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആവശ്യങ്ങളെല്ലാം സാധിച്ചുകിട്ടുന്പോൾ മാത്രമായിരിക്കും ഒരാളിൽനിന്ന് അയാളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകുക.
സംസ്ഥാനത്തു വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്തുവരുന്ന പതിനാറായിരത്തോളം അധ്യാപകരുടെ കാര്യത്തിൽ മാസ്ലോ പറയുന്ന അടിസ്ഥാന ആവശ്യ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ള ശാരീരികം, തൊട്ടടുത്ത പടിയിലുള്ള സുരക്ഷ എന്നീ ആവശ്യങ്ങൾപോലും സാധിച്ചുകിട്ടുന്നില്ല എന്നുള്ളതു സത്യമാണ്. അങ്ങനെയൊരു സാഹചര്യത്തിലുള്ള അധ്യാപകർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കും പഠനനേട്ടങ്ങളിലേക്കും കുട്ടികളെ നയിക്കാൻ പറ്റുന്ന വിധത്തിൽ അധ്യാപനം നടത്താൻ കഴിയുമോയെന്ന് ന്യായമായും ആരും സംശയിച്ചേക്കാം.
ഇപ്പറഞ്ഞ പതിനാറായിരത്തോളം അധ്യാപകർ ഓരോ ദിവസവും 30-35 കുട്ടികൾ വീതമുള്ള പല ക്ലാസുകളിൽ പഠിപ്പിക്കുന്നവരാണ്. അങ്ങനെ നോക്കുന്പോഴാണ് എത്രയോ ലക്ഷം കുട്ടികളെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കു നയിക്കാനുള്ള ഭാരിച്ച ചുമതലയാണു ശന്പളം കൊടുക്കാതെ ദ്രോഹിക്കുന്ന ഈ അധ്യാപകരെ ഏൽപ്പിച്ചിരിക്കുന്നതെന്ന് മനസിലാകുക! വളരെ ഉത്കണ്ഠയോടുകൂടി മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു കാര്യമാണിത്.
എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയാം. ഇവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർഥികളോടുള്ള സ്നേഹ, വാത്സല്യത്തെ പ്രതി സ്വന്തം ക്ലേശങ്ങൾ സഹിച്ചുകൊണ്ടും പക്ഷപാതപരമായി സർക്കാർ നടത്തുന്ന ദ്രോഹപ്രവർത്തനങ്ങൾ മറന്നുകൊണ്ടും ഇപ്പോഴും ആത്മാർഥമായ അധ്യാപനശുശ്രൂഷ ചെയ്യുന്നുണ്ടാകും. അത്തരത്തിൽ സേവനം ചെയ്യുന്ന അധ്യാപകർ അവരുടെ വ്യക്തിപരമായ സ്വഭാവ വൈശിഷ്ട്യം പ്രകടിപ്പിക്കുകയാണ്. എങ്കിലും അള മുട്ടിയാൽ പിന്നീട് എന്താണു സംഭവിക്കുകയെന്ന് പറയാൻ കഴിയുകയുമില്ല.
ആത്മാർഥതക്കുറവുണ്ട്
ഗുണമേന്മയുള്ള സ്കൂൾവിദ്യാഭ്യാസത്തെയും പഠനനേട്ടങ്ങളെയും കുറിച്ചൊക്കെ സംസ്ഥാനത്തു വലിയ സംവാദങ്ങളും വാർത്തകളും ഉണ്ടാകുന്നുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിനായി സംസ്ഥാനസർക്കാരും വിദ്യാഭ്യാസവകുപ്പും ഏറെ ആത്മാർഥതയോടെ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നുണ്ട്. എങ്കിലും ഗുണമേന്മാവിദ്യാഭ്യാസത്തിനു നേതൃത്വം നൽകേണ്ട അധ്യാപകരിൽ നിരവധി പേർക്ക് അവരുടെ ഉപജീവനമാർഗമായ ശന്പളം യുക്തിരഹിതമായ തടസവാദങ്ങൾ ഉന്നയിച്ചുകൊണ്ട് നൽകാതിരിക്കാനുള്ള നടപടികൾ സർക്കാർ എടുക്കുന്നു! ഇക്കാര്യങ്ങളൊക്കെ കേൾക്കുകയും അറിയുകയും ചെയ്യുന്ന, സ്കൂൾവിദ്യാഭ്യാസത്തിൽ താത്പര്യമുള്ള നിരവധി ആളുകൾ ഇപ്പോൾ ഇങ്ങനെ പറയുന്നു: ഒരു വശത്തുകൂടി സർക്കാർ കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന പ്രചാരണം നടത്തുന്നു.
മറുവശത്തുകൂടി വിദ്യാഭ്യാസത്തിന്റെ നെടുംതൂണുകളായ അധ്യാപകരിൽ വളരെയേറെ പേരെ അകാരണമായി മാനസികമായും ശാരീരികമായും തളർത്തിക്കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ഗുണമേന്മാവിദ്യാഭ്യാസത്തിൽ സർക്കാരിനുള്ള ആത്മാർഥതയുടെ പൊള്ളത്തരം ഇതിൽനിന്നു തിരിച്ചറിയാൻ കഴിയുമെന്നും അവർ പറയുന്നു.
(സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്‍)
Editorial
മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്കൂളിൽ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ മാനേജ്മെന്റുകൾക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനിൽക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്.
നിലവിൽ പല ക്രൈസ്തവ സ്കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങൾ കോടതി നടത്തട്ടെ. അത്തരം വിധികൾ എന്തായാലും മാനിക്കാൻ ക്രൈസ്തവർക്കറിയാം.
പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലിം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂർ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവർക്കും താലിബാനെ താലോലിക്കുന്നവർക്കുമൊക്കെ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്.
പക്ഷേ, വിദ്യാഭ്യാസത്തെയെങ്കിലും വെറുതെ വിടണം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളിലെ യഥാർഥ മതേതര വിശ്വാസികൾ നിശബ്ദരായിരിക്കരുത്. മതനേതാക്കൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കണം. മതഭ്രാന്തുകളെ വിദ്യാലയങ്ങളുടെ പടി കയറ്റാതിരിക്കാൻ നമുക്കൊരു സ്ഥിരം സംവിധാനമുണ്ടാകണം. ഭിന്നിക്കാനല്ല, കൈ കോർക്കാൻ ഇതാണു സമയം.
ചില അവാസ്തവങ്ങളെ ചൂണ്ടിക്കാണിച്ചില്ലെങ്കിൽ നുണകൾ അതിവേഗം ലോകംചുറ്റിവരും. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീ, ഹിജാബ് ധരിച്ച വിദ്യാർഥിനിയോട് അതു പാടില്ലെന്നു പറയുന്നത് എന്തു വിരോധാഭാസമാണെന്നു പറഞ്ഞത് വിദ്യാഭ്യാസ മന്ത്രിയാണ്. സർ, കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് അവരുടെ യൂണിഫോമാണ്.
വിദ്യാർഥികൾക്കു നിഷ്കർഷിച്ചിരുന്ന യൂണിഫോം കന്യാസ്ത്രീകൾക്കോ മറ്റധ്യാപകർക്കോ ബാധകമല്ല. മുസ്ലിം സ്കൂളുകളിൽ ഉൾപ്പെടെ മതവേഷം ധരിക്കുന്ന അധ്യാപകരുണ്ട്. ആ വേഷം ധരിക്കാൻ മുസ്ലിം മാനേജ്മെന്റും വിദ്യാർഥികളെ അനുവദിക്കാറില്ല. അതുപോലെ അനിവാര്യമായ മതാചാരങ്ങൾ (എസെൻഷ്യൽ റിലിജിയസ് പ്രാക്റ്റിസ്) ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം അനുവദനീയമാണ്. ഹിജാബിന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം ഉണ്ടായാൽ അതു നടപ്പാക്കുന്നതിൽ ആർക്കുമില്ല രണ്ടഭിപ്രായം.
പക്ഷേ, നിലവിൽ യൂണിഫോമിന്റെ കാര്യത്തിൽ ബന്ധപ്പെട്ട സ്കൂൾ മാനേജ്മെന്റുകൾ തീരുമാനമെടുക്കും. അതിനു മാനേജ്മെന്റിന് പൂർണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്.
ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാലബെഞ്ചിനു വിട്ടു. വിധി ഉണ്ടാകുന്നതുവരെ യൂണിഫോമിന്റെ പേരിൽ കന്യാസ്ത്രീകളെ മന്ത്രി വർഗീയതയുടെ ശിരോവസ്ത്രം ധരിപ്പിക്കരുത്. യൂണിഫോം നിർബന്ധമായ പല സർക്കാർ സർവീസുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള സംവിധാനങ്ങളിലും മതനിരപേക്ഷമായ യൂണിഫോമാണല്ലോ നിർദേശിച്ചിരിക്കുന്നത്.
മന്ത്രി പറഞ്ഞ മറ്റൊരു കാര്യം, വിദ്യാർഥിനിക്ക് എന്തെങ്കിലും വിഷമമുണ്ടായാൽ അതിന്റെ ഉത്തരവാദി സ്കൂൾ മാനേജ്മെന്റായിരിക്കുമെന്നാണ്. നാലു മാസം സെന്റ് റീത്താസിലെ മറ്റ് 449 വിദ്യാർഥികളെപ്പോലെ യൂണിഫോം ധരിച്ച് സന്തോഷവതിയായിരുന്ന കുട്ടിയെ ഒരു സുപ്രഭാതത്തിൽ ഹിജാബും ധരിപ്പിച്ചു വിട്ട മാതാപിതാക്കൾക്കും അതിന്റെ പേരിൽ സ്കൂളിന്റെ വളപ്പിൽ കടന്ന് ബഹളംവച്ച് എല്ലാ വിദ്യാർഥികളെയും ഭയപ്പെടുത്തിയ മുസ്ലിം സംഘടനാ ഭാരവാഹികൾക്കും കോലാഹലം ഉണ്ടാക്കിയവർക്കുമൊന്നും ഇല്ലാത്ത ഉത്തരവാദിത്വം നിശ്ചിത യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യൻ മാനേജ്മെന്റിനു നൽകിയ അങ്ങയുടെ രാഷ്ട്രീയം ശുദ്ധമാണെന്നു തോന്നുന്നില്ല.
ആവശ്യത്തിന് ആളെ കിട്ടാത്തതിനാൽ ഭിന്നശേഷിസംവരണത്തിന്റെ പേരിൽ മറ്റ് അധ്യാപകരുടെ നിയമനം തടഞ്ഞുവയ്ക്കരുതെന്ന എൻഎസ്എസ് കേസിലെ സുപ്രീംകോടതിവിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നു പറഞ്ഞതിന്, ക്രൈസ്തവ മാനേജ്മെന്റുകൾ ജാതിയും മതവും നോക്കി വിരട്ടണ്ടെന്നും വിമോചനസമരത്തിനു ശ്രമിക്കണ്ടെന്നും പറയാൻ അങ്ങേക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.
പിന്നീട് പാർട്ടിയുടെ സമ്മർദത്താലാകാം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് അങ്ങേക്കു മാറ്റിപ്പറയേണ്ടിവന്നു. ഹിജാബ് വിഷയത്തിലും വൈകിട്ടു പറയുന്നതല്ല അങ്ങ് രാവിലെ പറയുന്നത്. അങ്ങയെ ഭരണഘടനാ സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദ സംഘടനയുടെയും അവരുടെ ഒളിപ്പോരാളികളുടെയും മതതാത്പര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലത്. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരിൽപോലും ഈ ഭരണഘടനാ ആരാധകരുടെ പ്രതികരണം കേരളം മറന്നിട്ടില്ല.
ചില വസ്തുതകൾകൂടി പറയാം. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കണ്ണൂരിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച നിസ്കാരത്തിനു കുട്ടികളെ സ്കൂൾ ബസിൽ കൊണ്ടുപോകുന്ന വീഡിയോ കാണിച്ച്, അതാണ് മതേതരത്വത്തിന്റെ ഉജ്വല മാതൃകയെന്നു ചിലർ ക്ലാസെടുക്കുന്നുണ്ട്. അതെ, കത്തോലിക്കാസഭയുടെ ആ മാതൃക ഇതര മതസ്ഥരായ വിദ്യാർഥികളുടെ മതപരമായ ആവശ്യങ്ങൾക്കുവേണ്ടി മുസ്ലിം മാനേജ്മന്റുകളും നടത്തട്ടെ.
അല്ലാതെ, തങ്ങളുടെ സ്ഥാപനത്തിൽ മറ്റൊരു മതത്തിനും പ്രാർഥനാമുറികൾ അനുവദിച്ചിട്ടില്ലാത്തവർ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം നിസ്കാരമുറി ആവശ്യപ്പെടുന്നതുപോലെയുള്ള നാടകം നടത്തരുത്. അതുപോലെ വത്തിക്കാനിലെ അപ്പസ്തോലിക ലൈബ്രറിയിൽ നിസ്കരിക്കാൻ അനുവാദം കൊടുത്തെന്ന വാർത്തയും മതമൗലികവാദികൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. അതു പുതിയ കാര്യമല്ല. കത്തോലിക്കാസഭയുടെ ആസ്ഥാനം ഒരാളെയും അകറ്റിനിർത്തില്ല.
അതിനൊരു പ്രധാന കാരണം, അവിടെ ഉപയോഗത്തിലൂടെ പോലും സ്വത്തുക്കൾ വഖഫാക്കുന്ന നിയമം ഇല്ലാത്തതാകാം. പതിറ്റാണ്ടുകൾക്കു മുന്‍പു നിയമാനുസൃതം വാങ്ങിയ സ്വന്തം കിടപ്പാടത്തിനുവേണ്ടി രാപകൽ സമരം ചെയ്യേണ്ടിവരുന്ന ഇന്ത്യയിൽ അതല്ലല്ലോ സ്ഥിതി. അതുപോലെ, കണ്ണൂർ ജില്ലയിലുൾപ്പെടെ ചില ക്രൈസ്തവ മാനേജ്മെന്റുകൾ സ്കൂളിൽ ഹിജാബ് അനുവദിക്കുന്നുണ്ട്.
കാസർഗോഡ് ഒരു അണ് എയ്ഡഡ് സിബിഎസ്ഇ സ്കൂളിൽ വെളുത്ത സ്കാർഫ് മാത്രം അനുവദിക്കുന്നുണ്ട്. അതൊന്നും ഒരു മതമൗലികവാദ സംഘടനയുടെയും തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലല്ല. അതേപോലെ, സെന്റ് റീത്താസ് ഉൾപ്പെടെ പല സ്കൂളുകളും യൂണിഫോമിൽ ഹിജാബ് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കോടതിവിധികളനുസരിച്ച് അതിനെ അംഗീകരിക്കാൻ എല്ലാവരും തയാറാകണം.
വ്യക്തിയുടെ ഐഡന്റിറ്റിയെ പൂർണമായോ ഭാഗിമായോ മറയ്ക്കുന്ന പർദയെയും ഹിജാബിനെയുമൊക്കെ പൊട്ടിനോടും കുങ്കുമക്കുറിയോടും കൊന്തയോടുമൊക്കെ ഉപമിക്കുന്നത് നിർദോഷകരമല്ല. നമുക്കിവിടെ ഭരണഘടനയുണ്ട്. തർക്കമുണ്ടായാൽ അതു വ്യാഖ്യാനിക്കാൻ മതേതര കോടതികളുമുണ്ട്. സിക്കുകാരുടെ അനിവാര്യ മതാചാരങ്ങളെ അനുവദിച്ചതുപോലെ കോടതി ഇക്കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കും.
അതുവരെ സാമൂഹികവിരുദ്ധരെ പള്ളിക്കൂടങ്ങളിൽ കയറ്റരുത്. ആ വിദ്യാലയങ്ങളുടെ സൃഷ്ടിയാണ് മതേതര കേരളം. അവിടെയാണ് ഇന്ത്യയുടെ ഭാവി. ഒരു വർഗീയതയെയും ഹിജാബിന്റെ ഗുണഭോക്താക്കളാക്കരുത്. ക്രൈസ്തവ സമുദായം ഈ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു കൊടുത്തിരിക്കുന്ന സംഭാവനകളും ഹിജാബ് വിഷയം ആളിക്കത്തിക്കാനെത്തിയവർ കേരളത്തിനു കൊടുത്തിരിക്കുന്ന സംഭാവനകളും താരതമ്യം ചെയ്യുന്നതു നല്ലതാണ്.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തരെ ഭയന്ന് മതവിശ്വാസികൾ മാറിനിൽക്കരുത്. രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത്, മതസൗഹാർദം നിലനിർത്താൻ യഥാർഥ മതവിശ്വാസികളുടെ സ്ഥിരം വേദിയുണ്ടാകണം. പറഞ്ഞാൽ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
District News
മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) കൊല്ലപ്പെട്ട സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു ദാരുണ സംഭവമുണ്ടായത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇവർ തമ്മില്‍ തര്‍ക്കമുണ്ടായി.
തുടർന്ന് മൊയ്തീന് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
District News
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്.
തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്‍ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്‍ഫോഴ്സും നേതൃത്വം നൽകി.
District News
ആലപ്പുഴ: സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ മുതിർന്ന നേതാവ് ജി.സുധാകരൻ. കുട്ടനാട്ടിൽ പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്കെടിയു നടത്തുന്ന വി.എസ്.അച്യുതാനന്ദൻ സ്മാരക പുരസ്കാര സമര്‍പ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും നോട്ടീസ് പോലും അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
നേതൃത്വവുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന സുധാകരനെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ വീട്ടിലെത്തിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സുധാകരൻ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
District News
കൊല്ലം: കാമുകനോട് പിണങ്ങി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി കായലിൽ ചാടി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവാവിനും യുവതിക്കും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍.
കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിംഗ് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്.
ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിൽ മൊഴി നല്കി.
Leader Page
മൂന്നാം ഊഴത്തിനുവേണ്ടി പിണറായി തന്ത്രപൂർവം കരുക്കൾ നീക്കി മുന്നേറുന്പോൾ കോണ്‍ഗ്രസിന് ഓരോ നീക്കത്തിലും പിഴയ്ക്കുകയാണോ? എന്നാൽ, സിപിഎമ്മിൽ എല്ലാ മുറിവുകളും ഉണക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ മികച്ച നീക്കങ്ങൾ നടക്കുന്നു. കോണ്‍ഗ്രസ് മുറിവുകൾ ഉണ്ടാക്കി സമർഥരായ പോരാളികളെ നിരായുധരാക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീവൻമരണ പോരാട്ടമാണ് 2026ലെ തെരഞ്ഞെടുപ്പ് എന്നു നേതാക്കൾ മറക്കുന്നു. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന് പലരും കരുതുന്നു.
പണ്ട് ഉമ്മൻ ചാണ്ടി പടനയിച്ചു ജയിക്കുന്പോൾ കപ്പ് ഏറ്റുവാങ്ങാൻ ഒരാൾ ഡൽഹിയിൽനിന്ന് വരുന്ന പതിവുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി അതു സമ്മതിച്ചിരുന്നു. ഇന്ന് ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിമാർ ഇന്നില്ല എന്ന് ഓർക്കുന്നത് നല്ലത്. പണ്ട് ഡൽഹിയിൽനിന്ന് വരുന്ന നേതാവിന്റെ ഇമേജുള്ള ആരും ഡൽഹിയിൽ എന്നല്ല, കോണ്‍ഗ്രസിൽതന്നെ ഇല്ല. ഭാരവാഹികളുടെ പുതിയ പട്ടിക വന്നതോടെ ഡൽഹിയിൽനിന്ന് എത്താനുള്ള അവതാരത്തിനെതിരേ മിക്കവാറും നേതാക്കൾ ഒന്നിച്ചുനീങ്ങാൻ ആലോചിക്കുന്നതായും വാർത്തയുണ്ട്.
കോണ്‍ഗ്രസിനുവേണ്ടി പട നയിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവരെ കോണ്‍ഗ്രസ് വല്ലാതെ മുറിപ്പെടുത്തി. പാർട്ടി വക്താക്കളിൽ ഒരാളായ ഷമയും പരിഭവം പറഞ്ഞു. അതേസമയം സിപിഎമ്മിൽ അഞ്ചു വർഷമായി പാർട്ടിയുമായി ഉടക്കിക്കഴിഞ്ഞ ജി. സുധാകരനെ പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ വീട്ടിലെത്തി കണ്ടു. സി.എസ്. സുജാത തുടങ്ങിയ മുതിർന്ന നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
ക്രിസ്ത്യാനി ആയതോ പ്രശ്നം?
രാഹുൽ മാങ്കൂട്ടത്തിലിനെ കൊല്ലാൻ കാത്തിരുന്നവർക്കു വീണുകിട്ടിയ വടിപോലെയാണ് ഒരു പെണ്‍കുട്ടി പറഞ്ഞ ആരോപണം ഉപയോഗിക്കപ്പെട്ടത്. പരാതി കൊടുക്കാൻ ആ കുട്ടി തയാറുമല്ല. എന്നിട്ടും രാഹുലിനെ നിഗ്രഹിച്ചു. യൂത്ത് കോൺഗ്രസിൽ രാഹുലിന് പകരം വൈസ് പ്രസിഡന്റായ അബിൻ വർക്കിക്ക് സ്വാഭാവികമായും ലഭിക്കേണ്ട പ്രസിഡന്റ് പദവി നടത്തിപ്പുകാരുമായുള്ള ബന്ധംവച്ച് ഒ.ജെ. ജനീഷിന് കൊടുത്തു. അബിനെ കേരളത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ക്രിസ്ത്യാനി ആയതുകൊണ്ടാണോ അബിന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം കിട്ടാത്തത് എന്ന് മാധ്യമങ്ങൾതന്നെ ചോദിക്കുന്നു.
