ഇടുക്കി: രാമക്കൽമേട് ഗ്രീൻ എനർജി കോറിഡോർ പദ്ധതിയുടെ ഭാഗമായുളള കുത്തുങ്കൽ-നെടുങ്കണ്ടം 110 കെവി വൈദ്യുതി ലൈനിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നു
മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ഇബി അധികൃതരും ആക്ഷൻ കൗണ്‍സിൽ അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
വൈദ്യുതി ലൈനിന്റെ അലൈൻമെന്റ് സംബന്ധിച്ച സർവേ തുടരാനും സ്ഥലമുടമകൾക്ക് നോട്ടീസ് നൽകുന്നതു നിർത്തിവയ്ക്കാനും യോഗത്തിൽ ധാരണയായി.
അലൈൻമെന്റ് സംബന്ധിച്ച പൂർണ വിവരങ്ങൾ ഒരാഴ്ചയ്ക്കകം സ്ഥലം ഉടമകൾക്ക് കൈമാറും.
സ്ഥലം വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥലം വിട്ടു നൽകുന്നവർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനമെടുക്കും.
പട്ടയമില്ലാത്തതും എന്നാൽ പട്ടയത്തിന് അർഹതയുള്ളതുമായ ഭൂമിക്ക് പട്ടയമുള്ള ഭൂമിയുടേതിന് സമാനമായ രീതിയിൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ശ്രമിക്കും. കെഎസ്ഇബി നടത്തുന്ന സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
ഏതെല്ലാം സ്ഥലങ്ങളിലൂടെയാണ് ലൈൻ കടന്നുപോകുന്നതെന്നതു സംബന്ധിച്ച സർവേ ഒരു മാസത്തിനകം പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു.
ഇത്തരത്തിൽ മുൻപ് നടത്തിയ സ്ഥലമേറ്റെടുപ്പിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ കെഎസ്ഇബിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.ഡീൻ കുര്യാക്കോസ് എംപി, എഡിഎം ഷൈജു പി. ജേക്കബ്, കെഎസ്ഇബി ട്രാൻസ്ഗ്രിഡ് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ്. ശ്രീകുമാർ, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.പി. ഹരികുമാർ, കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സീന ജോർജ്, ആക്ഷൻ കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags : local