ആദിത്യ താക്കറെയ്ക്കെതിരേ കേസെടുക്കണമെന്ന പരാതി; ദിശ സാലിയാന്റെ പിതാവ് പോലീസ് ജോയിന്റ് കമ്മീഷണറെ കണ്ടു
Friday, March 28, 2025 12:36 AM IST
മുംബൈ: ജീവനൊടുക്കിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മാനേജർ ദിശ സാലിയാന്റെ പിതാവ് സതീഷ് സാലിയൻ ഇന്നലെ മുംബൈ പോലീസ് ജോയിന്റ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. അഭിഭാഷകർക്കൊപ്പമായിരുന്നു സതീഷ് എത്തിയത്.
ദിശയുടെ മരണത്തിൽ ശിവസേന നേതാവ് ആദിത്യ താക്കറെയ്ക്കെതിരേ കേസെടുക്കണമെന്ന പരാതിയിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സതീഷ് സാലിയാൻ ജോയിന്റ് കമ്മീഷണറെ സമീപിച്ചത്.
തന്റെ മകളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സതീഷ് സാലിയാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദിശയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സതീഷ് ആരോപിക്കുന്നത്.
കേസിൽ ഉന്നതരെ രക്ഷിക്കാൻ ശ്രമമുണ്ടായെന്നും ആരോപണമുണ്ട്. അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങൾ കോടതിയിൽ നേരിടുമെന്ന് മുൻ മഹാരാഷ്ട്ര മന്ത്രികൂടിയായ ആദിത്യ താക്കറെ പറഞ്ഞു. സതീഷ് സാലിയാനെ നാർക്കോ ടെസ്റ്റിനു വിധേയമാക്കണമെന്ന് ശിവസേന(ഉദ്ധവ്) എംപി അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു.
2020 ജൂൺ എട്ടിനാണ് പാർപ്പിടസമുച്ചയത്തിന്റെ 14-ാം നിലയിൽനിന്നു വീണ് ദിശ സാലിയാൻ (28) മരിച്ചത്. 2020 ജൂൺ 14നാണ് സുശാന്ത് സിംഗ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കിയത്.