വാക്കേത്തറ-കപിക്കാട് റോഡ് നിര്‍മാണത്തിന് 25.02 കോടി രൂപ
1600459
Friday, October 17, 2025 7:11 AM IST
വൈക്കം: കല്ലറ, തലയാഴം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വാക്കേത്തറ-കപിക്കാട് റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്കായി കിഫ്ബിയില്‍നിന്ന് 25.02 കോടി രൂപയുടെ അന്തിമ സാമ്പത്തിക അനുമതി ലഭിച്ചതായി സി.കെ.ആശ എംഎല്‍എ. 2024മാര്‍ച്ചിൽ ഈ റോഡ് നിര്‍മാണത്തിനായി കിഫ്ബിയില്‍നിന്ന് 19.64 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ വാക്കേത്തറ പാലത്തിന്റെ സമീപന പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങളാൽ റോഡ് നിര്‍മാണം വൈകി. ഈ പ്രശ്നങ്ങള്‍ പരിഹരിച്ചു പുതുക്കിയ ഡിസൈനിലെ സമീപനപാതയുടെ നിര്‍മാണമടക്കം ഉള്‍ക്കൊള്ളിച്ചാണ് 25.02 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭിച്ചത്.
കിഫ്ബി-കെആര്‍എഫ്ബി ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഒടുവിലാണ് തുക അനുവദിച്ച് ഉത്തരവായത്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രഖ്യാപനം കല്ലറ-കപിക്കാട്-വാക്കേത്തറ റോഡ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് തടസപ്പെട്ടിരുന്നു.
വിഷയത്തില്‍ സി.കെ.ആശ എംഎല്‍എയുടെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ അപ്രായോഗികമാണെന്ന് കണ്ടെത്തിയ തോട്ടകം-വാക്കേത്തറ, കല്ലറ-കപിക്കാട് റീച്ചുകള്‍ ഒഴിവാക്കി വാക്കേത്തറ-കപിക്കാട് റോഡ് മെച്ചപ്പെടുത്തലെന്നു പേരു മാറ്റിയാണ് പദ്ധതി മുന്നോട്ടുപോയത്.
കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) സമര്‍പ്പിച്ച വിശദമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് 5.775 കിലോമീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി ഉന്നത നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തിനാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്. കെആര്‍എഫ്ബി ഡ്െ്പോസിറ്റ് വര്‍ക്ക് എന്ന രീതിയിലാണ് റോഡിന്റെ നിര്‍മാണ നിര്‍വഹണം നടത്തുക.
നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ഒരു പ്രദേശത്തെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിനു പരിഹാരമാകും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡു നിര്‍മാണം ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സി.കെ.ആശ എംഎല്‍എ അറിയിച്ചു.