ടി.വിയും ചാക്കോയും
പാർട്ടിക്കുവേണ്ടി കേരളത്തിൽ ചങ്കുപൊട്ടി പണിയുന്ന ക്രൈസ്തവർക്ക് ഇത്തരം അവഗണന അനുഭവിക്കേണ്ടി വരാറുണ്ട്. ഒന്നാമത്തെ ഉദാഹരണം ടി.വി. തോമസാണ്. ആലപ്പുഴയിലെ പുരാതനപ്രസിദ്ധമായ കത്തോലിക്കാ കുടുംബാംഗം. പാർട്ടിക്ക് ആളും അർഥവും ഇല്ലാതിരുന്ന കാലത്ത് രണ്ടും ഉണ്ടാക്കിയവൻ. 1954ലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്തെ പ്രതിപക്ഷ നേതാവ്. പക്ഷേ 1957ൽ പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ അദ്ദേഹത്തിനു മുഖ്യമന്ത്രി ആകാനായില്ല. പകരം ഇഎംഎസ് വന്നു.
അതിലൂം വലിയ ക്രൂരതയാണ് കോണ്‍ഗ്രസ് കാണിച്ചത്. 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ വിമോചനസമരം നയിച്ച് അവരെ പുറത്താക്കിയതു പി.ടി. ചാക്കോയുടെ നേതൃത്വമായിരുന്നു. അദ്ദേഹമായിരുന്നു 1957ലെ പ്രതിപക്ഷ നേതാവ്. കമ്യൂണിസ്റ്റുകാർക്കെതിരേ പോരാടാൻ അദ്ദേഹം മുന്നണിയുണ്ടാക്കിയത് കോണ്‍ഗ്രസിലെ നടത്തിപ്പുകാർക്കു പിടിച്ചില്ല. ഭരണം കിട്ടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ചാക്കോ ഔട്ട്. കാരണം മതം. കോണ്‍ഗ്രസ് മതേതര പാർട്ടിയാണല്ലോ. ആ നന്ദികേടിനുള്ള പ്രതിഷേധമായി ഉണ്ടായതാണ് കേരള കോണ്‍ഗ്രസ്. ആന്റണിയും ഉമ്മൻ ചാണ്ടിയും കേരളത്തിൽ മുഖ്യമന്ത്രി ആയത് കേരള കോണ്‍ഗ്രസിന്റെകൂടി സ്വാധീനത്താലാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.പി. തങ്കച്ചനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതും ക്രിസ്ത്യാനി ആയതുകൊണ്ടാണ്. മുഖ്യമന്ത്രി ആകാനുള്ളവർ മെത്രാന്മാരെ കണ്ടതുകൊണ്ടുമാത്രം പദവി നോട്ടം ഇല്ലാത്ത സാധാരണ ക്രിസ്ത്യാനിയുടെ വോട്ട് കിട്ടില്ല. അവർ ഇത്തരം കാര്യങ്ങളും നോക്കും. തെരഞ്ഞെടുപ്പിൽ ജയിച്ചാലേ മുഖ്യമന്ത്രി ആരെന്ന വിഷയമൊക്കെ ഉണ്ടാകൂ.
കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി
രാജീവ് ഗാന്ധിയുടെ സഹപാഠി ആയിരുന്നതുകൊണ്ടു കോണ്‍ഗ്രസിൽ ദേശീയതലത്തിൽ വൻതോക്കായ അഭിഭാഷകപ്രമുഖനാണ് പി. ചിദംബരം. ബിജെപി സർക്കാർ ശരിക്കും പിടിച്ചു കുടഞ്ഞു. അദ്ദേഹം ചെയ്ത ദേശവിരുദ്ധ പ്രവർത്തനങ്ങൾ പലതും കേസാക്കി. അതോടെ അദ്ദേഹം കോണ്‍ഗ്രസിൽ നിന്നുകൊണ്ടു കോണ്‍ഗ്രസ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ്.
ഏറ്റവും അവസാനം അടിച്ച സെൽഫ് ഗോൾ 1984 ജൂണിലെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായിരുന്നു എന്ന ഏറ്റുപറച്ചിലാണ്. മിലിട്ടറി പറഞ്ഞതുകൊണ്ട് ഇന്ദിര സമ്മതിച്ചതാണുപോലും. ഹിമാചലിൽ ഖുഷ്വന്ത് സിംഗ് സാഹിത്യോത്സവത്തിലാണ് ഈ ഏറ്റുപറച്ചിൽ നടത്തിയത്. കോണ്‍ഗ്രസ് അടി കൊണ്ടു പുളഞ്ഞു.
കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏറ്റെടുക്കുന്നു
നിയമസഭാ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. പാർട്ടിയുടെ എല്ലാ ജില്ലാ സെക്രട്ടേറിയറ്റും തലസ്ഥാനത്ത് എകെജി സെന്ററിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്നു. ജനപ്രിയങ്ങളായ വൻ പ്രഖ്യാപനങ്ങൾ വരാനും സാധ്യതയുണ്ട്. മൂന്നാം മൂഴം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിണറായി.
പിണറായിയുടെ മകൻ വിവേകിന് വന്നതായി പറയുന്ന സമൻസിനെക്കുറിച്ചൊരു വാർത്ത വന്നു. അങ്ങനെ ഒരു സമൻസ് തനിക്കോ മകനോ കിട്ടിയിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഒരു പത്രം ഉണ്ടാക്കിയതാണ്. തന്നെ ചീത്തയാക്കാൻ നടത്തുന്ന കളികളുടെ ഭാഗമാണിത്. സഖാക്കൾക്ക് അതു വിശ്വാസമാണ്. രാഹുലിനോട് പറഞ്ഞതുപോലെ പിണറായിയോട് നേരുതെളിയിക്കാൻ പാർട്ടിയിലെ ആരും ആവശ്യപ്പെടുന്നില്ല.
ശബരിമലയിൽ ഇഡിയും
ശബരിമലയിലെ തട്ടിപ്പു കേസന്വേഷണം ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ നന്നായി നടക്കുകയാണ്. അന്വേഷണസംഘം ദേവസ്വം ബോർഡിനെവരെ പ്രതിയാക്കിയതിലൂടെ നല്ല രീതിയിൽ അന്വേഷണം നടക്കുന്നു എന്ന ധാരണയും സമൂഹത്തിലുണ്ട്. അപ്പോഴാണ് ഇഡിയും വരുന്നു എന്ന വാർത്ത വരുന്നത്. ഇതുവരെയുള്ള അനുഭവംവച്ചു നോക്കിയാൽ അവർ ആരെയോ രക്ഷിക്കാൻ വരുന്നു എന്നേ തോന്നൂ. അവർ നടത്തിയ അന്വേഷണങ്ങളിലൊന്നും പ്രതികളായി ചിത്രീകരിക്കപ്പെട്ടവർ പിടികൂടപ്പെട്ടിട്ടില്ല. ശബരിമലയിലെ അന്വേഷണമെങ്കിലും സത്യസന്ധമായി നടക്കട്ടെ.
വഖഫ് ബോർഡ് ഭൂമി തട്ടിപ്പുകാരോ?
മുനന്പം വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളജിന് 1950ൽ അബ്ദുൾ സത്താർ സേട്ട് ഇഷ്ടദാനമായി കൈമാറിയ 404 ഏക്കർ ഭൂമി 69 വർഷത്തിനുശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയ
Leader Page
കഴിഞ്ഞ കുറെ ദിവസങ്ങളായി, ദൃശ്യ-പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്ത പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദമാണ്. ഇതോടു ചേർത്ത്, കന്യാസ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രവും കുട്ടികളുടെ ഹിജാബും തമ്മിൽ താരതമ്യം ചെയ്യുന്ന തികച്ചും ആസൂത്രിതമായ ഒരു സാമാന്യവത്കരണം രൂപപ്പെടുന്നതു കാണാതെ പോകരുത്. കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് കുട്ടികൾക്കും അത് അനുവദിക്കണമെന്നു പറയുന്നത്, ക്രിസ്ത്യൻ പുരോഹിതർ ളോഹ ധരിക്കുന്നതുകൊണ്ട് അവർ മേലധികാരികളായ സ്കൂളുകളിൽ കുട്ടികൾക്കു ളോഹ ധരിക്കാൻ അനുമതി കൊടുക്കണമെന്ന അങ്ങേയറ്റം ബാലിശമായ ന്യായീകരണം തന്നെയാണ്.
കേരളത്തിൽ അധ്യയനവർഷം, സ്വാഭാവികമായും തുടങ്ങുന്നത് ജൂണിലാണ്. സ്കൂൾ തുറന്നു നാലു മാസം കഴിഞ്ഞുണ്ടായ ഹിജാബ് വിവാദം, വിവിധ സംഘടനകൾ മാർച്ചും റാലിയുമൊക്കെ നടത്തി ഊതിപ്പെരുപ്പിക്കുന്നതും ഈ ദിവസങ്ങളിൽ നാം കണ്ടതാണ്. സ്കൂൾ അധികൃതരും പിടിഎയും സമുദായ നേതാക്കളും ഒന്നിച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയത്തിലെ ഭരണ-ഉദ്യോഗസ്ഥതല അധികാരികളുടെ ഇരട്ടത്താപ്പു കാണുമ്പോൾ സാംസ്കാരിക കേരളത്തിന്റെ മാറ്റപ്പെടുന്ന മുഖം മറനീക്കി പുറത്തുവരികയും ചെയ്യുന്നുണ്ട്.
കുട്ടികളുടെ ഹിജാബും
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ
Essential Religious Practice (ERP) അഥവാ "അനിവാര്യമായ മതപരമായ ആചാരം' എന്നൊരു നിയമമുണ്ടെന്ന് അറിയാമോ? സ്കൂൾ മാനേജ്മെന്റിന്റെ യൂണിഫോമുമായി ബന്ധപ്പെട്ട നിലപാട്, സ്ഥാപനപരമായ അച്ചടക്കത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ വിദ്യാർഥി ധരിക്കുന്നത് അക്കാദമിക് സമത്വം ലക്ഷ്യമിട്ടുള്ള പൊതു യൂണിഫോം ആണ്. എന്നാൽ, കന്യാസ്ത്രീകൾ ധരിക്കുന്നത് അവരുടെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ യൂണിഫോമാണ്; അത് സ്കൂളിന്റെ സ്ഥാപക താത്പര്യത്തെയും പ്രതിനിധീകരിക്കുന്നു. കൃത്യവും ഒപ്പം നിയമപരവുമായ വേർതിരിവുള്ള ഒരു കാര്യത്തെ സംഘബലംകൊണ്ട് ചോദ്യംചെയ്യുന്ന അനീതിയെ കേരളസമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്നു തീർച്ച.
മറ്റൊരു താരതമ്യം, സിഖ് തലപ്പാവുമായി ബന്ധപ്പെട്ടാണ്. സിഖ് തലപ്പാവിനുള്ള ഇളവിനെ ഹിജാബുമായി താരതമ്യം ചെയ്യുന്നത് നിയമപരമായിത്തന്നെ നിലനിൽക്കുന്നതല്ല. സിഖ് തലപ്പാവ് അവരുടെ മതത്തിലെ "അനിവാര്യമായ മതപരമായ ആചാരം' (ERP) ആയി നിയമപരമായിതന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ കർണാടക ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, ഫാത്തിമ തസ്നീം V/s സ്റ്റേറ്റ് ഓഫ് കേരള (2018) കേസിൽ, വിദ്യാർഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങൾക്കും അച്ചടക്കത്തിനും മുകളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി തീർപ്പുകൽപ്പിച്ചതും യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചതും ചേർത്തു വായിക്കണം. കർണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധിച്ച വിധി (2022), ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല എന്നു വിലയിരുത്തിക്കൊണ്ട് യൂണിഫോം നയത്തിനു മുൻഗണന നൽകിയിട്ടുമുണ്ട്.
മേൽ സൂചിപ്പിക്കപ്പെട്ട കോടതിവിധികളിലൂടെ വ്യക്തമാകുന്നത്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥി പ്രവേശിക്കുമ്പോൾ, പ്രസ്തുത വിദ്യാർഥി സ്ഥാപനപരമായ അച്ചടക്കത്തിനും പൊതുനിയമങ്ങൾക്കും വിധേയനാണ് എന്നതാണ്. യൂണിഫോം ഇളവ് നൽകിയാൽ അത് മറ്റു മതവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കും വഴിതുറക്കുകയും സ്കൂളിലെ അച്ചടക്കത്തെയും മതനിരപേക്ഷമായ വിദ്യാഭ്യാസ അന്തരീക്ഷത്തെയും തകർക്കുകയും ചെയ്യുമെന്നതും യാഥാർഥ്യമായതിനാൽ സ്കൂൾ മാനേജ്മെന്റിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം നിയമപരമായിതന്നെ ശരിയെന്നു വേണം, കരുതാൻ.
വർഗീയ ധ്രുവീകരണത്തിനു കുടപിടിക്കുന്നവരുടെ കപടമുഖം
ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ, യാദൃച്ഛികമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ ആസൂത്രണത്തിന്റെ മറവിൽ നടത്തപ്പെടുന്ന ഇത്തരം ധ്രുവീകരണങ്ങളെ മുളയിലേ നുള്ളുകയെന്നതുതന്നെയാണ് പ്രാഥമിക പോംവഴി. അതിനപ്പുറം വർഗീയ ചേരിതിരിവുണ്ടാക്കി, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന അഭ്യുദയകാംക്ഷികളുടെ ഗണത്തിൽ ഭരണനിർവഹണ ചുമതലയിലുള്ളവർ പോലുമുള്ളതിന്റെ കപടത, കേരള സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്ന ശുഭാപ്തിവിശ്വാസവുമുണ്ട്.
ഇവിടെ തെളിഞ്ഞുവരേണ്ടത്, സ്കൂൾ വിദ്യാർഥികളുടെ യൂണിഫോമെന്ന തുല്യതയിലേക്കും സമത്വത്തിലേക്കുമുള്ള പാതയാണ്. ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക ഉച്ചനീചത്വങ്ങളുടെയും അതിർവരമ്പുകളെ ഭേദിക്കുന്ന തുല്യതയുടെ പ്രായോഗികതതന്നെയാണ്, യൂണിഫോമെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കൾ സ്വപ്നം കണ്ടത്. അതുകൊണ്ടുതന്നെ നൈമിഷികമായ വൈകാരികതയ്ക്കപ്പുറം, നമ്മുടെ നാട് പാരമ്പര്യമായി ആർജിച്ചെടുത്ത മതസൗഹാർദത്തിന്റെ കണ്ണികളെ വിളക്കിച്ചേർക്കേണ്ട ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്. അതിനുതന്നെയാണ് മാനേജ്മെന്റും പിടിഎയും വിദ്യാർഥികളും പൊതുസമൂഹവും പ്രാമുഖ്യം നൽകേണ്ടത്.
Editorial
സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും തീവ്രപരിചരണ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള റിപ്പോർട്ട് നൽകാത്തവരിൽ കേരളവുമുണ്ട്. ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ.
ആശുപത്രികളിലെ പൊതു തീവ്രപരിചരണ വിഭാഗങ്ങൾക്കും (ഐസിയു) ഹൃദ്രോഗ തീവ്രപരിചരണ വിഭാഗങ്ങൾക്കും (സിസിയു) രാജ്യവ്യാപകമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ പാലിക്കാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരിക്കുകയാണ്.
ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ. ആരോഗ്യരംഗത്തെ മികവ് പ്രസംഗവിഷയമാക്കിയ നാം ഇക്കാര്യത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട അടിസ്ഥാനജോലിപോലും ചെയ്തില്ലെന്നതു തെറ്റാണ്. അതു തിരുത്തിയില്ലെങ്കിൽ അക്ഷന്ത്യവ്യമാകും.
പൊതു-സ്വകാര്യ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി തീവ്രപരിചരണത്തിനു നടപടിക്രമങ്ങൾ തയാറാക്കി ഈ മാസം അഞ്ചിനുള്ളിൽ റിപ്പോർട്ട് തയാറാക്കി നൽകാനായിരുന്നു ഓഗസ്റ്റ് 19ന് സുപ്രീംകോടതി ഉത്തരവിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സെപ്റ്റംബർ 30ഉം റിപ്പോർട്ട് കൈമാറുന്നത് ഒക്ടോബർ അഞ്ചും എന്ന സമയപരിധിയും നിശ്ചയിച്ചു. അത് അവഗണിച്ചതിനാലാണ് കോടതി നടപടികളിലേക്കു കടന്നത്.
സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം ഞെട്ടലോടെ കാണുന്നുവെന്നു പറഞ്ഞ കോടതി, വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ 20നകം കാരണംകാണിക്കൽ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്ന് കോടതിയിൽ ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോടതി നടപടിയെടുത്താലും ഇല്ലെങ്കിലും, ആരോഗ്യരംഗത്തു മുന്നിലുള്ള കേരളത്തെയും ഈ അപമാന പട്ടികയിൽ കയറ്റിയ ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാനം നടപടിയെടുക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ പ്രതികരണവും പ്രധാനമാണ്.
ഐസിയു കേവലം അടച്ചിട്ട മുറിയല്ല. അതിനുള്ളിൽ ഗുരുതരാവസ്ഥയിലുള്ളതും മരണത്തോടു മല്ലടിക്കുന്നവരുമായ രോഗികളാണ്. പുറത്തു നല്ല വാർത്തകൾക്കായി ഊണും ഉറക്കവുമിളച്ചു കാത്തിരിക്കുന്ന ബന്ധുക്കളുമുണ്ട്. കൂട്ടിരിപ്പുകാർക്കു പോലും പ്രവേശനമില്ലാത്ത ഐസിയുവിന്റെ സംവിധാനങ്ങൾ ഡോക്ടർമാർക്കു മാത്രമല്ല, രോഗികൾക്കും സുരക്ഷിതമായിരിക്കണം. അന്നന്നു ഡ്യൂട്ടിയിലുള്ളവരുടെ മനോധർമം അനുസരിച്ചല്ല, കർശന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കണം പ്രവർത്തനം.
ഐസിയുവിൽ പ്രവേശിപ്പിക്കൽ, ചികിത്സാച്ചെലവ്, വാർഡിലേക്കു മാറ്റൽ; ശുചിത്വനിലവാരം, ആധുനിക സംവിധാനങ്ങൾ, ചികിത്സയുടെ നടപടിക്രമങ്ങൾ, രോഗികൾക്കുള്ള പരിഗണന; ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ യോഗ്യത, പുറത്തു കൂട്ടിരിപ്പുകാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, വിവരം കൈമാറൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതാണ്.
എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് അൻഡ് ഹെൽത് കെയർ പ്രൊവൈഡേഴ്സ്), ഐപിഎച്ച്എസ് (ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ്) എന്നീ അംഗീകാരങ്ങളുള്ള ആശുപത്രികൾ അതിന്റേതായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടാകാം. പക്ഷേ, ഒരു സർട്ടിഫിക്കറ്റിൽ ആരോഗ്യരംഗം സുരക്ഷിതമാണെന്നു കരുതാനാകില്ല. അതുപോലെ, രണ്ടുമുറി നഴ്സിംഗ് ഹോമിലെ ഒറ്റമുറിയിൽ ഒന്നോ രണ്ടോ മോണിറ്ററുകൾ സ്ഥാപിച്ച് അതിനെ ഐസിയു എന്നു വിളിക്കുന്ന ആയിരക്കണക്കിന് ഉദാഹരണങ്ങളുമുണ്ട്.
രോഗികൾക്ക് നിശ്ചിത ചികിത്സ ലഭിക്കാനും ഐസിയുവിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകാനും രോഗികളുടെ ബന്ധുക്കൾക്കു സംശയമേതുമില്ലാതിരിക്കാനുമുള്ള നടപടിക്രമങ്ങൾ കാലാനുസൃതമായി ഉണ്ടാകേണ്ടതാണ്. കഴിഞ്ഞദിവസം, താമരശേരിയിൽ ഒന്‍പതു വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമല്ലെന്നും ചികിത്സയിലെ പിഴവുകൊണ്ടാണെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ചതു വിവാദമായിരുന്നു.
ആശുപത്രി അധികൃതരുടെ റിപ്പോർട്ട് മസ്തിഷ്കജ്വരമാണെന്ന് ആയിരുന്നെങ്കിലും ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരിക്കുന്നത്, ഇന്‍ഫ്ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയ മൂലമാണ് കുട്ടി മരിച്ചതെന്നാണ്. ഐസിയുകൾ അണുമുക്തമാണോ? ചികിത്സകർ ശുചിത്വ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ? യന്ത്രങ്ങൾ പ്രവർത്തനസജ്ജമാണോ? തുടങ്ങിയ കാര്യങ്ങൾ രോഗിയുടെ ജീവനുമായി ബന്ധപ്പെട്ടതാണ്. ശസ്ത്രക്രിയ കഴിഞ്ഞെത്തിയ രോഗിയെ ആശുപത്രി ജീവനക്കാർതന്നെ ലൈംഗികമായി ദുരുപയോഗിച്ച സംഭവങ്ങളുമുണ്ട്.
ആശുപത്രി ജീവനക്കാരെ ആക്രമിച്ച സംഭവങ്ങളിൽ നടപടിയുണ്ടാകുമെങ്കിലും രോഗിയുടെ ദുരൂഹമായ മരണങ്ങൾ പലപ്പോഴും ഡോക്ടർമാരുടെ നേതൃത്വത്തിൽ തയാറാക്കുന്ന റിപ്പോർട്ടുകളിൽ ഒതുങ്ങും. ഒട്ടുമുക്കാലും ചികിത്സാപ്പിഴവില്ലെന്ന വിശദീകരണം മാത്രമായിരിക്കും. ഐസിയുവിൽ സിസിടിവി സാധ്യമല്ലെങ്കിൽ പഴുതടച്ച മേൽനോട്ട ക്രമീകരണമുണ്ടാകണം.
