വായ് മൂടിക്കെട്ടുന്നുവെന്ന്; സ്പീക്കറെ കണ്ട് "ഇന്ത്യ’ സഖ്യം
Friday, March 28, 2025 3:16 AM IST
സനു സിറിയക്
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ സഭയിലെ "ഇന്ത്യ’ സഖ്യം നേതാക്കൾ സ്പീക്കർ ഓം ബിർളയെ നേരിൽക്കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു.
ബുധനാഴ്ച സഭയിലെത്തിയ രാഹുൽ സംസാരിക്കാൻ എണീറ്റപ്പോഴേക്കും സഭ പിരിച്ചുവിട്ട് അദ്ദേഹത്തിനു സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെതിരേ കോണ്‍ഗ്രസ് എംപിമാർ സ്പീക്കറെ കണ്ട് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷനേതാക്കളുടെ പുതിയ നീക്കം. രാഹുലിന് സഭയിൽ സംസാരിക്കാൻ അവസരം നിഷേധിക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.
പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുന്പോൾ അവരുടെ മൈക്ക് ഓഫാക്കുന്ന നടപടിയും മെമ്മോറാണ്ടത്തിൽ ഉന്നയിച്ചിട്ടുണ്ട്. ലോക്സഭയിലെ ശൂന്യവേള ആരംഭിച്ചശേഷം സ്പീക്കറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു.
പാർലമെന്റിന്റെ ചട്ടപ്രകാരം പ്രതിപക്ഷനേതാവ് എഴുന്നേൽക്കുന്പോഴെല്ലാം അദ്ദേഹത്തിന് സംസാരിക്കാനുള്ള അനുവാദമുണ്ട്. എന്നാൽ, ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ പോലും പ്രതിപക്ഷ നേതാവിന് സംസാരിക്കുന്നതിനുള്ള അവകാശം സർക്കാർ നിഷേധിക്കുകയാണെന്ന് മെമ്മോറാണ്ടത്തിൽ ആരോപിച്ചു.
ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്ന കാലത്തുപോലും പ്രതിപക്ഷനേതാവിനെ കേട്ടിരുന്നതിൽനിന്നും വ്യത്യസ്തമാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നടപടിയെന്ന് "ഇന്ത്യ’ മുന്നണി നേതാക്കൾ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, സമാജ്വാദി പാർട്ടി നേതാവ് ധർമേന്ദ്ര യാദവ്, ഡിഎംകെയുടെ എ. രാജ, തൃണമൂൽ കോണ്‍ഗ്രസിൽനിന്ന് കല്യാണ്‍ ബാനർജി, എൻസിപിയുടെ സുപ്രിയ സുലെ തുടങ്ങിയ നേതാക്കളാണു സ്പീക്കർക്ക് അദ്ദേഹത്തിന്റെ ചേംബറിലെത്തി മൊമ്മോറണ്ടം കൈമാറിയത്.