ആക്രമണം ഋഷഭ് പന്തിനെ ഒരുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി ക്യാപ്റ്റന്റെ അഴിഞ്ഞാട്ടം. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 29 റണ്‍സാണ് ഇന്ത്യൻ നായകൻ അടിച്ചുകൂട്ടിയത്. 50 റണ്‍സിലെത്താൻ രോഹിത്തിന് 19 പന്തുകളാണ് വേണ്ടിവന്നത്.
ട്വന്റി 20 ചരിത്രത്തിൽ രോഹിത്തിന്റെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണിത്. ഇന്ത്യൻ സ്കോർ 52ലെത്തിയപ്പോൾ 50 റണ്‍സും രോഹിത്തിന്റേതായിരുന്നു. അന്താരാഷ്ട്ര ട്വന്റി 20യിൽ ഒരു ബാറ്റർ അർധ സെഞ്ചുറി നേടുന്പോളുള്ള ഏറ്റവും കുറഞ്ഞ ടോട്ടലാണിത്.
രോഹിത്-പന്ത് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 38 പന്തിൽ നേടിയ 87 റണ്‍സിൽ 24 പന്തിൽ 70 റണ്‍സും നായകന്റെ ബാറ്റിൽനിന്ന് പിറന്നതായിരുന്നു. എട്ടാം ഓവറിൽ മാർകസ് സ്റ്റോയിനിസിന്റെ പന്തിൽ ഋഷഭ് പന്ത് (15) പുറത്താകുന്പോൾ ഇന്ത്യൻ സ്കോർബോർഡിൽ 93 റണ്‍സ് എത്തിയിരുന്നു.
സൂര്യകുമാറിനൊപ്പം രോഹിത് ശർമയ്ക്കു കൂടുതൽ നേരം ക്രീസിൽ ചെലവഴിക്കാനായില്ല. 34 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചശേഷം ഇവർ പിരിഞ്ഞു. സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന രോഹിത്തിനെ യോർക്കറിലൂടെ സ്റ്റാർക്ക് ക്ലീൻബൗൾഡാക്കി. 41 പന്തിൽ 92 റണ്‍സ് നേടിയ നായകന്റെ ബാറ്റിൽനിന്ന് എട്ട് സിക്സും ഏഴു ഫോറുമാണ് പിറന്നത്.
പുരുഷ ട്വന്റി 20 ലോകകപ്പിൽ ഒരു ഇന്ത്യൻ നായകന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2021ൽ പാക്കിസ്ഥാനെതിരേ കോഹ്ലി നേടിയ 57 റണ്‍സാണ് ഇതിനുമുന്‍പത്തെ ഉയർന്ന സ്കോർ. രോഹിത്തിന്റെ 92 റണ്‍സ് ലോകകപ്പിൽ ഒരു ഇന്ത്യൻ ഓപ്പണർ നേടുന്ന ഉയർന്ന സ്കോറുമാണ്.
ഇന്ത്യൻ സ്കോർ 159ലെത്തിയപ്പോൾ സൂര്യകുമാറിനെ (31) സ്റ്റാർക്ക് വിക്കറ്റ്കീപ്പർ മാത്യു വേഡിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയവരിൽ ശിവം ദുബെ (28), ഹാർദിക് പാണ്ഡ്യ (27*) എന്നിവർ തിളങ്ങിയതോടെ ഇന്ത്യയുടെ സ്കോർ 200 കടന്നു.