ഐസിയു ചികിത്സയുടെ സാന്പത്തികവശവും നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികൾ ഐസിയുവിൽ കിടക്ക കാലിയാകുന്നതിനനുസരിച്ച് രോഗികളെ പ്രവേശിപ്പിക്കുന്നതും അപൂർവമല്ല. ആതുരസേവനം ലാഭസാധ്യതകൾ തുറക്കുകയും കൂടുതൽ കച്ചവടക്കാർ അതിലേക്ക് ആവേശപൂർവം എത്തുകയും ചെയ്യുന്നതിനാൽ കർശനമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഐസിയുവിൽ രോഗിക്കായിരിക്കണം ഒന്നാം സ്ഥാനം.
ഇന്നത്തെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രി നടത്തിപ്പുകാരും ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും നാളത്തെ രോഗികളാകാമെന്നതും മറക്കരുത്. ഈ റിപ്പോർട്ടിനുവേണ്ടി സുപ്രീംകോടതി ഇനിയും വടിയെടുക്കാൻ ഇടയാകരുത്.
NRI
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Leader Page
നമ്മുടെ കുളങ്ങളും പുഴകളും എത്രത്തോളം സുരക്ഷിതമാണ്? കേരളം ഗൗരവമായി നേരിടുന്ന ചോദ്യം. അമീബിക് മസ്തിഷ്കജ്വരം എന്ന ‘അപൂർവ രോഗം’ ബാധിച്ചുള്ള മരണങ്ങളാണ് ഇതിനു കാരണം.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 87 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 21 പേർ മരിച്ചതായുമാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 141.7 ശതമാനവും മരണനിരക്കിൽ 133.3 ശതമാനവുമാണ് വർധന. രോഗവ്യാപനത്തിന്റെ തീവ്രത ഇരട്ടിയിലധികമായെന്ന് ഇതു വ്യക്തമാക്കുന്നു.
മൂക്കിലൂടെയോ കർണപടത്തിലൂടെയോ അമീബ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുന്നതാണ് രോഗകാരണമെന്നാണ് നിലവിലെ പ്രധാന കണ്ടെത്തൽ. എന്നാൽ, മറ്റു വഴികളിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യതകളും ഗവേഷകർ പരിശോധിക്കുന്നുണ്ട്. ഈ രോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കാലാവസ്ഥയും മനുഷ്യനും ഒരുമിച്ച് സൃഷ്ടിക്കുന്ന സങ്കീർണമായ സാഹചര്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
മാറുന്ന മൺസൂൺ, പെരുകുന്ന അമീബ
നെഗ്ലേരിയ ഫൗലറി എന്ന അമീബയാണ് സാധാരണയായി ഈ രോഗം പരത്തുന്നത്. ചൂടുള്ള വെള്ളത്തിൽ വേഗത്തിൽ വളർന്നുപെരുകുന്ന ഒരു സൂക്ഷ്മജീവിയാണിത്. എന്നാൽ, കേരളത്തിലെ രോഗികളിൽ ‘അക്കാന്ത അമീബ’യുടെ സാന്നിധ്യവും സ്ഥിരീകരിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ജലാശയങ്ങൾ ഇത്തരം അമീബകൾക്ക് അനുയോജ്യമായതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനവും ക്രമരഹിതമായ മൺസൂണും. ദക്ഷിണേഷ്യൻ മൺസൂണിന് അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിച്ചെന്ന് അടുത്തകാലത്തെ കാലാവസ്ഥാ പഠനങ്ങൾ തെളിയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്താൽ സമുദ്രസംവഹനം ശക്തമാകുകയും, ഭൂപ്രദേശത്തെ മഴയുടെ അളവ് കുറയുന്നതിനൊപ്പം ഉൾനാടൻ ജലാശയങ്ങൾ ദീർഘകാലം കെട്ടിക്കിടന്നു ചൂടുപിടിക്കുകയും ചെയ്യുന്നു.
മുൻകാലങ്ങളിൽ, മൺസൂൺ കാലത്തെ ശക്തമായ മഴവെള്ളപ്പാച്ചിൽ നമ്മുടെ ജലാശയങ്ങളെ സ്വാഭാവികമായി ശുദ്ധീകരിച്ചിരുന്നു. ‘മൺസൂൺ ഫ്ലഷ്’ എന്നറിയപ്പെട്ടിരുന്ന ആ പ്രതിഭാസം ഇന്ന് ദുർബലമാണ്. ഇതെല്ലാം അമീബയ്ക്ക് വർഷം മുഴുവൻ സജീവമായിരിക്കാൻ അവസരം നൽകുന്നു. അതായത്, വർഷം മുഴുവനുമുള്ള രോഗാണു സമ്മർദം സൃഷ്ടിക്കുന്നു. മുമ്പ് സുരക്ഷിതമായിരുന്ന പല കുളങ്ങളും പുഴകളും ഇന്ന് ഈ അപകടകാരിയായ അമീബയുടെ സ്ഥിരം താവളങ്ങളായി.
ജനുസിന്റെ ഭൂമിശാസ്ത്ര ബന്ധം
നൈഗ്ലേറിയ ഫൗലറിയുടെ പാരിസ്ഥിതിക ചലനങ്ങൾ ഇപ്പോഴും പൂർണമായി കണ്ടെത്തിയിട്ടില്ല. ജലാശയങ്ങളിലെ താപസഹിഷ്ണുതയുള്ള സയനോബാക്ടീരിയയെ (നീലപച്ച ആൽഗ) ആഹാരമാക്കിയാണ് നൈഗ്ലേറിയ ഫൗലറി ജീവിക്കുന്നത്.
വടക്കേ ഇന്ത്യയിലെ പഠനങ്ങളിൽ, ഈ അമീബയുടെ പ്രത്യേക ജനുസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൺസൂൺ രീതികൾ, ജലാശയങ്ങളുടെ പ്രത്യേകതകൾ, വിവിധ ജനിതക രൂപത്തിലുള്ള രോഗാണുക്കൾ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ ആഴത്തിലുള്ള ഗവേഷണം നടന്നിട്ടില്ല.
അതിനാൽ, ഈ രോഗാണുവിന്റെ ജൈവഭൂമിശാസ്ത്രപരമായ ചിത്രം പൂർണമായും മനസിലാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. അജ്ഞതയാണ് രോഗവ്യാപനം തടയുന്നതിലെ ഒരു പ്രധാന വെല്ലുവിളി. കേരളം പോലുള്ള തെക്കൻ തീരദേശ സംസ്ഥാനങ്ങളിൽ, ഉയർന്ന താപനില കാരണം ഈ അമീബകൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യമാണുള്ളത്.
എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം വടക്കൻ സംസ്ഥാനങ്ങളിലെ ജലാശയങ്ങളുടെ താപനില വർധിക്കുന്നതോടെ, ആ മിതശീതോഷ്ണ മേഖലകളിലും ഇവയ്ക്ക് നിലനിൽക്കാനും പെരുകാനും കഴിയുന്നു. അതായത്, കേരളം ഇന്നു നേരിടുന്ന ഈ പ്രാദേശിക ആരോഗ്യഭീഷണി, വൈകാതെ രാജ്യവ്യാപകമായ വെല്ലുവിളിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കാലാവസ്ഥാധിഷ്ഠിത പ്രവചനവും പ്രതിരോധ മാതൃകയും
മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പുതിയ പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ കാലാവസ്ഥാ ശാസ്ത്രം, സൂക്ഷ്മാണുശാസ്ത്രം, നഗരാസൂത്രണം, പൊതുജനാരോഗ്യ സാംക്രമികരോഗശാസ്ത്രം എന്നീ മേഖലകളുടെ സവിശേഷ സഹകരണം അനിവാര്യമാണ്.
നിലവിൽ, മഴയുടെ രീതികളും താപസഹിഷ്ണുതയുള്ള രോഗാണു വ്യാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമായ പഠനങ്ങളില്ല. ഈ വിടവു നികത്താൻ, പരമ്പരാഗത രീതികളിൽനിന്ന് മാറി ചിന്തിക്കേണ്ടതുണ്ട്. ഇവിടെയാണ് സാങ്കേതികവിദ്യ ഇടപെടേണ്ടത്, ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ജലാശയങ്ങളിലെ താപനില തത്സമയം നിരീക്ഷിക്കാം. ഇതുവഴി, അമീബ പോലുള്ള രോഗാണുക്കൾക്കു പെരുകാൻ സാധ്യതയുള്ള ‘ജലതാപനില ഹോട്ട്സ്പോട്ടുകൾ’ കൃത്യമായി കണ്ടെത്താനാകും. ഈ ഹോട്ട്സ്പോട്ട് ഡാറ്റ രോഗബാധയുടെ കണക്കുകളുമായി ചേരുമ്പോൾ, കാലാവസ്ഥാപരമായ മാറ്റങ്ങൾ എങ്ങനെ രോഗാണുവ്യാപനത്തെ ത്വരിതപ്പെടുത്തുന്നു എന്നു വ്യക്തമാകും.
ഈ വിവരങ്ങളെല്ലാം സംയോജിപ്പിച്ച് ഒരു ‘ഡൈനാമിക് റിസ്ക് മാപ്പിംഗ് സിസ്റ്റം’ രൂപീകരിക്കുന്നത് പൊതുജനാരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കും. അപകടസാധ്യത വർധിക്കുന്ന സ്ഥലങ്ങളെയും സമയങ്ങളെയുംകുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകൾ തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും കൈമാറാൻ ഇതിലൂടെ സാധിക്കും. കേവലം ചികിത്സയിൽ ഊന്നാതെ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങളിലേക്ക് നമ്മുടെ ആരോഗ്യമേഖലയെ മാറ്റിയെഴുതാൻ ഈ നൂതന സമീപനം സഹായിക്കും.
കേരളം ഒരു മുന്നറിയിപ്പോ മാതൃകയോ?
കാലാവസ്ഥാ മാറ്റം എങ്ങനെ ഒരു പ്രാദേശിക ആരോഗ്യ പ്രതിസന്ധിയായി മാറുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. മൺസൂണിനെ ആശ്രയിക്കുന്ന ലോകത്തിലെ മറ്റു രാജ്യങ്ങൾക്ക് കേരളത്തിന്റെ ഈ അനുഭവം ഒരു പാഠമാണ്. ഈ വെല്ലുവിളിയെ നാം എങ്ങനെ നേരിടുന്നു എന്നതു ലോകം ശ്രദ്ധിക്കുന്നുണ്ട്. ഒടുവിൽ ചോദ്യം ഇതാണ്: ലോകത്തിനു മുന്നിൽ കേരളം ഒരു മുന്നറിയിപ്പായി മാറുമോ, അതോ ഒരു പരിഹാര മാതൃകയായി മാറുമോ? ഉത്തരം നമ്മുടെ സമവായ തീരുമാനങ്ങളിലാണ്.
രോഗനിർണയത്തിലെ നിഴൽയുദ്ധം
ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ രോഗനിർണയം വളരെ അപര്യാപ്തമാണെന്ന് വിദഗ്ധർ സമ്മതിക്കുന്നു. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്, ഒരുപക്ഷേ നമ്മുടെ മെച്ചപ്പെട്ട രോഗനിർണയ സംവിധാനങ്ങൾ മൂലമാകാം.
അതായത്, മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രോഗവ്യാപനം നടക്കുന്നുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടാതെ പോകുന്നു. സമീപകാലത്ത് ചണ്ഡിഗഡിൽ നടന്ന പഠനത്തിൽ 156 സംശയാസ്പദ എന്‍സെഫലൈറ്റിസ് രോഗികളിൽ 11 പേരിൽ മാത്രമാണ് സ്വതന്ത്രമായി ജീവിക്കുന്ന അമീബയെ കണ്ടെത്തിയത്. ഈ പ്രതിഭാസത്തെയാണ് ‘ഡയഗ്നോസ്റ്റിക് ഷാഡോ ഇഫക്റ്റ്’ എന്ന് വിളിക്കുന്നത്.
നിരീക്ഷണ സംവിധാനങ്ങളുടെ ഈ ദൗർബല്യം, കാലാവസ്ഥാപ്രേരിത രോഗാണു വ്യാപനവുമായി കൂടിച്ചേരുമ്പോൾ സ്ഥിതി ഗുരുതരമാക്കുന്നു. ഈ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്, ഇന്ത്യ ഇന്നു ലോകത്തിലെ ഏറ്റവും വലുതും എന്നാൽ തിരിച്ചറിയപ്പെടാത്തതുമായ താപസഹിഷ്ണുതയുള്ള രോഗാണുക്കളുടെ മഹാമാരിയെ നേരിടുന്നുവെന്ന ഭീതിജനകമായ സാധ്യതയാണ്.
നഗരവത്കരണവും പുതിയ രോഗാണുകേന്ദ്രങ്ങളും
ഗ്രാമങ്ങളിൽ മാത്രമല്ല, നഗരങ്ങളിലും ഈ അപകടം പതിയിരിപ്പുണ്ട്. നഗരവത്കരണത്തിന്റെ ഭാഗമായി രൂപംകൊണ്ട കൃത്രിമ ജലാശയങ്ങൾ, നിർമാണ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകൾ, ശരിയായി പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവയെല്ലാം അമീബകൾക്ക് വളരാൻ പറ്റിയ പുതിയ കേന്ദ്രങ്ങളാണ്.
നഗരങ്ങളിലെ ഉയർന്ന ചൂട് ഈ ജലാശയങ്ങളെ കൂടുതൽ അപകടകാരികളാക്കുന്നു. മലിനീകരണവും അപര്യാപ്തമായ ക്ലോറിനേഷനും വെള്ളത്തിലെ രോഗാണു നിയന്ത്രണശേഷി കുറയ്ക്കുന്നു.
അതിനാൽ നഗരമേഖലകളിലെ ഈ ജലാശയങ്ങൾ പുതിയ തരം രോഗാണുകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. വിനോദത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ ഇത്തരം സുരക്ഷിതമല്ലാത്ത ജലസ്രോതസുകളെ ആശ്രയിക്കുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു.
(ജർമനിയിലെ RWTH Aachen യൂണിവേഴ്സിറ്റിയിൽ എൻവയോൺമെന്റൽ മെഡിസിൻ വിഭാഗം ഗവേഷകനാണ് ലേഖകൻ)
Editorial
വിദേശരാജ്യങ്ങളിൽ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങൾകൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുൾപ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്.
മതേതരസമൂഹത്തെ വെറുപ്പിക്കുന്ന ഇത്തരം പ്രകടനക്കാർ ഇപ്പോഴുള്ളതു പള്ളുരുത്തിയിലെ പള്ളിക്കൂടത്തിലാണ്.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടിയെ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാൻ അനുവദിക്കാത്തതിനെതിരേ മാതാപിതാക്കളും മുസ്ലിം സംഘടനയും സമ്മർദം ചെലുത്തിയതിനെത്തുടർന്ന് രണ്ടു ദിവസം സ്കൂൾ അടയ്ക്കേണ്ടിവന്നു. കഴിഞ്ഞവർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടവർ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണ്.
കോടതിവിധികളെപ്പോലും മാനിക്കാതെ, ഭരണഘടനാവകാശം നിഷേധിച്ചെന്ന ഇരവാദവും പൊക്കിപ്പിടിച്ചുള്ള നാടകങ്ങൾക്ക് ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കൾ തന്നെ തിരശീലയിടുന്നത് നല്ലതാണ്. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങൾകൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. പള്ളുരുത്തിയിലുൾപ്പെടെ എല്ലാ സ്കൂളുകളിലെയും യൂണിഫോം മാനേജ്മെന്റുകൾ തീരുമാനിക്കട്ടെ; താത്പര്യമില്ലാത്തവർക്കു മതപ്രകടനങ്ങൾ അനുവദിക്കുന്ന സ്കൂളിലേക്കു പോകാമല്ലോ.
അച്ചടക്കത്തിന്റെ ഭാഗമായുള്ള യൂണിഫോം വസ്ത്രധാരണത്തെ മാനിക്കാതെ, എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ മാനേജ്മെന്റ് അനുവദിക്കാത്തതാണ് പ്രശ്നം. ഈ വർഷം പ്രവേശനം നേടിയ വിദ്യാർഥിനി ഇതുവരെ ഹിജാബ് ധരിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി അത് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവർ സ്കൂളിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പിടിഎ പ്രസിഡന്റ് അറിയിച്ചത്.
സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഇവരെ പോലീസെത്തി മാറ്റുകയും കേസെടുക്കുകയും ചെയ്തു. തുടർന്ന്, പരീക്ഷ തുടങ്ങാനിരിക്കെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയുമൊക്കെ മാനസിക സമ്മർദമൊഴിവാക്കാൻ സ്കൂളിനു രണ്ടു ദിവസത്തേക്ക് അവധി നൽകാൻ പ്രിൻസിപ്പൽ നിർബന്ധിതയായി.
സ്കൂളുകളിൽ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി, സ്കൂൾ മാനേജ്മെന്റ് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യണമെന്നും ബാലൻസ് ചെയ്താണു പ്രതികരിച്ചത്. മറ്റു മതസ്ഥർ നടത്തുന്ന സ്കൂളുകളിൽ നിസ്കാരമുറിയുടെയും ഹിജാബിന്റെയുമൊക്കെ മറയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന മതമൗലികവാദത്തെ ചെറുക്കുന്നതല്ലേ ഉത്തരവാദിത്വബോധം? ഈ വിഷയത്തിൽ സ്കൂൾ അധികൃതർ നൽകിയ ഹർജിയിൽ സ്കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്.
സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവിനും കോടതി നോട്ടീസയച്ചു. ഹർജി നവംബർ 10ന് വീണ്ടും പരിഗണിക്കും. മതവർഗീയത സമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ഇക്കാലത്ത്, കുട്ടികളെയെങ്കിലും വെറുതേ വിട്ടുകൂടേ? ഒന്നോ രണ്ടോ വ്യക്തികളോ മതസംഘടനയോ വിചാരിച്ചാൽ മറ്റെല്ലാവരും പേടിച്ചു പിന്മാറണമെന്ന നില, രാഷ്ട്രീയമൗനത്തിന്റെകൂടി ഫലമാണ്. മതേതരത്വമോ വർഗീയപ്രീണനമോ ഏതെങ്കിലുമൊന്ന് പാർട്ടികൾ ഒഴിവാക്കണം; ജനം തെറ്റിദ്ധരിക്കാതിരിക്കട്ടെ.
അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ 30 വർഷത്തോളമായി പ്രവർത്തിക്കുന്ന പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ പശ്ചിമകൊച്ചിയിലെ മികച്ച പഠനാന്തരീക്ഷമുള്ള സിബിഎസ്ഇ വിദ്യാലയങ്ങളിലൊന്നാണ്. പ്രീ കെജി മുതൽ പത്താം ക്ലാസ് വരെ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള 450 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. മുസ്ലിം സമുദായത്തിലേത് ഉൾപ്പെടെ 449 മറ്റു വിദ്യാർഥികളെപ്പോലെ പെരുമാറാൻ പറ്റില്ലെന്ന വാശിയിലാണെങ്കിൽ മാതാപിതാക്കൾ വിദ്യാർഥിനിയെ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്കൂളിലേക്കു മാറ്റേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്നു നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്. ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്.
തങ്ങളുടെ സ്കൂളിന്റെ നിയമങ്ങൾ പാലിച്ച്, സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ വികാരങ്ങളെ ബഹുമാനിച്ച് പഠിക്കാനെത്തുന്ന മുസ്ലിം ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മാതൃക എന്താണ് ചിലർക്കു മാത്രം അസാധ്യമാകുന്നത്? വിദേശരാജ്യങ്ങളിൽ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങൾകൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുൾപ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. ചെറുപ്പം മുതലേ കുട്ടികളിൽ തീവ്ര മതവികാരം കുത്തിനിറയ്ക്കുന്ന ഇത്തരം പ്രകടനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാരുകളും കോടതികളും ജാഗ്രത പാലിക്കണം. വിദ്യാർഥികളെയെങ്കിലും രക്ഷിക്കണം.
തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ഭരണഘടനാവകാശം നിഷേധിക്കുകയാണെന്ന ഇരക്കരച്ചിലുമായി സംഘടനാ പ്രതിനിധികൾ ചാനലുകളിൽ പ്രകടനം തുടങ്ങിയിട്ടുണ്ട്. ശ്രദ്ധ പിടിച്ചുപറ്റാനും പ്രീണിപ്പിക്കാനുമായി കുരിശിനെയും ഏലസിനെയും കുങ്കുമത്തെയുമൊക്കെ, വ്യക്തിത്വം മറയ്ക്കുന്ന ഹിജാബിനോടു കൂട്ടിക്കെട്ടുന്നവരുമുണ്ട്. ഇവരൊക്കെ വളർന്നുവരുന്ന തലമുറയെ മതഭ്രാന്തിന് കൂട്ടിക്കൊടുക്കുകയാണ്. വിവിധ മതങ്ങളിലെ പുരോഹിത-സന്യാസ വേഷങ്ങളെ പിടിച്ചും ഹിജാബിനെ ന്യായീകരിക്കാൻ ശ്രമമുണ്ട്. സന്യസ്ഥരുടെ അനിവാര്യ സ്ഥാനചിഹ്നങ്ങളെ രാജ്യത്തെ വിദ്യാർഥികളെല്ലാം അനുകരിക്കാൻ തുടങ്ങിയാൽ എന്താകും സ്ഥിതിയെന്നുകൂടി അവർ പറയട്ടെ.
മതസ്വാതന്ത്ര്യമാണെന്ന വ്യാഖ്യാനം ചമച്ച്, കഴിഞ്ഞ വർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറി ചോദിച്ചവരെ നിലയ്ക്കു നിർത്താൻ മുസ്ലിം സമുദായത്തിലെതന്നെ വിവേകികൾ മുന്നിലുണ്ടായിരുന്നു. കുട്ടികളെ മുന്നിൽ നിർത്തി ഹിജാബിന്റെ പേരിൽ മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ അരാജകത്വമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും ഒപ്പമുള്ളവർ തിരുത്തണം. അല്ലെങ്കിൽ ഇസ്ലാമോഫോബിയയുടെ കാരണമന്വേഷിച്ച് ഏറെ അലയേണ്ടിവരും.
