പിന്നീട് മന്ത്രി സജി ചെറിയാൻ മറുപടി നൽകി. നിയമ മന്ത്രിയെന്ന നിലയിൽ പി. രാജീവും ഇക്കാര്യത്തിൽ വിശദീകരണം നൽകി. അപ്പോഴേക്കും സമയം ചോദ്യോത്തരവേളയുടെ നിശ്ചിത സമയം കഴിഞ്ഞ് അഞ്ചു മിനിറ്റു നീണ്ടിരുന്നു. പിന്നാലെയാണു സ്പീക്കർ ഇതുസംബന്ധിച്ചു റൂളിംഗ് നൽകിയത്.
എല്ലാ അംഗങ്ങളും ചോദ്യങ്ങൾ 30 മുതൽ 45 സെക്കന്‍ഡിനുള്ളിൽ ഒതുക്കണം. ഈ 45 സെക്കന്‍ഡ് മറികടക്കുന്പോഴാണു പലപ്പോഴും താൻ യെസ് യെസ് എന്നു പറയുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് തർക്കിക്കേണ്ട. അങ്ങയോടുള്ള ബഹുമാനം നിലനിർത്തി പറയട്ടെ, ഞാൻ അങ്ങയെ ബഹുമാനിക്കുന്നു. ഞാൻ തുറന്നുപറയുകയാണ്. അങ്ങു വ്യക്തിപരമായി എടുക്കരുത്. അങ്ങാണു പാർലമെന്ററി നടപടികളെ കുറിച്ച് എനിക്ക് ആദ്യമായി ക്ലാസെടുത്തത്.അന്ന് അങ്ങു പറഞ്ഞൊരു കാര്യമുണ്ട്. അത് ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.
ചോദ്യങ്ങൾ ചോദ്യങ്ങളാവണം, പ്രസ്താവനകളാകരുത്. ചോദ്യങ്ങൾ എങ്ങനെയാണു പ്രസംഗങ്ങളാവുന്നത്. അത്തരം കാര്യങ്ങൾ സബ്മിഷനും ശ്രദ്ധ ക്ഷണിക്കലുമായി കൊണ്ടുവരാമല്ലോ. ഇത്തരം നടപടികൾ ഒരുതരത്തിലും അനുവദിക്കാനാവില്ലെന്നും സ്പീക്കർ പറഞ്ഞു.