എങ്ങനെയും കേന്ദ്ര സഹായം വാങ്ങിച്ചെടുക്കണമെന്നു വി.ഡി. സതീശനും പറഞ്ഞു. ഇതു കേന്ദ്രത്തിന്റെ ഔദാര്യമല്ല, നമ്മുടെയൊക്കെ നികുതി പണത്തിൽ നിന്നു തരാനാണ് ആവശ്യപ്പെടുന്നതെന്നു സതീശൻ പറഞ്ഞു.
എന്നാൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള മറ്റുള്ളവരുടെ ആവേശമൊന്നും മുഖ്യമന്ത്രി കാട്ടിയില്ല. കേന്ദ്ര നിലപാടിലെ അനീതി അദ്ദേഹം എടുത്തു പറഞ്ഞെങ്കിലും സഹായം കിട്ടുമെന്നു തനിക്കു ശുഭപ്രതീക്ഷയുണ്ടെന്നാണു പറഞ്ഞത്.
ഭരണപക്ഷത്തെ പി.ടി.എ. റഹിം വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. എംപിമാർ അവരുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വീതം വയനാടിനായി നൽകണമെന്നാണു റഹിമിന്റെ അഭിപ്രായം. ആദ്യം കേരളത്തിൽ നിന്നുള്ള എംപിമാർ മാതൃക കാട്ടട്ടെ.
അങ്ങനെ വന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരോടും ചോദിക്കാം. വലിയൊരു തുക ഇങ്ങനെ സമാഹരിക്കാമെന്നാണു റഹിമിന്റെ പക്ഷം. കെ..കെ. രമയ്ക്കാകട്ടെ ഇങ്ങനെ ദുരിതാശ്വാസ സഹായത്തിനായി പിരിവെടുക്കുന്നതിനോടു തന്നെ യോജിപ്പില്ല.
പ്രകൃതിദുരന്തങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ബജറ്റിൽ തന്നെ ഇതിനുള്ള വിഹിതം മാറ്റിവയ്ക്കണമെന്നാണു രമയുടെ അഭിപ്രായം.വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന പ്രമേയം ന്യൂനപക്ഷക്ഷേമകാര്യമന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച രത്തൻ ടാറ്റയ്ക്ക് നിയമസഭ ചരമോപചാരം അർപ്പിച്ചു. രണ്ടു മണിക്കൂർ അടിയന്തരപ്രമേയ ചർച്ച കഴിഞ്ഞു നാലു ബില്ലുകളും പാസാക്കി സഭ പിരിഞ്ഞപ്പോൾ ഇരുട്ടിയിരുന്നു. സമ്മേളനം ഇന്നു സമാപിക്കും.