Editorial
ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മഹത്തായ സേവനമാണു ചെയ്യുന്നത്. ബോധപൂർവമായ തെറ്റുകളുണ്ടായാൽ നിയമവ്യവസ്ഥ കർശനമായി ഇടപെടണം. ഓരോ രോഗിയുടെയും ജീവൻ വിലപ്പെട്ടതാണ്. അതുപോലെതന്നെയാണ് ആരോഗ്യപ്രവർത്തകരുടെ ജീവനും എന്ന കാര്യം ആരും മറക്കരുത്.
ഞെട്ടിക്കുന്നതാണ് ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്ക് ആശുപത്രിയിൽ നടന്നത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്കു വെട്ടേറ്റു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ അച്ഛനാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കൊടുവാൾകൊണ്ട് ഡോ. ടി.പി. വിപിനെ വെട്ടിയത്. വെട്ടേറ്റ ഡോക്ടർക്ക് കുട്ടിയുടെ ചികിത്സയിൽ നേരിട്ട് പങ്കൊന്നും ഉണ്ടായിരുന്നില്ല.
മകൾ നഷ്ടപ്പെട്ട അച്ഛന്റെ വേദനയ്ക്ക് പരിധിയില്ല എന്നതു ശരിതന്നെ. എങ്കിലും താമരശേരിയിൽ നടന്ന സംഭവം ആശങ്കയുളവാക്കുന്ന ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട്. 2023 മേയ് പത്തിനു പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ചതിനുശേഷം ഒരുപാടു കാര്യങ്ങൾ നമ്മൾ കേട്ടു.
കേരളത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഡോക്ടർ ആശുപത്രിയിൽവച്ചു കൊല്ലപ്പെടുന്നത്. ഈ കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കകം ആശുപത്രി സുരക്ഷാ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. പക്ഷേ, തുടർന്നു ചെയ്യേണ്ട ഒന്നും ചെയ്തില്ലെന്നതിന്റെ തെളിവാണ് താമരശേരിയിൽ നടന്ന സംഭവം. പക്ഷേ, സംവിധാനത്തിന്റെ തകർച്ചയെ മാത്രം പഴിപറഞ്ഞു കൈകഴുകിയിരിക്കാനാകില്ല.
സോഷ്യൽ മീഡിയ വഴി അതിവേഗം പ്രചരിക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം, പവിത്രമായിരുന്ന ഡോക്ടർ-രോഗി ബന്ധത്തിനു വന്ന അപചയം, വൈദ്യശാസ്ത്രം പഠിച്ച ഡോക്ടറവിടെ നിൽക്കട്ടെ, സോഷ്യൽ മീഡിയ അല്പജ്ഞാനിയായ ഞാൻ പറയാം കാര്യങ്ങൾഎന്ന മനോഭാവം, അപക്വമായ മാധ്യമവിചാരണ, ആൾക്കൂട്ടത്തിലൊളിച്ചു പുറത്തുവിടുന്ന അക്രമവാസന, നിയമവ്യവസ്ഥയിലും നീതിപീഠങ്ങളിലുമുള്ള വിശ്വാസമില്ലായ്മ, വർധിച്ചുവരുന്ന ആശുപത്രിച്ചെലവ്, ബഹുജന നേതൃത്വത്തിന്റെ വിവേകമില്ലായ്മ തുടങ്ങി എത്രയോ കാരണങ്ങൾ ആരോഗ്യപ്രവർത്തകർക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്കു പിറകിൽ ചൂണ്ടിക്കാട്ടാനാകും.
ഒന്നുകിൽ കളരിക്കു പുറത്ത്, അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് എന്ന പഴയ ചൊല്ല് പുതിയ കാലത്തെ സോഷ്യൽ മീഡിയയ്ക്കാണ് ഏറ്റവും യോജിക്കുക. ഒന്നുകിൽ വെട്ടിയ ആളെ അടപടലം പിന്തുണച്ച്, അല്ലെങ്കിൽ ഡോക്ടർമാരെ മുച്ചൂടും എതിർത്ത്... അതാണ് സമൂഹമാധ്യമങ്ങളിൽ കാണുന്നത്. പോരാത്തതിന്, വെറുപ്പിന്റെ ക്രൂരമായ വാക്കുകളാണ് വിഷംചീറ്റി പുറത്തുവരുന്നത്. തികച്ചും ഏകപക്ഷീയവും അക്രമാസക്തവുമായ പ്രതികരണങ്ങൾ.
വസ്തുതകളുടെ സൂക്ഷ്മമായ വിലയിരുത്തലില്ല, ഔചിത്യം തൊട്ടുതേച്ചിട്ടില്ല, ആക്രോശങ്ങൾ മാത്രം. ഇന്റർനെറ്റിൽനിന്നു കിട്ടുന്ന അറിവുകൾ വച്ച് എല്ലാറ്റിന്റെയും അവസാനവാക്ക് തങ്ങളാണെന്നു കരുതുന്നവരുടെ എണ്ണം കൂടിവരുന്നതും എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ട്. ഇതിനു ചൂട്ടുപിടിക്കുന്നതാണ് ഇതേ മനോഭാവത്തോടെ അറിവില്ലായ്മയും അപക്വതയും ചേർത്ത് ചില മാധ്യമങ്ങൾ നടത്തുന്ന വിചാരണകൾ.
ഒരു രോഗിക്കെന്തെങ്കിലും സംഭവിച്ചാൽ അതെല്ലാം ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആശുപത്രികളുടെയും കുഴപ്പമാണെന്ന മുൻവിധി ഏറിവരുന്നതും അക്രമസംഭവങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ഏറ്റവും ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് പരന്പരാഗത ഡോക്ടർ-രോഗി ബന്ധത്തിൽ വന്ന തകർച്ച.
രോഗികളോടും പരിചാരകരോടും ഒന്നും പറയേണ്ടതില്ലെന്ന ചില ഡോക്ടർമാരുടെ ധാർഷ്ട്യവും ഡോക്ടർ പറയുന്നതൊന്നും കേൾക്കാൻ തയാറാകാത്ത രോഗിയും പരിചാരകരും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. ഇക്കാര്യത്തിൽ ഐഎംഎ പോലുള്ള പ്രഫഷണൽ സംഘടനകൾക്ക് കാര്യമായി ചെയ്യാൻ കഴിയും. തനിക്കു ലഭിക്കുന്ന ചികിത്സയെക്കുറിച്ചും താൻ കഴിക്കുന്ന മരുന്നുകളെക്കുറിച്ചും അറിയുകയെന്നത് രോഗിയുടെ അവകാശമാണ്.
അതുപോലെതന്നെ പ്രധാനമാണ് അറിവും പരിചയസന്പത്തുമുള്ള ഡോക്ടറുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുകയെന്നതും. ഇന്റർനെറ്റും മറ്റും നല്കുന്ന യാഥാർഥ്യമല്ലാത്ത പ്രതീക്ഷകൾ നിരാശയിലേക്കും അക്രമത്തിലേക്കും നയിക്കാറുണ്ട്. സംവിധാനത്തിലെ പോരായ്മകളും സംഘർഷത്തിനു കാരണമാകുന്നു. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും എണ്ണത്തിലുണ്ടാകുന്ന കുറവ് ചികിത്സയുടെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കും.
അധികസമ്മർദത്തിനടിപ്പെട്ടു ജോലി ചെയ്യേണ്ടിവരുന്നവർ സ്വന്തം ജീവനും കാക്കണമെന്ന അവസ്ഥ കാര്യങ്ങൾ കൈവിട്ടുപോകുന്നിടത്തെത്തിക്കും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഇനിയെങ്കിലും പൂർണമനസോടെ പ്രവർത്തിക്കണം. നിയമം കർശനമാക്കണം. ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തണം. ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലുള്ള കുറവ് നികത്തണം.
അതുപോലെ ആരോഗ്യപ്രവർത്തകരും മാറിയ കാലത്തിനനുസരിച്ച് പക്വതയോടെ രോഗികളും പരിചാരകരുമായി ഇടപെടണം. ഇരുകൂട്ടർക്കുമിടയിൽ വ്യക്തമായ ആശയവിനിമയം നടക്കണം. സംഘർഷങ്ങളുണ്ടാകുന്പോൾ അതു വഷളാകാതെ നോക്കാൻ സാമൂഹ്യപ്രവർത്തകരും ജനപ്രതിനിധികളും നേതാക്കളും കരുതലോടെ ഇടപെടണം. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മഹത്തായ സേവനമാണ് ചെയ്യുന്നത്.
തങ്ങൾ ചികിത്സിക്കുന്ന രോഗിയുടെ ജീവൻ നഷ്ടപ്പെടാൻ ബോധപൂർവം ആരും ആഗ്രഹിക്കില്ലല്ലോ. ബോധപൂർവമായ തെറ്റുകളുണ്ടായാൽ നിയമവ്യവസ്ഥ കർശനമായി ഇടപെടണം. ഓരോ രോഗിയുടെയും ജീവൻ വിലപ്പെട്ടതാണ്. അതുപോലെതന്നെയാണ് ആരോഗ്യപ്രവർത്തകരുടെ ജീവനും എന്ന കാര്യം ആരും മറക്കരുത്.
Editorial
ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ആഗോള അയ്യപ്പഭക്തരെ ചതിച്ചവരെ കണ്ടെത്തണം, ശിക്ഷിക്കണം.
രാജ്യത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന വിവരം ലക്ഷക്കണക്കിനു ഭക്തരുടെ ഹൃദയങ്ങളെ ഉലച്ചിരിക്കുന്നു. ശ്രീകോവിലിന്റെ കാവൽക്കാരായ ദ്വാരപാലകരുടെ ശില്പത്തെ പൊതിഞ്ഞ സ്വർണംപോലും തട്ടിയെടുത്തവർ മറ്റെന്തു കവർച്ചയ്ക്കും മടിക്കാത്തവരാണ്.
ദ്വാരപാലകരെ ‘വകവരുത്തിയവർ’ എവിടെയൊക്കെ കടന്നുകയറിയെന്നും അറിയേണ്ടതുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്പലംവിഴുങ്ങികളെ മാത്രമല്ല, അവരെ പോറ്റിവളർത്തിയവരെയും നിയമത്തിനു മുന്നിലെത്തിക്കട്ടെ. ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.
ശബരിമലയിൽനിന്ന് 2019ൽ അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലകശില്പത്തിനൊപ്പം തിരിച്ചെത്തിയില്ലെന്നു വ്യക്തമാണെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സ്വർണം പൊതിഞ്ഞ യഥാർഥ ദ്വാരപാലകശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോയെന്നും സംശയിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിനെ തലവനാക്കി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച കോടതി 30 വർഷത്തെ നടപടികൾ അന്വേഷണപരിധിയിൽ വരണമെന്നും ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
കഴിഞ്ഞ 40 വർഷമായി ശബരിമലയിലെ എല്ലാ ഇടപാടുകൾക്കും ദേവസ്വം ബോർഡിന്റെ ആളെന്ന മട്ടിൽ വ്യാപരിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മൂന്നുതവണ സ്വർണം പൂശിയ ചരിത്രമാണ് ദ്വാരപാലകശില്പങ്ങൾക്കുള്ളത്.
1998 സെപ്റ്റംബറിലാണ് വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിലും ദ്വാരപാലകശില്പങ്ങളും ആദ്യമായി സ്വർണം പൊതിഞ്ഞു കൊടുത്തത്. പിന്നീട് 2019 ജൂലൈയിൽ വീണ്ടും സ്വർണം പൊതിയാനെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ആൾ ഇത് ദേവസ്വം ബോർഡിൽനിന്നു വാങ്ങിക്കൊണ്ടുപോയി.
സെപ്റ്റംബർ 11ന് പോറ്റിയിൽനിന്ന് ദേവസ്വം ബോർഡ് പാളികൾ തിരികെ വാങ്ങുകയും ശില്പത്തിൽ ചേർക്കുകയും ചെയ്തു. താൻ ദേവസ്വം ബോർഡിൽനിന്ന് ഏറ്റുവാങ്ങിയത് ചെന്പുപാളികളായിരുന്നെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. എന്നാൽ, വിജയ് മല്യ 800 ഗ്രാം (100 പവൻ) സ്വർണത്തിൽ പൊതിഞ്ഞു കൊടുത്ത പാളികളാണ് 2019ൽ പോറ്റി കൊണ്ടുപോയതെന്നു വിജിലൻസ് കണ്ടെത്തിയെന്നാണു സൂചന.
അതു തിരിച്ചെത്തിച്ചപ്പോൾ 397 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. താൻ കൊണ്ടുപോയത് ചെന്പു പാളികളായിരുന്നെന്നും അരക്കിലോ സ്വർണം വാങ്ങിയതിൽ 397 ഗ്രാം പാളിക്കുവേണ്ടി ഉപയോഗിച്ചെന്നും ബാക്കി സ്വർണംകൊണ്ട് മാളികപ്പുറം ക്ഷേത്രത്തിൽ മാല പണിതു നൽകിയെന്നുമാണ് പോറ്റിയുടെ വാദം.
എങ്കിൽ വിജയ് മല്യ നൽകിയ 100 പവന്റെ സ്വർണപ്പാളി എവിടെയെന്ന ചോദ്യമാണ് ബാക്കി. മൂന്നാമത്തെ തവണ, ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് വീണ്ടും പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയി. 2019ൽ ദ്വാരപാലക പാളികൾക്കൊപ്പം രണ്ടു താങ്ങുപീഠങ്ങളും താൻ ദേവസ്വം ബോർഡിനെ ഏൽപ്പിച്ചെന്നും ഇപ്പോൾ സ്വർണം പൊതിയാൻ വേണമെങ്കിൽ അതിൽനിന്നെടുക്കാമെന്നും പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി ഇ-മെയിൽ അയച്ചു.
പക്ഷേ, ആ പീഠങ്ങൾ അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽനിന്ന് വിജിലൻസ് കണ്ടെത്തിയതോടെയാണ് പോറ്റി സംശയത്തിന്റെ നിഴലിലായത്. നിർദേശമുണ്ടായിരുന്നിട്ടും ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ ചെന്നൈയിലേക്കു കൊടുത്തുവിട്ട ദേവസ്വം ബോർഡിന്റെ നടപടിയും സംശയകരമാണ്.
മാത്രമല്ല, 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്ത പാളികൾ ചെന്പാണെന്ന് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയതിനും ബോർഡിനു കൃത്യമായ മറുപടിയില്ല. ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയും പറയുന്നതിലെ ദുരൂഹതകൾ അഴിക്കുന്പോൾ അന്വേഷണസംഘത്തിനു മുന്നിൽ വെളിപ്പെടുന്നതിൽ കാണാതായ സ്വർണപ്പാളികൾ മാത്രമായിരിക്കില്ല. സമഗ്രമായ അന്വേഷണം ഉണ്ടാകട്ടെ. ആഗോള അയ്യപ്പഭക്തരെ കബളിപ്പിച്ചത് ആരാണെങ്കിലും ശബരിമലയിൽ വച്ചുപൊറുപ്പിക്കരുത്.
സ്വന്തം നാട്ടിൽ ദൈവത്തിനുപോലും രക്ഷയില്ലെന്ന അവസ്ഥ സംജാതമായതിൽ സർക്കാരിനും കൈകഴുകാനാവില്ല. ശബരിമലയിൽ അവതാരങ്ങളെ ആവശ്യമില്ലെന്നും അകറ്റിനിർത്തണമെന്നുമാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. പക്ഷേ, കോടതി കർശന നിലപാട് സ്വീകരിക്കുവോളം ഇത്തരം അവതാരങ്ങൾ സർക്കാരിന്റെ കണ്ണിൽപ്പെട്ടില്ലെങ്കിൽ അപമാനകരമാണ്.
ദൈവത്തിൽ മാത്രമല്ല, ആരാധനാലയങ്ങളുടെ നടത്തിപ്പുകാരിലും ഭക്തർക്കു വിശ്വാസമുണ്ട്. ദൈവത്തിന്റെ ആളുകൾ ചതിക്കില്ലെന്ന വിശ്വാസം! നിർഭാഗ്യവശാൽ ആ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർ എല്ലാ മതസ്ഥാപനങ്ങളിലും കയറിക്കൂടിയിട്ടുണ്ട്. ശബരിമല എല്ലായിടത്തും തിരുത്തലിനുള്ള മുന്നറിയിപ്പാകട്ടെ.
District News
കോഴിക്കോട്: വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്.
അതേസമയം, കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ. ബാബുവും പറഞ്ഞിരുന്നു.
പാലക്കാട് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് മധ്യപടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
വ്യാഴാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
District News
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്.
അടിമാലിയിൽ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജോലി സംബന്ധമായി അടിമാലിയിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു യുവതി. ഇരുമ്പ്പാലത്തെത്തിയപ്പോൾ മേതല സ്വദേശി ബിജു ബസിൽ കയറി. യുവതി ഇരിക്കുന്ന സീറ്റിനടുത്ത് നിൽപ്പുറപ്പിച്ചു.
നേര്യമംഗലം ഭാഗത്തെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. യുവതി പ്രതികരിച്ചപ്പോൾ തട്ടിക്കയറി. യാത്രക്കാരും ജീവനക്കാരും ഇടപെട്ടു. പ്രതിയെ പിടികൂടി ഊന്നുകൽ പോലീസിൽ ഏൽപ്പിച്ചു.
ബിജു മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതിയെ ഇന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കി. കോതമംഗലം കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു.
Editorial
ജനങ്ങളുടെ ചോര കുടിക്കാൻ നേര്യമംഗലം-വാളറ റോഡിലെ അപകടവളവുകളിൽ
ഉദ്യോഗസ്ഥരുടെയും ഹർജിക്കാരുടെയും വേഷത്തിലെത്തുന്ന കള്ളിയങ്കാട്ടു നീലിമാരുണ്ടെങ്കിൽ തളയ്ക്കുകതന്നെ വേണം. ജനം അത്രയ്ക്കു മടുത്തു.
കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കുള്ള അപകടവഴി ഒന്നു നന്നാക്കാൻ പോലും കെൽപ്പില്ലാതെ വനംവകുപ്പിനും പരിസ്ഥിതി ഹർജിക്കാർക്കും മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണ് സർക്കാർ. ദേശീയപാത-85ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്തെ വിപുലീകരണ ജോലിയാണ് ബിജെപി നേതാവിന്റെ ഹർജിയിൽ കോടതി വിലക്കിയതിനെത്തുടർന്നു മൂന്നു മാസത്തോളമായി മുടങ്ങിക്കിടക്കുന്നത്.
ആദ്യം വഴിമുടക്കിയതു വനംവകുപ്പാണെങ്കിലും വഴി വനംവകുപ്പിന്റേതല്ലെന്നു സ്വകാര്യ വ്യക്തികൾ കോടതിയിൽ തെളിയിച്ചതോടെ പിന്മാറി. പിന്നാലെയാണ് പുതിയ ഹർജിക്കാരനെത്തിയത്. ഹർജിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊടുത്ത തെറ്റായ സത്യവാങ്മൂലം തിരുത്താൻ കോടതി രണ്ടുതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇന്നു മൂന്നാമത്തെ അവസരമാണ്.
മണ്ണിടിഞ്ഞും മരം വീണും വണ്ടിയിടിച്ചും മരണമേഖലയായ നേര്യമംഗലം-വാളറ റോഡ് സർക്കാർ നന്നാക്കുമോ? അതോ, വനംവകുപ്പിന്റെയും ബിനാമികളുടെയും താളത്തിനുള്ള തുള്ളൽ തുടരുമോ? ഇന്നറിയാം. കേരളത്തിന്റെ മലയോര-വനാതിർത്തി മേഖലകളെ വന്യജീവികൾക്കു സുഖവാസകേന്ദ്രവും കർഷകർക്കും ആദിവാസികൾക്കും മരണമേഖലയുമാക്കിയ വനംവകുപ്പാണ് നേര്യമംഗലം-വാളറ റോഡിലും വഴി മുടക്കിയത്.
കൊച്ചി-ധനുഷ്കോടി ദേശീയപാത (എൻഎച്ച് 85) 980 കോടി രൂപ മുടക്കി നവീകരിക്കുന്നതിനിടെയാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ വനമായതിനാൽ വീതി കൂട്ടാനോ കാനകൾ നിർമിക്കാനോ സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലെന്നു പറഞ്ഞ് പണി തടസപ്പെടുത്തിയത്.
വനം മന്ത്രിയും സർക്കാരും നോക്കുകുത്തിയായി നിൽക്കവേ, ഇതിനെതിരേ മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി കിരൺ സിജു, ഫാം (ഫാർമേഴ്സ് അവെയർനെസ് റിവൈവൽ മൂവ്മെന്റ്) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ബബിൻ ജെയിംസ്, വാളറയിൽ റോഡരികിൽ കരിക്കു വിൽക്കുന്നതിനിടെ വനത്തിൽ അതിക്രമിച്ചു കയറിയെന്ന ആരോപണത്തത്തുടർന്ന് അറസ്റ്റിലായ മീരാൻ എന്നിവരാണ് റോഡ് വനംവകുപ്പിന്റേതല്ലെന്നു പറഞ്ഞു കോടതിയെ സമീപിച്ചത്.
തുടർന്ന്, രാജഭരണകാലം മുതലേ റോഡ് 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തതാണെന്നും നിലവിലുള്ള റോഡിന്റെ നടുവിൽനിന്ന് ഇരുവശങ്ങളിലേക്കും അമ്പത് അടി വീതമുള്ള ഭാഗത്ത് വനംവകുപ്പിന് അവകാശമില്ലെന്നും റോഡുപണിക്കു തടസം നിൽക്കരുതെന്നും 2024 മേയ് 28ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.
