പട്ടയഭൂമിയിലെ മരം മുറിക്കൽ: നിയമമാറ്റം ഉടനെന്ന് മന്ത്രി
1531907
Tuesday, March 11, 2025 6:29 AM IST
റാന്നി: പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് കർഷകർക്ക് അനുമതി നൽകുന്നതിന് ആവശ്യമായ നിയമ മാറ്റം ഉടൻ പ്രാവർത്തികമാകുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ. റവന്യൂ - വനം വകുപ്പുകൾ സംയുക്തമായി നടത്തിയ ചർച്ചകളുടെ തീരുമാനങ്ങൾ അന്തിമഘട്ടത്തിലാണെന്നും നിയമസഭയിൽ പ്രമോദ് നാരായൺ എംഎൽഎ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മലയോര മേഖലയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനാകാത്തത് കർഷകർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായി എംഎൽഎ ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി.
മക്കളുടെ വിദ്യാഭ്യാസം, വിവാഹ ആവശ്യങ്ങൾക്കും വീട് വയ്ക്കുന്നതിനും ഒരു മരം മുറിക്കാം എന്നുവച്ചാൽ അതിന് അനുമതി ഇല്ല. താമസസ്ഥലങ്ങൾക്ക് മുകളിലേക്ക് അപകടാവസ്ഥയിൽ ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ പോലും മുറിച്ചു മാറ്റുന്നതിന് നിയമത്തിന്റെ നൂലാമാലകൾ ഏറെയാണ്.
നട്ടുവളർത്തിയ വൃക്ഷങ്ങൾ മുറിച്ചതിന് ആയിരക്കണക്കിന് കർഷകരുടെ പേര് വനവകുപ്പ് കേസും എടുത്തിട്ടുണ്ട്. നിയമ ഭേദഗതി വരുംവരെ മരങ്ങൾ മുറിക്കുന്നവർക്കെതിരേ കേസ് എടുക്കരുത് എന്ന എംഎൽഎയുടെ അഭ്യർഥന പരിശോധിച്ചു പരിഗണിക്കാമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയിട്ടുണ്ട്. നട്ടുവളർത്തിയ മരങ്ങളുടെ അവകാശം കർഷകർക്ക് തന്നെ ലഭിക്കുന്ന രീതിയിൽ നിയമഭേദഗതി ചെയ്യുവാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജനും നിയസഭയിൽ ഉറപ്പു നൽകിയിട്ടുണ്ട്.