റവന്യു രേഖകൾ പ്രകാരം റോഡ് പുറമ്പോക്ക് എന്നു പറഞ്ഞിരിക്കുന്നതിനാൽ നിർമാണപ്രവർത്തനം നടത്താൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയും ആവശ്യമില്ല. അതിനുശേഷം, ഓഗസ്റ്റ് രണ്ടിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത മീറ്റിംഗിൽ, 10 മീറ്റർ വീതിയിൽ ടാറിംഗ് നടത്താമെന്നും വനംവകുപ്പ് തടസം സൃഷ്ടിക്കരുതെന്നും തീരുമാനമായി. പ്രശ്നം ഇവിടെ തീരേണ്ടതായിരുന്നെങ്കിലും ദുരൂഹമായ നീക്കങ്ങളാണ് പിന്നീടുണ്ടായത്.
ഇക്കൊല്ലം ജനുവരി 21നു തുടങ്ങിയ പണി തുടരുന്നതിനിടെയാണ് മരം മുറിച്ചെന്നാരോപിച്ച് ബിജെപി നേതാവ് എം.എൻ. ജയചന്ദ്രൻ കോടതിയിലെത്തിയത്. ഇതിന്റെ ഭാഗമായി, റിസർവ് വനമായിരുന്ന ഇവിടം റവന്യു ഭൂമിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നവകാശപ്പെട്ട് വനംവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
അതായത്, വനംവകുപ്പിന്റേതല്ലെന്നു കോടതി വിധിച്ച 14.5 കിലോമീറ്റർ വനമാണെന്നു വീണ്ടുമൊരു പ്രസ്താവന! 2024 ഓഗസ്റ്റ് രണ്ടിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തിനു കടകവിരുദ്ധമായി ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നു പറഞ്ഞ് ഇത്തരമൊരു നിലപാട് ബിജെപി നേതാവിന്റെ ഹർജിയോടനുബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചതിൽ ദുരൂഹതയുണ്ട്.
ഇതു പരിഹരിക്കാൻ പുതിയ സത്യവാങ്മൂലം നൽകുമെന്നു സർക്കാർ പറഞ്ഞെങ്കിലും ഓഗസ്റ്റ് 21നും സെപ്റ്റംബർ 18നും കോടതി അനുവദിച്ച തീയതികളിൽ സർക്കാർ ഒരു രേഖയും സമർപ്പിച്ചില്ല. ഇന്ന് അവസാന തീയതി നൽകിയിരിക്കുകയാണ്. ഇന്നലെ ദേശീയപാത സംരക്ഷണ സമിതി റോഡ് ഉപരോധവും ചക്രസ്തംഭന സമരവും നടത്തി. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ, നേര്യമംഗലം-വാളറ റോഡിൽ വനംവകുപ്പിനു കാര്യമില്ലെന്ന് സർക്കാർ ഇന്നു കോടതിയിൽ സത്യവാങ്മൂലം നൽകണം.
മാത്രമല്ല, സർക്കാരിന്റെ തീരുമാനങ്ങളെ ഉദ്യോഗസ്ഥർ അട്ടിമറിച്ചെങ്കിൽ ആ ഗൂഢാലോചന അന്വേഷിക്കണം. ഉത്തരവാദിയിൽനിന്ന് മൂന്നുമാസത്തോളം റോഡ് നിർമാണം മുടക്കിയതിന്റെ നഷ്ടം ഈടാക്കണം. ആർക്കും നിയന്ത്രണമില്ലാത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥഭരണം ജനജീവിതത്തെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്.
വന്യജീവി ആക്രമണത്തിലും കൃഷിനാശത്തിലും വനംവകുപ്പിന്റെ കള്ളക്കേസുകളിലും സഹികെട്ട ജനങ്ങളുടെ ചോര കുടിക്കാൻ നേര്യമംഗലം-വാളറ റോഡിലെ അപകടവളവുകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഹർജിക്കാരുടെയും വേഷത്തിലെത്തുന്ന കള്ളിയങ്കാട്ടു നീലിമാരുണ്ടെങ്കിൽ തളയ്ക്കുകതന്നെ വേണം. ജനം അത്രയ്ക്കു മടുത്തു.
District News
ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി ജി. സുധാകരന്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ എപ്പോഴും പറയുന്നതു കൊണ്ടായില്ല. ശബരിമലയിലെ സ്വര്‍ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്മള് നമ്പര്‍ വൺ ആണോ എന്നും ജി. സുധാകരൻ ചോദിച്ചു.
കെപിസിസി സാംസ്കാര സാഹിതി വേദിയിൽ "സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്.
"എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാകാര്യങ്ങളിലും പൂർണമായാൽ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.
സ്വർണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മൾ ഒന്നാമതാണ്. സ്വർണപ്പാളി കേരളം ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. സ്വർണപ്പാളി മോഷണത്തിൽ സിപിഎമ്മും കോൺഗ്രസും താനും അടക്കം പലരും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
District News
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായുള്ള കസ്റ്റംസ് നടപടിക്കെതിരേ നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നും കസ്റ്റംസ് നടപടി നിർത്തിവയ്ക്കണമെന്നുമാണ് ആവശ്യം. അന്വേഷണ പുരോഗതി സംബന്ധിച്ച് കസ്റ്റംസ് പ്രിവന്റീവും ഇന്ന് മറുപടി നൽകും.
ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ച വാഹനങ്ങൾ പിടികൂടാനും തട്ടിപ്പുകാരെ കണ്ടെത്താനുമായി നടത്തിയ ഓപ്പറേഷൻ നുംഖോറിനെ തുടർന്ന് ദുൽഖറിന്റെ മൂന്ന് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചുവച്ചിരിക്കുന്നത്.
District News
പാലക്കാട്: ഒമ്പതുവയസുകാരിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. ജൂനിയര്‍ റസിഡന്റ് ഡോക്ടർ മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടർ സര്‍ഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഡിഎംഒ നല്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി.
കൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായതു ജില്ലാ ആശുപത്രിയിൽനിന്നു പ്ലാസ്റ്റർ ഇട്ടതുകൊണ്ടല്ലെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. അപൂർവമായി സംഭവിക്കാവുന്ന കോംപ്ലിക്കേഷൻ മൂലമാണു കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നാണു വിശദീകരണം. ആശുപത്രിരേഖകൾ പ്രകാരം, നൽകാവുന്ന എല്ലാ ചികിത്സയും കുട്ടിക്കു നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ അറിയിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24നു കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് -പ്രസീത ദമ്പതികളുടെ മകളായ നാലാം ക്ലാസ് വിദ്യാര്‍ഥിനി വിനോദിനിയുടെ കൈയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്.
പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് കൈക്ക് പ്ലാസ്റ്റര്‍ ഇട്ട് പറഞ്ഞയച്ചു. ദിവസങ്ങള്‍ കഴിഞ്ഞതും പരിക്ക് പഴുത്ത് ദുര്‍ഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേത്തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇവിടെവച്ച് കുട്ടിയുടെ കൈയുടെ ഭാഗം ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റുകയായിരുന്നു.
District News
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വര മുന്നറിയിപ്പ്. കിണർ വെള്ളത്തിന്റെ സാമ്പിൽ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധന നടത്തിയപ്പോഴാണ് രോഗാണു സാന്നിധ്യം തിരിച്ചറിഞ്ഞത്. ചിറക്കര ഇടവട്ടം സ്വദേശിയായ ഒരാൾ കുഴഞ്ഞുവീണു. കാൻസർ രോഗിയായിരുന്നതിനാൽ ചികിത്സ നടത്തി കൊണ്ടിരുന്ന റീജിയണൽ കാൻസർ സെന്ററിലെത്തിച്ചു.
പല പഞ്ചായത്തുകളിലും അമീബിക് മസ്തിഷ്ക ജ്വര ഭീഷണിയുള്ളതിനാൽ കുഴഞ്ഞു വീണ ആളിന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
കിണർ വെള്ളത്തിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയെങ്കിലും രോഗിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെന്ന് ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന ബാബു പറഞ്ഞു. രോഗി മരണമടഞ്ഞു.
ഗ്രാമീണ പ്രദേശമായ ചിറക്കരയിലെ കുളങ്ങളിലും തോടുകളിലും കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിണർ വെള്ളമായാലും ജപ്പാൻ കുടിവെള്ളമായാലും തിളപ്പിച്ച് ആറ്റി മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിൽ ക്ലോറിനേഷൻ നടത്തി വരികയാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
District News
കൊച്ചി: തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ പോരാളികള്‍ സൈബര്‍ കോമാളികളായി മാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നില്‍ തന്റെ ഗൂഢാലോചന എന്ന് പറയുന്നവരെ സമ്മതിക്കണമെന്നും റിനി പറഞ്ഞു.
എതിര്‍ക്കുന്നവരെ സിപിഎമ്മുകാരാക്കും. പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. മാനനഷ്ടക്കേസ് കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.
തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് റിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
District News
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.
ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ ചൂടുവെള്ളത്തിൽ അമീബകൾ കാണപ്പെടുന്നു. ഈ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്.
നീന്തൽ, വെള്ളത്തിൽ മുങ്ങിക്കുളിക്കൽ, ഓസ് ഉപയോഗിച്ച് മൂക്കിൽ വെള്ളം ചീറ്റിക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് സംഭവിക്കാം. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
District News
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി. നിരക്ക് കുറച്ചുകൂടേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി കോടതിയെ അറിയിച്ചു. വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലങ്ങളില്‍ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ അപകടമുണ്ടാകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല. നാലുവരിപ്പാതയിൽ നിന്ന് ഒറ്റവരിയിലേക്ക് വാഹനങ്ങൾ വന്നുകയറുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ മേഖലയിലുള്ളതെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും ഒപ്പം ടോൾ നിരക്ക് കൂട്ടിയ നടപടിയിലും എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
കരാറുകാരുടെ കാര്യത്തിൽ മാത്രമേ ദേശീയപാത അതോറിറ്റിക്ക് ഉത്കണ്ഠയുള്ളോ എന്നു കോടതി ചോദ്യമുന്നയിച്ചു. ഇക്കാര്യത്തിൽ യാത്രക്കാരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ തീരുമാനം സ്വാഗതാർഹമെന്ന് പരാതിക്കാരനായ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സർവീസ് റോഡുകൾ പൂർണമാക്കാതെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
മേഖലയിലെ അടിപ്പാതകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത 544-ലെ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞത്.
ആദ്യം നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. ദേശീയപാതാഅഥോറിറ്റി ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി അനുവദിച്ചിരുന്നില്ല.
Leader Page
എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന എൻഡിപിയുടെ വിദ്യാർഥി സംഘടനയായിരുന്ന ഡിഎസ്യുവിന്റെ നേതാവായിരുന്ന ശിവൻകുട്ടി നായരല്ല ഇടതുമുന്നണിയുടെ സിപിഎം മന്ത്രിയായ വി.ശിവൻകുട്ടി എന്ന് മറന്നപോലാണ് അധ്യാപകനിയമന വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ വാക്കുകളും പ്രവൃത്തിയും.
ഭിന്നശേഷിക്കാരെ ഏറ്റവും കരുതലോടെ ചേർത്തുനിർത്തുന്ന സമൂഹമാണ് ക്രൈസ്തവർ. കേരളത്തിൽ ഇക്കൂട്ടരെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയതുതന്നെ കത്തോലിക്കാ പുരോഹിതനായിരുന്ന അന്തരിച്ച ഫാ.ഫെലിക്സ് സിഎംഐ ആണ്. 1980കളിൽ അച്ചൻ കേരളത്തിൽ പലയിടങ്ങളിൽ ഇത്തരം കുട്ടികളുടെയും മാതാപിതാക്കളുടെയും ക്യാന്പുകൾ സംഘടിപ്പിച്ചു ബോധവത്കരണം നടത്തി. അവിടെനിന്നുമാണ് സമൂഹം അവരെ അറിഞ്ഞുതുടങ്ങിയത്.
ഭിന്നശേഷിക്കാർക്ക് അധ്യാപകനിയമനങ്ങളിൽ സർക്കാർ സംവരണം ഏർപ്പെടുത്തിയത് 1996 ഫെബ്രുവരി ഏഴു മുതലാണ്. മൂന്നു ശതമാനമായിരുന്നു സംവരണം. 2017 മുതൽ അത് നാലു ശതമാനമാക്കി. 2022 ജൂണ്‍ 25 വരെ ഇതുസംബന്ധിച്ച് കൃത്യമായി നിർദേശങ്ങളുണ്ടായിരുന്നില്ല.1996 മുതലുള്ള ഒഴിവുകൾ ഒറ്റയടിക്കു തീർക്കാൻ യോഗ്യതയുള്ളവരെ കിട്ടാനില്ല എന്ന യാഥാർഥ്യമുണ്ട്. 3000 ഒഴിവുകൾക്ക് വന്നത് 500 അപേക്ഷകരാണ്.
ഈ ഒഴിവുകൾ നികത്താത്തതിന്റെ പേരിൽ 2021 നവംബർ എട്ടിനുശേഷം വരുന്ന നിയമനങ്ങൾ അംഗീകരിക്കില്ല എന്ന നിലപാടിലാണ് സർക്കാർ. നവംബർ 21 ന് സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ ഭിന്നശേഷിക്കാരുടെനിയമനം നടത്തിയാലേ മറ്റു നിയമനം അംഗീകരിക്കൂ എന്നു വ്യക്തമാക്കി. താത്കാലിക നിയമനമേ അംഗീകരിക്കൂ. താത്കാലിക ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഒന്നും കൊടുക്കേണ്ട. ഒരു തൊഴിലാളിവർഗ സർക്കാർ നടത്തുന്ന പ്രവൃത്തിയാണിത്.
ഇക്കാര്യത്തിൽ 2025 ൽ മാർച്ച് 10 ന് എൻഎസ്എസിന് ലഭിച്ച സുപ്രീംകോടതിവിധി അനുസരിച്ച് ഭിന്നശേഷിക്കാരുടെ ഒഴികെയുള്ള ഒഴിവുകൾ നികത്താം. ഭിന്നശേഷിക്കാരല്ലാത്തവരുടെ തസ്തികകൾ അംഗീകരിക്കണം. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജോർജ് മസി എന്നിവരുടെ ബെഞ്ച് പുറപ്പെടുപ്പിച്ച ഈ വിധി എല്ലാവർക്കും ബാധകം എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതിയും എല്ലാവർക്കും ബാധകം എന്നു വിശദീകരിച്ചു. പക്ഷേ സർക്കാർ അംഗീകരിക്കുന്നില്ല. വിധി നടപ്പാക്കാൻ സർക്കാർതന്നെ ഹൈക്കോടതിയിൽനിന്ന് രണ്ടുമാസത്തെ സാവകാശം വാങ്ങി. അതുകഴിഞ്ഞിട്ടും അനുമതി കൊടുക്കുന്നില്ല. ഇപ്പോൾ പറയുന്നു സുപ്രീംകോടതിയുടെ ഉത്തരവ് വാങ്ങാൻ. ഇതാണോ പാവപ്പെട്ടവരുടെ സർക്കാർചെയ്യേണ്ടത്? അംഗീകൃത അധ്യാപക സംഘടനകൾ പ്രതികരിക്കുന്നില്ല. ഇതാണോ അധ്യാപകസംഘടനകൾ ചെയ്യേണ്ടത്? ആ വിധി എൻഎസ്എസിന് മാത്രം എന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം കൊടുത്തു എന്നാണ് സർക്കാർ പറയുന്നത്. ഭരണഘടനയുടെ 141-ാം വകുപ്പനുസരിച്ച് സുപ്രീംകോടതി വിധി ഇന്ത്യക്കാകെ ബാധകമാണ്.
1932ൽ തിരുവിതാംകൂറിൽ ഉണ്ടായ നിവർത്തനപ്രക്ഷോഭംപോലെ കേരളത്തിലെ ഈഴവരും മുസ്ലിംകളും ക്രൈസ്തവരും ഒറ്റക്കെട്ടായി ഇടതുസർക്കാരിനെതിരേ സമരം ചെയ്യേണ്ട സ്ഥിതിയിലേക്കാണ് ശിവൻകുട്ടി കാര്യങ്ങൾ കൊണ്ടുപോകുന്നത്. അയ്യപ്പസംഗമത്തെ പിന്താങ്ങിയ എൻഎസ്എസ് നേതാവ് സുകുമാരൻ നായരുടെ വാക്കുകൾ ഇടതുമുന്നണിക്ക് ഉണ്ടാക്കുന്ന അനുകൂലമായ അന്തരീക്ഷത്തിന്റെ നാലിരിട്ടിയാണ് ഈ വിഷയം ഉണ്ടാക്കുന്ന അപകടം.
2016 മുതൽ 2025 വരെ സ്വകാര്യ വിദ്യാലയങ്ങളിൽ നടത്തിയ 1.12,650 നിയമനങ്ങളിൽ 36,318 എണ്ണമാണ് സ്ഥിരനിയമനം. ബാക്കി താത്കാലികമാണ്. 2021നും 2025നും ഇടയിൽ നടത്തിയ 60,500 നിയമനങ്ങളിൽ 90 ശതമാനവും ദിവസക്കൂലിക്കാരാണ്. നിയമനം അംഗീകരിച്ചുകിട്ടാൻ കാത്തുകഴിയുന്ന 16,000 അധ്യാപകരും മനുഷ്യരാണ്. അവർക്കും വോട്ടുണ്ട്. സർക്കാർ ഉണർന്നു പ്രവർത്തിക്കണം.
വിഷയം നിയമസഭയിൽ ഉന്നയിച്ച മോൻസ് ജോസഫിനോട് സ്പീക്കർ ഷംസീർ പറഞ്ഞതായി പത്രങ്ങളിൽ വന്ന പ്രതികരണം ക്രൈസ്തവരിൽ വേദന ഉണ്ടാക്കുന്നതാണ്. ബിഷപ്പുമാരുടെ നിലപാട് അവതരിപ്പിക്കുവാനുള്ളതല്ല നിയമസഭ എന്ന് ഷംസീർ പറഞ്ഞതായാണ് വാർത്ത. ഇടയലേഖനങ്ങൾ ഉദ്ധരിക്കുന്നവർ ഇങ്ങനെ പറയുന്നതിനെ ജനം പരിഹസിക്കും. നിയമനവുമായി ബന്ധപ്പെട്ടു മോൻസ് ജോസഫും മന്ത്രി റോഷിയും കേരള കോണ്‍ഗ്രസ് മാണി സംഘവും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം കൊടുത്തിട്ടുണ്ട്. അവരോട് അനുകൂലമായാണ് ശിവൻകുട്ടി മന്ത്രി പ്രതികരിച്ചത്. പക്ഷേ, പത്രക്കാരെ കാണുന്പോൾ പറയുന്നത് മറ്റൊരുസ്വരത്തിലാണ്.
വിമോചനസമരമൊന്നും ഇനി ഉണ്ടാവില്ല എന്നു കരുതിയാലും ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശ്വാസംമുട്ടിക്കുവാൻ നോക്കിയ സർ സിപിക്കു 1947ലും മുണ്ടശേരിക്ക് 1957ലും എം.എ. ബേബിക്ക് 2006ലും, അവരുടെ സർക്കാരുകൾക്കും സംഭവിച്ചത് ഓർക്കുന്നതും നല്ലത്.
സുപ്രീംകോടതിയുടെ വിധിയിലൂടെ നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാലയങ്ങൾക്ക് ലഭിച്ച നിയമന അവകാശം മറ്റുള്ളവർക്ക് നിഷേധിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് ശിവൻകുട്ടിക്ക് അറിയാത്തതല്ല. ശിവൻകുട്ടി കുത്തുന്നത് സ്വന്തം കുഴി തന്നെയാണ്. ഇടതുമുന്നണിയിലെ ജനപിന്തുണയുള്ള കക്ഷിയായ കേരള കോണ്‍ഗ്രസ് മാണിക്കാരുടെ വേരറക്കുന്ന പണിയാണിത്. മുഖ്യമന്ത്രി ഇടപെടണം. ഏറെ വർത്തമാനങ്ങൾ പറയിക്കരുത്.
രാജയ്ക്കു പറ്റാത്തത് മോദിക്കോ?
2025 സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡിഗഡിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) 25-ാം പാർട്ടി കോണ്‍ഗ്രസ് തമിഴ്നാട്ടിൽനിന്നുള്ള നേതാവ് ഡി. രാജയെ വീണ്ടും ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.11 അംഗ നാഷണൽ സെക്രട്ടേറിയറ്റ് 33 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
2026 ജൂണിൽ 76 വയസാകുന്ന രാജ മൂന്നാംവട്ടമാണ് സെക്രട്ടറി ആവുന്നത്. പാർട്ടിയുടെ പരമോന്നതപദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദളിത് നേതാവാണ് അദ്ദേഹം. പാർട്ടി പദവികൾക്ക് 75 വയസ് എന്ന പ്രായപരിധി ഒഴിവാക്കിയാണ് നിയമനം. പ്രായപരിധി സംബന്ധിച്ച നിബന്ധനയിൽ വെള്ളം ചേർക്കുന്നതിനെ കേരളത്തിൽനിന്നുള്ള സഖാക്കൾ എതിർത്തു.
രാഷ്ട്രീയത്തിൽ പ്രായപരിധി നല്ലതാണെന്ന് എല്ലാവരും പറയും. പക്ഷേ നടപ്പാക്കില്ല. ദേശീയ പാർട്ടി എന്ന അംഗീകാരംപോലും ഇല്ലെങ്കിലും കേഡർ പാർട്ടി എന്ന് പറയുന്ന സിപിഐക്കുപോലും അതിനു സാധിക്കുന്നില്ല. പിന്നെന്തിന് മറ്റു പാർട്ടികളെക്കുറിച്ചു പറയുന്നു? സെപ്റ്റംബർ 25ന് മോദിക്ക് 75 തികഞ്ഞപ്പോൾ മോദിവിരുദ്ധർ മോഹിച്ചതാണത്. അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും പ്രായവിലക്ക് കല്പിച്ച ബിജെപി അതെല്ലാം മറന്നു.
രാജിയുടെ കാര്യത്തിൽ കാണിച്ച ഔദാര്യത്തിനപ്പുറം ചണ്ഡിഗഡ് സമ്മേളനംകൊണ്ട് പാർട്ടിക്കോ നാടിനോ എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിയില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ലയനത്തെക്കുറിച്ച് ഇടക്കാലത്ത് ഉയർന്ന നല്ല വാക്കുകൾപോലും ഇക്കുറി കേട്ടില്ല.
കാനവും ബിനോയിയും ഒക്കെ പിണറായിയുടെ പ്രഭാവത്തിൽ മയങ്ങിക്കഴിയുകയാണ്. കേരളത്തിൽ ഭരണമുള്ളതുകൊണ്ട് പിണറായിയും ബിനോയിയും ഫലത്തിൽ ദേശീയ സെക്രട്ടറിയേക്കാൾ ഉയരത്തിലാണ്. ദേശീയസെക്രട്ടറി ആക്കാമെന്ന് പറഞ്ഞാലും രണ്ടാളും ഇപ്പോൾ കേരളം വിടില്ല. പണ്ട് മുസ്ലിം ലീഗിനായിരുന്നു ദേശീയ അധ്യക്ഷനേക്കാൾ വലിയ സംസ്ഥാന അധ്യക്ഷനുണ്ടായിരുന്നത്. ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾക്കും അങ്ങനെയായി. ഇടതായാലും പണത്തിനു മീതെ പരുന്തും പറക്കില്ല.
വോട്ടർപട്ടികയും കേരളവും
കേരളത്തി
Editorial
പാലക്കാട് എലപ്പുള്ളിയിൽ കുടിവെള്ളം മുട്ടിക്കുന്ന മദ്യനിർമാണശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. ദിവസങ്ങൾക്കുമുന്‍പ്, ശുചീകരണപ്രവർത്തനങ്ങൾക്ക് എന്നു പറഞ്ഞെത്തിയ മദ്യക്കന്പനിക്കാരെ ജനം തടഞ്ഞിരുന്നു. ഇന്ന്, പ്രദേശത്ത് സംസ്ഥാനതല സമ്മേളനം നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് വാങ്ങുന്നതിന്റെ നഷ്ടം ഒഴിവാക്കാമെന്നതാണ് സർക്കാരിന്റെ ന്യായം.
അതായത്, ഇപ്പോൾതന്നെ അമിതലാഭമുള്ള മദ്യക്കച്ചവടത്തെ കൊള്ളസങ്കേതമാക്കാനുള്ള ചതുരുപായങ്ങളിലാണ് സർക്കാർ. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ഏറ്റവും വലിയ ശാപമായി മാറിയതുപോലും സർക്കാരിനെ പിന്തിരിപ്പിക്കുന്നില്ല. ക്ഷേമത്തേക്കാൾ ലാഭത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ നിലപാടിൽനിന്നു സർക്കാർ പിന്തിരിയണം. മദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിക്കാരെ വീഴിക്കരുത്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ 600 കോടി നിക്ഷേപത്തില്‍ വന്‍കിട മദ്യനിര്മാണത്തിനാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് എക്സൈസ് വകുപ്പ് അനുമതി നല്‍കിയത്. പഞ്ചായത്തിനോട് ആലോചിക്കുകപോലും ചെയ്യാതെയുള്ള സർക്കാർ തീരുമാനം അറിഞ്ഞതുമുതൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കോൺഗ്രസും ബിജെപിയും ജനങ്ങൾക്കൊപ്പമുണ്ട്.
നാലു ഘട്ടമായി 500 കിലോ ലിറ്റര്‍ ശേഷിയുള്ള എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവയുള്‍പ്പെട്ട മദ്യനിർമാണ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. മദ്യനിര്‍മാണത്തിനാവശ്യമായ ഏകദേശം 80 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് പ്രതിമാസം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.
ഇതുകാരണം ജിഎസ്ടിയിൽ 210 കോടിയുടെ നഷ്ടമുണ്ടെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. നിലവിൽ കിട്ടുന്ന 16,000 കോടിയിലധികം രൂപയുടെ മദ്യലാഭത്തിലേക്ക് ഇതുകൂടി ചേർക്കാൻ ജലദൗർലഭ്യമുള്ള ഗ്രാമത്തെ ഒരു മദ്യക്കന്പനിക്കു വിൽക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
മലയാളിയെ അനാരോഗ്യത്തിലേക്കും അക്രമാസക്തിയിലേക്കും കുടുംബത്തകർച്ചകളിലേക്കും വലിച്ചെറിയുന്ന മദ്യവിൽപനയിലൂടെ സർക്കാരിനു കിട്ടുന്ന ലാഭം നിസാരമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നടന്നത് 19,561.85 കോടിയുടെ മദ്യവില്പനയാണ്. 2023-24ൽ ഇത് 19,088.68 കോടിയും 2022-23ല്‍ 18,510.98 കോടിയുമായിരുന്നു. വിൽക്കുന്നതിന്റെ ഒട്ടുമുക്കാലും ലാഭമണ്. അതായത്, നികുതിയിനത്തില്‍ ഖജനാവിലേക്കെത്തുന്ന വരുമാനം വർഷം ഏകദേശം 17,000 കോടിയോട് അടുത്തു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ 2025 മാർച്ച് 31 വരെ ബാർ ലൈസൻസ് ഫീസിനത്തിൽ ഖജനാവിലെത്തിയത് 1,225.70 കോടി രൂപ. ഇതൊന്നും പോരാഞ്ഞിട്ടാണ് സ്പിരിറ്റ് ഇറക്കുമതിയുടെ 210 കോടി ലാഭിക്കാൻ എലപ്പുള്ളിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. മദ്യക്കന്പനി പൂർണമായി പ്രവർത്തനസജ്ജമായാൽ പ്രതിദിനം വേണ്ടിവരുന്നത് അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ്.
ഭൂവിനിയോഗം, നെൽവയൽ തണ്ണീർത്തട സംരക്ഷണം, കുടിവെള്ളവിതരണം, മാലിന്യനിർമാർജനം എന്നിവ പൂർണമായും പഞ്ചായത്തിന്റെ അധികാരപരിധിയിലാണെങ്കിലും അതിനെയൊക്കെ മറികടന്നാണ് മന്ത്രിസഭ മദ്യക്കന്പനിക്കുവേണ്ടി തീരുമാനമെടുത്തത്. അനുമതി കൊടുത്തത് സുതാര്യമായിട്ടല്ലെന്ന ആരോപണവുമുണ്ട്.
കന്പനി പുറംതള്ളുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയില്ല. ഭൂഗർഭജലമല്ല, മലന്പുഴ ഡാമിൽനിന്ന് എത്തിക്കുന്ന ജലമാണ് കന്പനി ഉപയോഗിക്കുന്നതെന്ന സർക്കാരിന്റെ വിശദീകരണം ഘടകകക്ഷിയായ സിപിഐ പോലും മുഖവിലയ്ക്കെടുത്തിട്ടില്ല. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന വരണ്ട പ്രദേശമായതിനാല്‍ എലപ്പുള്ളിയിൽ നെല്‍ക്കൃഷിക്കു വെള്ളം തീരെയില്ല. പലരും കൃഷി ഉപേക്ഷിച്ചു.
കുടിവെള്ളത്തിനും ക്ഷാമമാണ്. പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച സ്വാഗതസംഘവും കർഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയൻ സംഘടനകളും ചേർന്നു രൂപീകരിച്ച ‘ഗാന്ധിയൻ സ്ട്രഗ്ൾ എഗെൻസ്റ്റ് പ്രൊപ്പോസ്ഡ് ബ്രൂവറി അറ്റ് എലപ്പുള്ളി’ എന്ന പ്രസ്ഥാനമാണ് ഇന്നു സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നത്. പദ്ധതിക്കു നൽകിയ പ്രാഥമികാനുമതി റദ്ദാക്കണമെന്നു ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി അതിനു കടകവിരുദ്ധമായ ഭരണമാണ് നടത്തുന്നത്. എലപ്പുള്ളിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ ജനങ്ങൾ അതൃപ്തരാണ്. സിൽവർലൈനിനുവേണ്ടി ആയിരക്കണക്കിനു മനുഷ്യരുടെ ഭാവി അനിശ്ചതത്വത്തിലാക്കിയതുപോലെയുള്ള അപക്വമായ നടപടിയായി ഇതും മാറരുത്.
ലോകകന്പനിയായ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത് പ്ലാച്ചിമടയിലെ ആദിവാസികൾ ഉൾപ്പെടുന്ന പാവങ്ങളായിരുന്നു. പഞ്ചായത്തുകളെ മറികടന്ന് തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കാം. പക്ഷേ, ജനവിരുദ്ധ തീരുമാനങ്ങളെടുക്കുന്ന മന്ത്രിസഭകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ജനാധിപത്യം അതിനും മുകളിലാണെന്നു മറക്കരുത്. സിംഗൂരിലും നന്ദിഗ്രാമിലും അതിന്റെ സ്മാരകങ്ങളുണ്ട്; ധാർഷ്ട്യത്തിന്റെ കബറിടങ്ങൾപോലെ.
District News
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TH 577825 നന്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും.
ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും തിരുവോണം ബംപര്‍ വാഗ്ദാനം ചെയ്യുന്നു.
മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ വരെയും സമ്മാനമായി ലഭിക്കും.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് നടക്കുന്നത്. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.
തിരുവോണം ബംപറിന്റെ 75 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇവയെല്ലാം ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്.
അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും അഭ്യർഥന പരിഗണിച്ചാണ് ഇന്നത്തേക്ക് നറുക്കെടുപ്പ് മാറ്റിയത്.
District News
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് ഷാജൻ സ്കറിയയ്ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ട് അടക്കം കേസിൽ ഉൾപ്പെടുത്തിയിടുണ്ട്.
സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയാലാണ് കേസ്.
ഷാജൻ ചെയ്ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സന്ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
District News
തിരുവനന്തപുരം: ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരിക്കേറ്റത്.
രാവിലെ ഒൻപതിനാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്തു.
എന്നാൽ ഇത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടഞ്ഞു. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കടലിലും മണലിലുമിട്ട് വിദേശിയെ മർദിച്ച് വലിച്ചിഴച്ചു. പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും മർദിച്ചു. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിന്മാറുകയായിരുന്നു.
ടൂറിസം പോലീസെത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പോലീസിൽ പരാതി നൽകുമെന്ന് റോബർട്ട് പ്രതികരിച്ചു.
District News
തിരുവനന്തപുരം: ശബരിമലയിൽ ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി. പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിന്റെ കൈയില്‍ അതിന്റെ രേഖയുണ്ട്.
എന്നാല്‍ പുറത്തുപറയാതെ മൂടിവയ്ക്കുകയാണ് ചെയ്തത്. മൂടിവച്ചതിന്റെ അർഥം ഷെയര്‍ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന് പോറ്റിയെ വച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണം. വിഷയം സിബിഐ അന്വേഷിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും എന്നും വി.ഡി. സതീശന് പറഞ്ഞു.
District News
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം. ഒരു ഇരുവരുടെയും മൃതദേഹം വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
District News
കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരിയെ മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസ് അന്വേഷിച്ച ചെങ്ങമനാട് പോലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 101 സാക്ഷികളാണ് ഉള്ളത്. പുത്തൻകുരിശ് പോലീസ് കുറ്റപത്രം സമർപ്പിച്ചത് മൂവാറ്റുപുഴ പോക്സോ കോടതിയിലാണ്.
2024 മെയ് 19 നാണ് മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ അമ്മ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. കുട്ടിയോട് അച്ഛന്റെ കുടുംബം കാണിച്ച അമിത വാത്സല്യവും പ്രതി നേരിട്ട ഒറ്റപ്പെടലുമാണ് കൊലപാതകത്തിനുള്ള കാരണമായി കുറ്റപത്രത്തിൽ പറയുന്നത്.
കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായെന്ന കാര്യം പുറത്തറിയുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞത്.
District News
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്. വൈകുന്നേരം 4.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയാളം വാനോളം ലാൽസലാം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും. മറ്റു സംഘടനകളുടെയൊന്നും ആദരവ് വേദിയിൽ അനുവദിക്കില്ല.
കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
District News
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടത്തും. ഉച്ചയ്ക്ക് ഒന്നിന് ഗോർഖി ഭവനിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുക്കും. അതോടൊപ്പം പൂജാ ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും നടത്തും.
കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബംപര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റുകയായിരുന്നു. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.
പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14,07,100 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശൂര്‍ ജില്ലയ്ക്കാണ്, 9,37,400 ടിക്കറ്റുകള്‍. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകള്‍ ഏജന്‍സികള്‍ വഴി വിൽപ്പന നടന്നു.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും.
അഞ്ചാം സമ്മാനമായി 10 പരമ്പരകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും. ഒപ്പം 5,000 മുതല്‍ 500 രൂപ വരെയുള്ള സമ്മാനവുമുണ്ട്.
District News
കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. വൈറ്റില- തൃപ്പൂണിത്തുറ റൂട്ടിൽ ചന്പക്കര മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈറ്റില ഭാഗത്ത് നിന്ന് വന്ന ബൈക്ക് ചമ്പക്കര പാലത്തിന്റെ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലർ സി.പി. 953ൽ ഇടിയ്ക്കുകയായിരുന്നു. കുട്ടനാട് രജിസ്ട്രേഷനനിലുള്ള ബൈക്ക് ആണ് അപകടത്തിൽപെട്ടത്.
Leader Page
ഭിന്നശേഷി സഹോദരങ്ങൾക്കും അവരുടെ അക്കാദമിക് യോഗ്യതകൾക്കനുസൃതമായ തൊഴിൽ സംവരണം എന്ന ചേതോഹരമായ ചുവടുവയ്പ് നിർഭാഗ്യവശാൽ കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി ആയിരക്കണക്കിന് അധ്യാപകരുടെ നിയമനതടസത്തിനും അവരുടെ കുടുംബങ്ങളുടെ കണ്ണീരിനും കാരണമാകുന്നു. കുടുംബം പുലർത്താൻ അധ്യാപനത്തോടൊപ്പം മറ്റു തൊഴിലുകളും ചെയ്യേണ്ടിവരുന്നവരുടെ നിസഹായാവസ്ഥ ബന്ധപ്പെട്ടവർ കണ്ണുതുറന്നു കാണണം. ഇതു സംബന്ധിച്ച ചില യാഥാർഥ്യങ്ങളും എല്ലാവരും മനസിലാക്കണം.
ഒഴിവുകൾ നികത്തിയോ?
ഭിന്നശേഷിക്കാർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട 2022 ജൂൺ 25ലെ സർക്കാർ ഉത്തരവു പ്രകാരം 1996 മുതൽ 2017 വരെ നടത്തിയിട്ടുള്ള നിയമനങ്ങളുടെ മൂന്നു ശതമാനവും 2017 മുതൽ തുടർന്നുള്ള വർഷങ്ങളിലെ നിയമനങ്ങളുടെ നാലു ശതമാനവുമാണ് എയ്ഡഡ് മാനേജ്മെന്റുകൾ മാറ്റിവയ്ക്കേണ്ടത്. ഇക്കഴിഞ്ഞ വർഷം വരെ ഈ ഒഴിവുകൾ നീക്കിവയ്ക്കുകയും വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കുകയുമാണ് മാനേജ്മെന്റുകൾ ചെയ്യേണ്ടിയിരുന്നത്. ഇപ്പോൾ അത് ജില്ലാതല സമിതികളെ ഏൽപ്പിച്ചതായി നിർദേശം വന്നു. ഈ നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കുകയാണ് ക്രൈസ്തവ മാനേജ്മെന്റുകളും മറ്റു മാനേജ്മെന്റുകളും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അർഥനാപത്രം സമർപ്പിക്കുമ്പോൾ യോഗ്യരായവർ ഉണ്ടെങ്കിൽ അവരുടെ പാനലും ഇല്ലെങ്കിൽ നോൺ-അവെയ്ബിലിറ്റി സർട്ടിഫിക്കറ്റുമാണ് മാനേജ്മെന്റുകൾക്കു ലഭിച്ചുപോന്നിട്ടുള്ളത്. ലഭിക്കാതെവരുമ്പോൾ സർക്കാർ നിർദേശപ്രകാരം പത്രപരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യോഗ്യരായവർ ആരെങ്കിലും വന്നാൽ അവരെ സന്തോഷപൂർവം നിയമിക്കുകയും ചെയ്യുന്നു. എങ്കിലും, ഇതിനു പിന്നിലെ യാഥാർഥ്യം, ഓരോ മാനേജ്മെന്റും നൽകിയ ഒഴിവുകൾ നികത്താൻ മാത്രം യോഗ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്താൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോ സർക്കാരിനോ സാധിച്ചില്ല എന്നതാണ്.
ഉദാഹരണമായി ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജ്മെന്റ്, നിയമപ്രകാരം നാളിതുവരെ ഭിന്നശേഷിക്കാർക്കായി ഒഴിച്ചിട്ടിരിക്കുന്നത് 52 തസ്തികകളാണ്. ഇതിൽ ആദ്യവർഷങ്ങളിൽ കോർപറേറ്റ് മാനേജ്മെന്റ് സ്വന്തം നിലയിൽ നികത്തിയ തസ്തികകൾ പന്ത്രണ്ടും 2022ലെ ഉത്തരവിനുശേഷം സർക്കാർ നികത്തിയത് വെറും ഒമ്പതും മാത്രമാണ്. അതായത് ഇപ്പോഴും 31 തസ്തികകൾ യോഗ്യരായ ഭിന്നശേഷിക്കാരെ കാത്തിരിക്കുന്നു. മാത്രമല്ല, ഈ തസ്തികകളിലേക്കു യോഗ്യരായവർ എപ്പോൾ വന്നാലും നിയമിക്കാൻ തയാറാണെന്ന സത്യവാങ്ങ്മൂലം നൽകിയിട്ടുള്ളതുമാണ്. ഇപ്രകാരമാണ് എല്ലാ മാനേജ്മെന്റുകളും പ്രവർത്തിക്കുന്നത്. അപ്പോൾ, ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നികത്തിയിട്ടില്ലെന്നുമൊക്കെ വിദ്യാഭ്യാസമന്ത്രി ആവർത്തിച്ചു പറയുമ്പോൾ അത് ആരെപ്പറ്റി പറയുന്നു, എന്തിനു പറയുന്നു എന്ന് അദ്ദേഹം വ്യക്തമാക്കണം.
യോഗ്യരായവരെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കാത്തതിന് മാനേജ്മെന്റുകളെ എന്തിനു പഴിചാരുന്നു? ഇത്രയും ആവേശത്തോടെ അദ്ദേഹം സംസാരിക്കുമ്പോൾ വളരെ ലളിതമായി അദ്ദേഹത്തിനു ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഭിന്നശേഷി സംവരണത്തിനായി കൃത്യമായ ഒഴിവുകൾ മാറ്റിവച്ച് സത്യവാങ്ങ്മൂലം നൽകിയ മാനേജ്മെന്റുകളുടെ മാത്രം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ അദ്ദേഹം തയാറാണോ? അതിന് അദ്ദേഹം തയാറാകുന്നില്ലെങ്കിൽ ഈ സർക്കാരിന്റെ നിലപാട് രാഷ്ട്രീയപ്രേരിതവും ന്യൂനപക്ഷവിരുദ്ധവുമാണെന്ന് ഖേദപൂർവം പറയേണ്ടിവരുന്നു.
ലക്ഷ്യം എയ്ഡഡ് മേഖലയെ തകർക്കുകയോ?
എയ്ഡഡ് മേഖല സർക്കാരിനു വലിയ സാമ്പത്തിക ബാധ്യതയാണ്, എയ്ഡഡ് നിയമനങ്ങൾ അംഗീകരിച്ചു നൽകുക എന്നത് സർക്കാരിന്റെ ഔദാര്യമാണ് എന്നൊക്കെയാണ് രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവികൾ. സാക്ഷരകേരളം എന്ന് ഊറ്റം കൊള്ളുമ്പോൾ അതിൽ സിംഹഭാഗവും എയ്ഡഡ് മേഖലയുടെ സംഭാവനയാണ് എന്ന യാഥാർഥ്യം തമസ്കരിക്കുന്നു. വിദേശ സർവകലാശാലകൾക്കു ചുവപ്പു പരവതാനി വിരിച്ചപോലെ ആഗോള ഭീമന്മാരുടെയും വിദ്യാഭ്യാസ കച്ചവടക്കാരുടെയും സ്വകാര്യ സ്കൂളുകൾക്ക് ഇടം കൊടുക്കാൻ കേരളത്തിൽ എയ്ഡഡ് വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ തടസമായി നിൽക്കുന്നു എന്ന ദുഷ്ടചിന്ത ഈ സർക്കാരിനുണ്ടോ? മാന്യമായ ഒരു തൊഴിൽ നാട്ടിൽ കണ്ടെത്താൻ പ്രയാസപ്പെടുന്ന നമ്മുടെ ചെറുപ്പക്കാർ എയ്ഡഡ് സ്കൂളുകളിലെങ്കിലും ജോലി കിട്ടും എന്ന സ്വപ്നവുമായി കാത്തിരിക്കുമ്പോൾ ഇത്തരം നൂലാമാലകളാൽ ഭീഷണിപ്പെടുത്തി അവരെയും വിദേശനാടുകളിലേക്ക് ഓടിക്കാൻ രാഷ്ട്രീയതാത്പര്യങ്ങളുണ്ടോ? സാമ്പത്തിക പരാധീനതകളാൽ നട്ടംചുറ്റുന്ന എയ്ഡഡ് സ്കൂളുകളെ സംരക്ഷിക്കാൻ തങ്ങളുടെ ജീവനും ആരോഗ്യവും സാമ്പത്തിക പങ്കാളിത്തവും നൽകുന്ന അധ്യാപകരെ സാമ്പത്തികമായി ഞെരുക്കുന്നത് ഇത്തരം സ്കൂളുകളെ തകർച്ചയിലേക്കു നയിച്ചുകൊള്ളും എന്നും ചിന്തിക്കുന്നുണ്ടോ?
കാലാകാലങ്ങളിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അക്ഷരംപ്രതി പാലിച്ചുപോന്ന എയ്ഡഡ് മാനേജ്മെന്റുകളെ ശത്രുക്കളായി കാണാതെ, അവരുടെ ന്യായമായ അവകാശങ്ങൾക്കായുള്ള നിലവിളികൾക്കു ചെവികൊടുക്കുക എന്നതാണ് ഒരു ജനാധിപത്യ സർക്കാരിനു ഭൂഷണമായിട്ടുള്ളത്. കാരണം, അധ്യാപകരുടെ അപേക്ഷ അവർക്കുവേണ്ടി മാത്രമല്ല, വിദ്യപകർന്നു നൽകാൻ ഏല്പിക്കപ്പെട്ടിട്ടുള്ള കുഞ്ഞുങ്ങൾക്കുവേണ്ടിയുമാണ്. എയ്ഡഡ് അധ്യാപകർ പഠിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ പൗരന്മാരെയാണ്; നമ്മുടെ കുഞ്ഞുങ്ങളെയാണ്. വലിയൊരളവിൽ അവർ സർക്കാരിനെ സഹായിക്കുകയാണ്. എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം എന്ന സർക്കാർ ലക്ഷ്യം പൂർത്തിയാക്കാൻ സർക്കാരിന്റെ അഭ്യുദയകാംക്ഷികളാണ് അധ്യാപകർ. കുഞ്ഞുങ്ങൾക്ക് ബിരിയാണിയും മുട്ടയും പാലും മാത്രം പോരാ, വിദ്യയും നൽകണം. വിദ്യ നൽകാൻ അധ്യാപകർക്കു സുസ്ഥിതി ഉണ്ടാവണം; അവർക്ക് സുസ്ഥിതി ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ടവർക്കു സാധിക്കുന്നില്ലെങ്കിൽ അത് ജനാധിപത്യ സർക്കാരിന്റെ പരാജയം തന്നെയാണ്.
മാനേജ്മെന്റുകൾ ഭിന്നശേഷിക്കാർക്ക് എതിരോ?
സർക്കാർ സംവിധാനങ്ങൾ ഭിന്നശേഷിക്കാരുടെ ക്ഷേമത്തെപ്പറ്റി ചിന്തിക്കുന്നതിനു വളരെ മുമ്പേതന്നെ അവരെ സംരക്ഷിക്കാൻ ഭവനങ്ങൾ തുടങ്ങിയതും പദ്ധതികൾ ആവിഷ്കരിച്ചതും ക്രൈസ്തവരാണ്. നിയമപരമായ ശിപാർശകൾക്കു മുമ്പേ ക്രൈസ്തവ മാനേജ്മെന്റുകൾ തൊഴിൽസംവരണവും നടപ്പാക്കിയതായി രേഖകൾ പരിശോധിച്ചു മനസിലാക്കാം. ഇപ്പോഴും അക്കാര്യങ്ങളിൽ ബദ്ധശ്രദ്ധരായവരെ യാഥാർഥ്യം മറച്ചുവച്ച് അടച്ചാക്ഷേപിക്കാൻ ശ്രമിച്ചാൽ അതിനെതിരേ പ്രതികരിക്കുന്നത് രാഷ്ട്രീയപ്രേരിതമാണോ. യോഗ്യരായ ഏതെങ്കിലും ഭിന്നശേഷി ഉദ്യോഗാർഥി മാനേജ്മെന്റിനെ സമീപിച്ചിട്ടു നിയമിക്കാതെപോയ ഏതെങ്കിലും പരാതി മന്ത്രിക്കു ലഭിച്ചിട്ടുണ്ടോ? തങ്ങളുടെ അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ ബന്ധപ്പെട്ടവർ സാധിച്ചുനൽകാതെ വരുമ്പോൾ അവർക്കുവേണ്ടി സംസാരിക്കുക എന്നത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ക്രൈസ്തവ മാനേജ്മെന്റുകൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നതിൽ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല. അർഹതപ്പെട്ടതു മാത്രമാണ് അവർ ആവശ്യപ്പെടുന്നത്. സർക്കാർ നിർദേശങ്ങൾ എല്ലാം പൂർണമായും പാലിച്ചിട്ടാണ് അവർ ചോദിക്കുന്നത്. യാഥാർഥ്യങ്ങൾ ജാതീയമായും വർഗീയമായും വിവേചിച്ചു വിവക്ഷിക്കുന്നത് രാഷ്ട്രീയക്കാർ മാത്രമാണ്, മാനേജ്മെന്റുകളല്ല.
എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ല?
എൻഎസ്എസ് മാനേജ്മെന്റ് കേസിനു പോയി കാര്യം സാധിച്ചു. അധ്യാപകരോട് ഉത്തരവാദിത്വമുള്ള മറ്റ് മാനേജ്മെന്റുകൾ എന്തുകൊണ്ട് കേസിനു പോകുന്നില്ല എന്നൊക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങളിലൂടെ അദ്ദേഹം സ്വയം കുഴി തോണ്ടുകയാണെന്നു മനസിലാക്കുന്നില്ല. സർ, ജനാധിപത്യത്തിന്റെ മൂന്നു തൂണുകൾ ലെജിസ്ലേച്ചർ (നിയമനിർമാണം), എക്സിക്യൂട്ടീവ് (നിയമനിർവഹണം), ജുഡീഷറി (നീതിന്യായം) എന്നിവയാണ്.
ജനാധിപത്യബോധമുള്ള ഒരു പൗരൻ തനിക്കു നീതി നടത്തിത്തരാൻ ആദ്യം സമീപിക്കുന്നത് ഈ നാട്ടിലെ ഭരണസംവിധാനത്തെയാണ്, അധികാരികളെയാണ്. അവർ അതിൽ പരാജയപ്പെടുമ്പോഴാണ് കോടതിയിലേക്കു പോകുന്നത്. ‘ന്നാ താൻ കേസ് കൊട്’ മനോഭാവത്തിൽ, “കോടതിയിൽ പോകൂ” എന്നു പറയുമ്പോൾ ഞങ്ങൾ ഭരണാധികാരികൾ നീതി നിവർത്തിച്ചു നൽകാൻ കഴിവില്ലാത്തവരാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് അതിനു താത്പര്യമില്ല എന്നദ്ദേഹം തുറന്നുസമ്മതിക്കുകയാണ്. മാത്രമല്ല, 2021 ഡിസംബറിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മറ്റൊരു കേസിനെപ്പറ്റി പരാമർശിക്കുമ്പോൾ, ഒരേ വിഷയമാണെങ്കിൽ കോടതി ഉത്തരവിന്റെ ആനുകൂല്യം സമാനസ്വഭാവമുള്ള മറ്റുള്ളവർക്കും അവകാശപ്പെടാമെന്നും സമാന കേസുകളിൽ പരാതിക്കാർ വേവ്വേറെ കേസ് നൽകാൻ കോടതിയെ സമീപിക്കേണ്ടതില്ല എന്നും പുറപ്പെടുവിച്ച സുപ്രധാനവിധി (Civil Appeal No(s).5966/2021 AJAY KUMAR SHUKLA & ORS. Appell ant(s). VERSUS. ARVIND RAI & ORS. Respondent(s), The judgment delivered in favour of Lt. Col. Suprita Chandel in Civil Appeal No. 1943 of 2022) ഈ സർക്കാരും സർക്കാരിന് ഉപദേശം നൽകുന്ന അഡ്വക്കറ്റ് ജനറലും പഠിക്കേണ്ടതാണ്.
എൻഎസ്എസിനു നൽകിയ വിധിയെ ആസ്പദമാക്കി കേരള ഹൈക്കോടതി 2025 ഏപ്രിൽ ഏഴിന് മാനേജ്മെന്റ് കൺസോർഷ്യത്തിനു നൽകിയ വിധിന്യായത്തിലും സമാനസ്വഭാവമുള്ള എല്ലാവർക്കും ഇതു ബാധകമാക്കണം എന്ന് സർക്കാരിനോടു നിർദേശിക്കുകയും തീരുമാനമെടുക്കാൻ നാലു മാസത്തെ സമയം നൽകുകയും ചെയ്തു. എന്നാൽ അഡ്വക്കറ്റ് ജനറൽ, വിധിയുടെ ആനുകൂല്യം മറ്റ് മാനേജ്മെന്റുകൾക്ക് നൽകിയാൽ കോടതിയലക്ഷ്യമാകും എന്ന രീതിയിൽ നിയമോപദേശം നൽകി, ഞങ്ങൾക്ക് കോടതിയെ ധിക്കരിക്കാനാവില്ല എന്നൊക്കെ വിദ്യാഭ്യാസമന്ത്രി പറയുന്നതു വിശ്വസിക്കാൻ പ്രയാസമാണ്.
ഏറ്റവും പ്രധാന കാര്യം, എൻഎസ്എസ് മാനേജ്മെന്റിന്റെ കേസിൽ കേരള സർക്കാരിനുവേണ്ടി ഹാജരായ പ്രതിനിധി, സർക്കാരിന്റെ ഏകലക്ഷ്യം (concern) ഭിന്നശേഷിക്കാർക്കുള്ള തസ്തിക സംവരണം മാത്രമാണ്, മറ്റു നിയമനങ്ങൾ തടസപ്പെടുത്തുകയല്ല എന്നു കൃത്യമായി പറയുന്നുണ്ട്. അപ്പോൾ ആ ലക്ഷ്യം പൂർത്തിയാക്കിയ മാനേജ്മെന്റുകളുടെ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാത്ത ജനാധിപത്യ സർക്കാരിന്റെ നിലപാട് (concern) എന്താണ്?
ഈ കണക്കുകൾ സത്യം പറയും
ഭിന്നശേഷി സംവരണത്തിൽ ആരാണ് കള്ളംപറയുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കും. ക്രൈസ്തവ മാനേജ്മെന്റുകൾ പറയുന്നത് അംഗീകരിക്കാത്ത വിദ്യാഭ്യാസ മന്ത്രി ഈ കണക്കുകൾ പരിശോധിക്കണം. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ജോബി ആന്റണി മൂലയിൽ, കോട്ടയം അതിരൂപത കോർപറേറ്റ് മാനേജർ ഫാ. തോമസ് പുതിയാകുന്നേൽ, പാലാ രൂപത കോർപറേറ്റ് മാനേജർ ഫാ. ജോർജ് പുല്ലുകാലായിൽ, കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപ്പറന്പിൽ, വിജയപുരം രൂപത കോർപറേറ്റ് മാനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറന്പിൽ എന്നിവർ നൽകിയ കണക്കുകളാണ് ഇവിടെ ചേർത്തിരിക്കുന്നത്. സമാനമായ കണക്കുകളാണ് മറ്റു രൂപത കോർപറേറ്റുകൾക്കുമുള്ളത്.

(ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജരാണ് ലേഖകൻ)
Editorial
ഭിന്നശേഷി സംവരണ ഒഴിവുകൾ സർക്കാർ നികത്തില്ല, മറ്റ് അധ്യാപകരുടെ നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. കെടുകാര്യസ്ഥത മറയ്ക്കാൻ നുണ പോരാഞ്ഞ്, ഇപ്പോൾ വർഗീയ കാർഡും! മതിയാക്കൂ, ഈ രാഷ്ട്രീയാഭ്യാസം.
നുണ പറയുന്നവർക്കു വർഗീയത കളിക്കാനും മടിയുണ്ടാകില്ലെന്നു തോന്നും, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ കേട്ടാൽ. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നായിരുന്നു ആദ്യ പ്രസ്താവന. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സർക്കാരിനു നിയമനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നു തെളിഞ്ഞതോടെയാണ് രോഷാകുലനായ മന്ത്രി വർഗീയ കാർഡിറക്കിയത്. മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ടെന്നും കോടതിവിധി അനുസരിക്കണമെന്നുമാണ് ഭീഷണി.
ഭിന്നശേഷി ഒഴിവുകൾ നികത്താൻ സർക്കാർ പരാജയപ്പെട്ടതിനാൽ സ്ഥിരനിയമനം മുടങ്ങിയ മറ്റ് അധ്യാപകർക്കുവേണ്ടി ശബ്ദിക്കുന്നതിൽ എന്തു മതവും ജാതിയുമാണ് ഉള്ളതെന്നു മനസിലാകുന്നില്ല. ഇങ്ങനെയൊക്കെ വസ്തുതകളെ വളച്ചൊടിക്കണമെങ്കിൽ വർഗീയതയുടെ കനലൊരുതരിയെങ്കിലും ഉള്ളിലുണ്ടാകണം. തീർച്ചയായും ആത്മപരിശോധന നടത്തണം. 16,000 അധ്യാപകരാണു മഴയത്തു നിൽക്കുന്നത്; പതിനായിരക്കണക്കിനു വിദ്യാർഥികളും. വർഗീയ ധ്രുവീകരണമല്ല സർ, വകതിരിവാണു വേണ്ടത്.
അഞ്ചു വർഷത്തിലധികമായി സർക്കാരിനു പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകരുടെ നിയമനം. ഈ നാലു ശതമാനം സംവരണം നടത്തിയില്ലെങ്കിൽ മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം നടത്താനാവില്ല. സർക്കാരാണ് അധ്യാപകരെ കൊടുക്കേണ്ടതെങ്കിലും പൂർണമായും കഴിഞ്ഞിട്ടില്ല. മാനേജ്മെന്റുകൾ പത്രപ്പരസ്യത്തിലൂടെ ശ്രമിച്ചിട്ടും ആവശ്യത്തിനു ഭിന്നശേഷിക്കാരെ കിട്ടുന്നില്ല. ഇങ്ങനെ ഏകദേശം 16,000 അധ്യാപകർ ദിവസക്കൂലിക്കാരായി ആനുകൂല്യങ്ങളൊന്നുമില്ലാതെ നിൽക്കുകയാണ്.
ഒഴിവു നികത്താൻ സർക്കാർ അന്പേ പരാജയപ്പെട്ടതോടെ എൻഎസ്എസ് മാനേജ്മെന്റ് കോടതിയെ സമീപിച്ചു. സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന് കഴിഞ്ഞ മാർച്ചിലെ വിധിയിൽ സുപ്രീംകോടതി തീർപ്പു കൽപ്പിക്കുകയും ചെയ്തു. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, സർക്കാർ ഒഴിവു നികത്തില്ല, മറ്റു നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. ഈ കെടുകാര്യസ്ഥത മറയ്ക്കാനാണ് നുണകളും ഒടുവിൽ വർഗീയ കാർഡും വീശുന്നത്.
ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം പ്രതിസന്ധിയല്ലെങ്കിലും വിഷയം ചൂണ്ടിക്കാണിച്ചതിനാൽ മന്ത്രിയുടെ കലി അവരോടായി. സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുമുണ്ട്.
പക്ഷേ, വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നത്. “മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ട. കോടതിവിധി അനുസരിക്കണം. എയ്ഡഡ് സ്കൂളുകളില്‍ അയ്യായിരത്തിലധികം ഒഴിവുകളുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. എല്‍ഡിഎഫിനെതിരായി എക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗവണ്മെന്റ് കീഴടങ്ങില്ല. പണ്ട് വിമോചനസമരം നടത്താന്‍ സാധിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ നടത്താന്‍ സാധിച്ചെന്നു വരില്ല. സ്വകാര്യ മാനേജ്മെന്റുകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അവര്‍ക്കുള്ള ആനുകൂല്യങ്ങളും വിദ്യാര്‍ഥികളുടെ കാര്യങ്ങളും ഗവണ്മെന്റ് സംരക്ഷിക്കും”. ആദ്യപ്രസ്താവന നുണയായിരുന്നെങ്കിൽ ഇത്തവണ വർഗീയതകൂടി തിരുകിക്കയറ്റി. പക്ഷേ, വെറുതെ വർഗീയത പറഞ്ഞ് ആടിനെ പട്ടിയാക്കാൻ പറ്റില്ലല്ലോ. ഇതു കേരളമല്ലേ.
ഈ മന്ത്രിയുടെ പെരുമാറ്റത്തിൽ സർക്കാരിന് ഒരു പ്രത്യേകതയും തോന്നുന്നില്ലേ? ആരാണ് മതവും ജാതിയും നോക്കി സർക്കാരിനെ വിരട്ടിയത്? ക്രൈസ്തവ മാനേജ്മെന്റുകളുടെ സ്കൂളുകളിൽ മാത്രമാണോ ഈ വിഷയമുള്ളത്? ഈ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ കുടുങ്ങിപ്പോയ 16,000 അധ്യാപകരും ക്രൈസ്തവരാണോ, അവർ പഠിപ്പിക്കുന്ന പതിനായിരക്കണക്കിനു വിദ്യാർഥികളെല്ലാം ക്രൈസ്തവരാണോ? ഇതൊന്നുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് എന്തെങ്കിലും ജാതി-മത ധ്രുവീകരണമാണോ ലക്ഷ്യം?
എൽഡിഎഫിനെതിരായി എല്ലാക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് ഇപ്പോൾ സമരവുമായി രംഗത്തെത്തിയതത്രേ! ക്രൈസ്തവ സഭകളുടേത് ഉൾപ്പെടെയുള്ള എയ്ഡഡ് സ്കൂൾ മാനേജ്മെന്റും 16,000 വരുന്ന അധ്യാപകരും അവരുടെ കുടുംബങ്ങളും ഈ അനീതിക്കെതിരേ പ്രതികരിക്കുന്നവരുമൊക്കെ എൽഡിഎഫിനെതിരേ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ, ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തുമായിരുന്നോ? അതോ എൽഡിഎഫിനെതിരേ നിലപാട് എടുത്താൽ, അധ്യാപകരെ ദ്രോഹിച്ചാണെങ്കിലും സമുദായത്തെ പാഠം പഠിപ്പിക്കുമെന്നാണോ? എങ്കിൽ തുറന്നുപറയണം.
പിന്നെയീ, ജനദ്രോഹസർക്കാരുകൾക്കെതിരേയുള്ള അവകാശസമരങ്ങളും വിമോചനസമരവുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇല്ലെന്നേയുള്ളൂ. അതുപോലെ, ഭിന്നശേഷി സംവരണ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേ നടപടിയെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. കണക്കുകൾ പുറത്തു വരട്ടെ. ഈ സർക്കാർ നീതിയുടെ പക്ഷത്താണെങ്കിൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേയും റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവിന്റെ പകുതിപോലും നികത്താനാകാതെ നുണപ്രചാരണവും വർഗീയാക്ഷേപവും നടത്തുന്നവർക്കെതിരേയും നടപടിയെടുക്കണം. അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ സർക്കാരിനുണ്ടാകുന്ന അധികച്ചെലവാണ് പ്രശ്നമെങ്കിൽ, അതിനുള്ള സാന്പത്തികഭദ്രതയില്ലെങ്കിൽ, മാനേജ്മെന്റുകൾ കോടതിയിൽ പോയാൽ വിഷയം നീട്ടിക്കൊണ്ടു പോകാമെന്നാണെങ്കിൽ... അതു പറയണം.
ഭിന്നശേഷിക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിലാകട്ടെ, കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ മികവിലാകട്ടെ ക്രൈസ്തവസഭകൾ തല ഉയർത്തിത്തന്നെയാണു നിൽക്കുന്നത്. സ്വാശ്രയ വിഷയങ്ങളിലുൾപ്പെടെ ഏറെ ചെളിവാരിയെറിഞ്ഞിട്ടുള്ളതും സിപിഎമ്മാണ്. പക്ഷേ, നിയമസംവിധാനങ്ങളുള്ളതുകൊണ്ട് തകർക്കാനായിട്ടില്ല. മന്ത്രീ, അങ്ങയുടെ പാർട്ടിയുടെ വിദ്യാർഥി സംഘടന ഇവിടത്തെ കലാലയങ്ങളിൽ ചെയ്യുന്ന അപനിർമിതിയാണ് നിങ്ങൾ വിദ്യാഭ്യാസമേഖലയോടു ചെയ്തുകൊണ്ടിരിക്കുന്നത്. റാഗിംഗ്, ആൾക്കൂട്ട വിചാരണകൾ, മാർക്ക് തട്ടിപ്പ്, നേതാവിന്റെ സ്ത്രീവിരുദ്ധത, സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങൾ, അക്രമം, ഗുണ്ടായിസം... കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും യുവാക്കൾ രക്ഷപ്പെടുകയാണ്. മറക്കരുത്. വിദ്യാഭ്യാസത്തെ രാഷ്ട്രീയാഭ്യാസമാക്കരുത്.
ഇനിയും പറയും; ഭിന്നശേഷിക്കാരുടെ ഒഴിവു നികത്താനുള്ള കഴിവുകേടു മറച്ചുവച്ച് മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം തടഞ്ഞ് അവരെ ബന്ദികളാക്കുന്ന കൊടിയ മനുഷ്യാവകാശലംഘനമാണ് ഈ സർക്കാർ നടത്തുന്നത്. മന്ത്രി ശിവൻകുട്ടി വർഗീയാരോപണം നടത്തിക്കളയുമോയെന്നു പേടിച്ച്, കേരളം കണ്ട ഏറ്റവും വലിയ കെടുകാര്യസ്ഥതയും അനീതിയും കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ അധ്യാപകരുടെയും ആശമാരുടെയുമൊക്കെ കണ്ണീർ നിങ്ങളെ വേട്ടയാടില്ലെന്നാണോ കരുതുന്നത്?
District News
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. വാച്ചുമരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയ്ക്ക് പോകുകയായിരുന്ന അങ്കമാലി സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ആളപായമില്ല.
രാത്രിയിൽ വാഹനത്തിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങുകയായിരുന്നു. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസിലാക്കിയ ഇവർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. പിന്നീട് വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കുമായി വന്നപ്പോഴാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്.
District News
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതായി റിപ്പോർട്ട്. 2019ൽ നടന്ന ചടങ്ങിൽ നടൻ ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.
ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ചെന്നൈയില്‍ എത്തിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.
ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടുതൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്നും തന്റെ വീട്ടിൽ അല്ല ചടങ്ങുകൾ നടന്നതെന്നും ജയറാം പ്രതികരിച്ചു.
District News
അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
District News
കൊച്ചി: സംസ്ഥാനത്ത് രണ്ടാംദിനവും സ്വർണവില താഴേക്ക്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 10,820 രൂപയിലും പവന് 86,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,955 രൂപയിലെത്തി.
വ്യാഴാഴ്ചയും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ഒന്നിന് കുറിച്ച ഗ്രാമിന് 10,930 രൂപയും പവന് 87,000 രൂപയുമാണ് സർവകാല റിക്കാർഡ്.
ഈമാസം തുടക്കത്തിൽ സ്വർണക്കുതിപ്പ് ദൃശ്യമായിരുന്നു. ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു. വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഔൺസിന് 3,863 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇപ്പോൾ 3,844 ഡോളറിലേക്ക് വീണതാണ് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 156 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Leader Page
വിദ്യാഭ്യാസമേഖലയിലെ ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത് കേരളത്തിലെ ഇടതു സർക്കാരിന്റെ നയസമീപനങ്ങളാണ്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ നിയമനം നൽകാനുള്ള തസ്തികകൾ നമ്മുടെയൊക്കെ വിദ്യാലയങ്ങളിൽ ധാരാളമുണ്ട്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ അധ്യാപക-വിദ്യാർഥി അനുപാതം 1:30ഉം 1:35ഉം ആക്കി ചുരുക്കിയപ്പോൾ 100 വിദ്യാർഥികളുള്ള യുപി സ്കൂളുകളിലും 150 വിദ്യാർഥികളുള്ള എൽപി വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർ തസ്തിക സൃഷ്ടിച്ചിരുന്നു. ഈ ഹെഡ്മാസ്റ്റർ തസ്തിക എച്ച്എമ്മിനു പകരമായിട്ടുള്ള അഡീഷണൽ തസ്തികയാണ്.
ഇത്തരം തസ്തികകൾ കേരളത്തിൽ ആയിരക്കണക്കിനു വിദ്യാലയങ്ങളിൽ നിലവിലുണ്ട്. സർക്കാരുകൾ പ്രൊട്ടക്ടഡ് ഹാൻഡിനെ നിയമിക്കാനാണ് ഈ തസ്തിക നീക്കിവച്ചിരുന്നത്. എന്നാൽ ഇന്ന് ആവശ്യത്തിനു പ്രൊട്ടക്ടഡ് അധ്യാപകരില്ല. ഈ സർക്കാർ വന്നതിനുശേഷം നിയമിക്കപ്പെട്ട ഒരു അധ്യാപകനും ഇന്ന് ജോലിസംരക്ഷണമില്ല.
കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരും ഇതേപോലെതന്നെ 1:1 ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞത്. അത് പുനർനിയമനം നൽകിയത് ഉമ്മൻചാണ്ടി അധികാരത്തിൽ വന്നതിനുശേഷമാണ്. നൂറുദിവസത്തിനകം ആയിരക്കണക്കിനു തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ അധ്യാപനമെന്ന ഉന്നതമായ ജോലിയിലേക്ക് തിരികെ കൊണ്ടുവന്ന സർക്കാരായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ.
എന്നാൽ, ഈ സർക്കാർ ഭിന്നശേഷിക്കാരുടെ പ്രശ്നം പറഞ്ഞുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി എൻഎസ്എസ് വാങ്ങിക്കൊണ്ടുവന്നപ്പോൾ ഇച്ഛാശക്തിയുള്ള സർക്കാരിന് അത് എല്ലാ വിദ്യാലയങ്ങൾക്കും ബാധകമാക്കാമായിരുന്നു. എന്നാൽ, എപ്പോഴും വിദ്യാലയ പ്രസ്ഥാനവുമായി വളരെയേറെ സൗഹൃദം പുലർത്തുന്ന വളരെയേറെ കാര്യങ്ങൾ ചെയ്യുന്ന ക്രിസ്ത്യൻ മാനേജ്മെന്റിനെ വരെ പഴിചാരാനാണ് വകുപ്പുമന്ത്രി സമയം കണ്ടെത്തിയത്.
അധ്യാപക പാക്കേജ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവരുന്പോൾ അതിന് ഏറ്റവും കൂടുതൽ സഹകരിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റുകളാണ് എന്നു നാം ഓർക്കേണ്ടതാണ്.
ഭിന്നശേഷി അധ്യാപകർക്ക് ഈ ഹെഡ് ടീച്ചർ (എച്ച്ടി) വേക്കൻസി നിയമനം നൽകിയാൽ നിമിഷനേരംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള തസ്തികകൾ നമ്മുടെ നാട്ടിലുണ്ട്. അതിനുതന്നെ ആവശ്യമായ ഭിന്നശേഷിക്കാരെ നമുക്ക് ലഭിക്കാനുമില്ല. ഇങ്ങനെ ഒരു അധ്യാപകനെ എച്ച്ടി വേക്കൻസിയിൽ വയ്ക്കുന്നതുകൊണ്ട് സർക്കാരിനും അധികബാധ്യത വരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ഇച്ഛാശക്തിയുള്ള സർക്കാരിന് എത്രയും വേഗം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിമിഷങ്ങൾ മാത്രം മതി.
ഭിന്നശേഷിക്കാരായ അധ്യാപകർക്ക്, വിശിഷ്യാ പ്രൈമറി മേഖലയിൽ ക്ലാസിൽ പോയി അധ്യാപനം നടത്തുന്പോഴുണ്ടാകുന്ന പ്രായോഗിക വിഷമങ്ങളെക്കുറിച്ച് സർക്കാർ ബോധവാന്മാരാകേണ്ടേ? ഭിന്നശേഷിക്കാരായ അധ്യാപകർക്ക് ഏറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നപരിഹാരത്തിന് അവർക്കൊരു ജോലി നൽകുക. അതോടൊപ്പംതന്നെ അവരെക്കൊണ്ടു ചെയ്യിക്കാൻ കഴിയുന്ന ജോലികൾ ആ വിദ്യാലയത്തിൽ ചെയ്യിക്കുക എന്നതായിരിക്കണമല്ലോ പ്രായോഗികമായി ചെയ്യേണ്ടത്. ഇത്തരത്തിലാണെങ്കിൽ എച്ച്ടി വേക്കൻസിയാണ് അതിന് ഏറ്റവും യോജ്യമായ തസ്തിക. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒരുപക്ഷേ നമുക്ക് ക്ലാസുകളിൽ പോയി ഭിന്നശേഷിയുള്ള ചില വിഭാഗങ്ങൾക്ക് അധ്യാപനം നടത്താൻ പ്രയാസമുണ്ടാകില്ല. പക്ഷേ പ്രൈമറി ക്ലാസുകളിൽ അതേറെ ബുദ്ധിമുട്ടാണെന്ന് അനുഭവങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുകയാണ്.
ഭിന്നശേഷിക്കാരായ അധ്യാപക ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ സർക്കാരുകളും മാനേജ്മെന്റുകളും കാണേണ്ടതാണ്. എല്ലാ മാനേജ്മെന്റുകളും അത്തരം അധ്യാപകരെ നിയമിക്കുന്നതിന് യാതൊരു തടസവും ഇന്നുവരെ ഉന്നയിച്ചിട്ടില്ല. പക്ഷേ ആ നിയമനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പോസ്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീകോടതിയിൽ വേണ്ടത്ര രീതിയിലൊരു വാദം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്.
ഇത്തരം പ്രായോഗികപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവർക്കു നിയമനം കൊടുക്കാനുള്ള സംവിധാനം നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെ അതു ചൂണ്ടിക്കാണിക്കാതെ സുപ്രീംകോടതിയിൽ വേണ്ടത്ര രൂപത്തിൽ വാദമുഖങ്ങൾ വയ്ക്കാതെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയിലെ അപ്രഖ്യാപിത നിയമനനിരോധനം നടത്താനാണ് ഈ സർക്കാർ തുനിഞ്ഞത്.
അതിനെതിരേയാണു വലിയ ജനരോഷം ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കുകയല്ല, പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ സങ്കീർണമാക്കുകയാണ് ഈ സർക്കാർ നാളിതുവരെ ചെയ്തിട്ടുള്ളത്. ഭിന്നശേഷി സംവരണവും ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ പ്രശ്നപരിഹാരവും ഉണ്ടാകണം. ഇതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ നിയമനനിരോധനം ഇല്ലാതാക്കണം. ഇതിനാവശ്യമായ നടപടികൾക്ക് ആരോഗ്യപരമായ ചർച്ചകൾ നമ്മുടെ നാട്ടിലുണ്ടാകണം. പ്രായോഗികമായ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് ഇതു പരിഹരിക്കാനാണ് ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ശ്രമിക്കേണ്ടത്.
പണ്ട് ആറാം പ്രവൃത്തിദിന കണക്കുവച്ച് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ജൂലൈ 15നകം ഫിക്സേഷൻ നടക്കുകയും ആ ഓണത്തിനുതന്നെ അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും മുൻവർഷത്തെ തസ്തികനിർണയം പോലും നടക്കുന്നില്ല. അധികതസ്തിക ഉണ്ടായി എന്നു സർക്കാർ പറയുന്പോഴും അതിനേക്കാൾ തസ്തിക നഷ്ടപ്പെട്ട വിവരം മറച്ചുവയ്ക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ കുറഞ്ഞുവരുന്നു. എന്നിട്ടും സർക്കാർ അതു കണ്ടില്ലെന്നു നടിച്ച് തെറ്റായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ന്യായീകരിക്കുകയാണ്.
ഇങ്ങനെ ന്യായീകരിക്കുന്നതോടൊപ്പംതന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിനും ഏകപക്ഷീയമായ നിലപാടുകളാണ് സർക്കാർ പലപ്പോഴും സ്വീകരിക്കുന്നത്. വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അധ്യാപകനെ കുട്ടികൾക്കു തല്ലാം എന്നുവരെ എത്തിനിൽക്കുകയാണിപ്പോൾ. ഈ നയങ്ങളും സമീപനങ്ങളും പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനല്ല സംഹരിക്കാനാണ് ഉപകരിക്കുകയെന്ന് ഇനിയെങ്കിലും ഓർത്താൽ നന്ന്.
അധ്യാപകൻ ക്ലാസിലില്ലാതെ എങ്ങനെയാണ് കുട്ടിയുടെ പഠനം യാഥാർഥ്യമാകുക. അധ്യയനം യാഥാർഥ്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമുക്ക് ഉറപ്പാക്കണമെങ്കിൽ സംതൃപ്തമായ അധ്യാപകസമൂഹം അനിവാര്യമാണ്. നിയമനാംഗീകാരം ലഭിച്ചവർക്കാകട്ടെ അതു നോഷണലിലാണുപോലും. എങ്ങനെയാണ് അധ്യാപനം സാങ്കല്പികമാകുക. അധ്യാപകർ ജോലി ചെയ്തിട്ടുണ്ട് എന്നതിന് പിടിഎയും സർക്കാരും സ്കൂളും സാക്ഷികളാണ്. എന്നിട്ടും ചെയ്ത ജോലിക്ക് കൂലിയില്ല. വിരമിച്ച സ്ഥിരം ഒഴിവിൽ നിയമിച്ചവർക്കാണ് ഈ ഗതികേട്.
ഇവിടെ സർക്കാരാണു സാങ്കല്പികം എന്നു പറയാതെ വയ്യ. ഭിന്നശേഷി പ്രശ്നം മൂലം നിരവധി വിദ്യാർഥികൾക്ക് അവരുടെ വിദ്യാലയങ്ങളിലെ അധ്യാപകരിൽനിന്നും ശരിയായ രീതിയിലുള്ള കരിക്കുലം ട്രാൻസാക്ഷൻ ലഭിക്കുന്നില്ല. കാരണം, അധ്യാപകർ ആശങ്കയിലാണ്. അധ്യാപകരുടെ ആശങ്കയകറ്റി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാക്കാൻ സംതൃപ്തമായ അധ്യാപകസമൂഹം സൃഷ്ടിക്കാൻ ഇനിയെങ്കിലും സർക്കാർ ശ്രമിക്കണം.
(പ്രൈമറി അധ്യാപക ഫെഡറേഷൻ അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റാണ് ലേഖകൻ)
Leader Page
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകരാണ് കേരളത്തിലുള്ളത്.
റോസ്റ്റർ തയാറാക്കി സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം റിക്വസ്റ്റ് നൽകി ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഭിന്നശേഷിക്കാർ വരാത്തത് മാനേജർമാരുടെയോ വ്യവസ്ഥാപിതമായ തസ്തികയിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാരെ നിയമിച്ചില്ല എന്ന പേരിൽ അർഹരായ അധ്യാപകരുടെ നിയമനാംഗീകാരം നൽകാത്തത് ജനാധിപത്യബോധവും മാനുഷിക മൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
ഇത്തരം സർക്കാർ നിലപാടിനെതിരേ എൻഎസ്എസ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, സർക്കാർ ഉത്തരവിനനുസരിച്ച് വ്യവസ്ഥാപിതമായ ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ ഉത്തരവിട്ടു. ഇതര മാനേജ്മെന്റുകളും ഈ പാത പിന്തുടരണമെന്നും അവരെക്കൂടി സർക്കാർ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ ഉത്തരവ് സമാനമായ രീതി പിന്തുടർന്ന മറ്റു മാനേജ്മെന്റുകൾക്ക് കൂടി നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ മാനേജ്മെന്റുകൾ അടക്കം സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ക്രൈസ്തവ സഭ ഹൈക്കോടതിയെ സമീപിക്കുകയും നാലു മാസത്തിനകം ഈ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. ഈ നാല് മാസ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, എൻഎസ്എസ് നേടിയ ഉത്തരവിന്റെ വെളിച്ചത്തിൽ മറ്റൊരു മാനേജ്മെന്റിനും നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്ന ഉത്തരവിറക്കുകയാണ് സർക്കാർ ചെയ്തത്. കോടതി നിർദേശിച്ചിട്ടും 110 ദിവസം തീരുമാനമെടുക്കാതെ ഫയലിൽ അടയിരുന്ന സർക്കാർ, ഒടുവിൽ അപേക്ഷ നിരസിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് എൻഎസ്എസിന് മാത്രമാണ് ബാധകം എന്നും ഇതര മാനേജ്മെന്റുകൾക്ക് ഈ ഉത്തരവ് ബാധകമല്ലാത്തതിനാൽ നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്നും സർക്കാർ ഉത്തരവിറക്കി.
സർക്കാരിന്റേത് ഗൂഢതന്ത്രം
കോടതിയിൽ കേസ് നൽകിയാലും പരമാവധി നടപടിക്രമങ്ങൾ വൈകിച്ച് ഈ സർക്കാരിന്റെ കാലത്ത് ആർക്കും നിയമനാംഗീകാരം നൽകാതെ, അല്ലെങ്കിൽ സർക്കാരിന്റെ അവസാനകാലത്ത് അംഗീകാരം നൽകുകയും സാമ്പത്തിക ഭാരം മുഴുവൻ അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുമുള്ള ഗൂഢതന്ത്രമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ ഉത്തരവു പ്രകാരം ഭിന്നശേഷിക്കാരെ എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപകരായി നിയമിക്കുന്നതിന് സംസ്ഥാന, ജില്ലാതല സമിതികൾ രൂപീകരിക്കുകയും നിയമനത്തിന് സമയക്രമം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതിൻപ്രകാരം സെപ്റ്റംബർ 10നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 12നകം ലിസ്റ്റിലുൾപ്പെടുന്നവർക്ക് നിയമന ശിപാർശകൾ നൽകുകയും വേണമായിരുന്നു. എന്നാൽ, ഇതുവരെ ഒരു നടപടിയും പൂർത്തിയായിട്ടില്ല. സർക്കാർ ഉത്തരവിന് യാതൊരു വിലയുമില്ലാത്ത സാഹചര്യമാണുള്ളത്.
മന്ത്രിയുടെ പ്രസ്താവന, മാനേജർമാർ ഏഴായിരത്തോളം തസ്തികകൾ മാറ്റിവയ്ക്കേണ്ട സ്ഥാനത്ത് 1500ൽപരം തസ്തികകൾ മാത്രമാണ് സർക്കാരിലേക്ക് നിയമനത്തിനായി നൽകിയിട്ടുള്ളതെന്നും അതിനാൽ ഇത്തരത്തിൽ നിയമനം നടത്താൻ കഴിയില്ലെന്നുമാണ്. യഥാർഥത്തിൽ ഇത് നിയമനം അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള മന്ത്രിയുടെ തന്ത്രം മാത്രമാണ്. നിലവിലുള്ള ഒഴിവിനനുസരിച്ച് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ല എന്ന സത്യം മറച്ചുവച്ചുകൊണ്ട് നിയമനാംഗീകാരം വൈകിക്കലാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
അതല്ലെങ്കിൽ മാനേജർമാർ വിട്ടുനൽകിയിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുകയും അത്തരം വിദ്യാലയങ്ങളിൽ നേരത്തേ ജോലി ചെയ്തുവരുന്ന അധ്യപകർക്ക് സ്ഥിരനിയമനാംഗീകാരം നൽകുകയും ചെയ്യുന്നതിന് തടസം നിൽക്കുന്നതെന്തിനാണ്? എൻഎസ്എസ് മാനേജ്മെന്റ് ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ മാറ്റിവച്ചപ്പോൾ അവർക്ക് അംഗീകാരം നൽകിയ അതേ രീതി മറ്റുള്ള മാനേജ്മെന്റുകൾക്ക് ബാധകമാക്കാത്തതെന്താണ്? ഒരു പന്തിയിൽ രണ്ട് തരം വിളമ്പ് എന്നു പറയുന്നതുപോലെ ഒരു സംസ്ഥാനത്ത് ഇരട്ടനീതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സർക്കാരിനെ രക്ഷിക്കുന്നതിന് വേണ്ടി ബോധപൂർവം ഭിന്നശേഷിയുടെ പേരിൽ അധ്യാപക നിയമനങ്ങൾ തടഞ്ഞുവയ്ക്കുകയാണെന്ന് പറയേണ്ടിവരുന്നത്.
ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവരുന്നു
നിലവിലുള്ള അധ്യാപകരുടെ ശമ്പള പരിഷ്കരണം, ഡിഎ കുടിശിക, അനുവദിച്ച ഡിഎയുടെ കവർന്നെടുത്ത മുൻകാലപ്രാബല്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുമ്പോഴാണ് സർവീസിൽ കയറി വർഷങ്ങളോളം ജോലി ചെയ്തിട്ടും നിയമനാംഗീകാരവും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ആയിരക്കണക്കിന് അധ്യാപകർ നരകയാതന അനുഭവിക്കുന്നത്. അഞ്ചുവർഷത്തോളം ജോലിചെയ്ത് സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന അലീന ബെന്നിയെ നമുക്ക് മറക്കാൻ കഴിയുമോ? കണ്ണുള്ളവർക്ക് കാണാനും കാതുള്ളവർക്ക് കേൾക്കാനും കഴിയുമെങ്കിലും ഇടതു സർക്കാരിന് ഇതൊന്നും കാണാനോ കേൾക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം.
2016ൽ സർവീസിൽ പ്രവേശിച്ച് ജോലി ചെയ്തവർക്ക് 2021 ഫെബ്രുവരിയിൽ നിയമനാംഗീകാരം നൽകുകയും അതുവരെയുള്ള അഞ്ചു വർഷക്കാലം നയാപൈസ നൽകാതെ വഞ്ചിക്കുകയും ചെയ്ത സർക്കാരിന്റെ രണ്ടാം പതിപ്പ്, ഭിന്നശേഷിയുടെ പേരിൽ നിയമനാംഗീകാരം നൽകാതെ വീണ്ടും അധ്യാപകരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുകയാണ്.
ഇതിനെതിരേ അധ്യാപകരുടെ കൂട്ടായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമാണ്. കോടതി ഉത്തരവുകളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒരിക്കൽ പറഞ്ഞതെല്ലാം തിരുത്തിപ്പറയുന്ന സർക്കാർ, അധ്യാപനമെന്ന മഹനീയമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന, നാളത്തെ തലമുറയെ വാർത്തെടുക്കുന്ന സമൂഹത്തെ മുഴുവൻ ദുരിതത്തിലാക്കുന്നതിനു പകരം കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുകയും ജോലി ചെയ്ത കാലത്തെ വേതനം കൃത്യമായി അനുവദിക്കുകയും ചെയ്യേണ്ടത് ഏറ്റവും അനിവാര്യമാണ്. അതിന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്.
(കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)
District News
തിരുവനന്തപുരം: ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവൻ്റെ പ്രതിമയെ തോട്ടിൽ ഉപേ ക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോ കുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്.
ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹം കൊണ്ടുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.
അതേസമയം, സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡൻ്റ ചേന്തി അനിൽ പറ ഞ്ഞു.
District News
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാ മി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളി ൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ ഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നി യമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷ ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
District News
മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.. കള ത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണ ത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.