അതേസമയം, പി.വി. അന്‍വറിന്റെ ഡിഎംകെ മുന്നണി പ്രവേശനം തടയാന്‍ സിപിഎമ്മിന് കഴിയില്ല. തമിഴ്നാട്ടില്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ എല്ലാം പാര്‍ട്ടികളും ഡിഎംകെ മുന്നണിയിലാണ്. കൂടാതെ ഇന്ത്യ മുന്നണിയുടെ ഭാഗവുമാണ്. നിലമ്പൂര്‍ മണ്ഡലത്തിന്റെയും പാലക്കാട്, ഇടുക്കി ജില്ലകളുടെയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിൽ ഇത് രാഷ്ട്രീയചലനം ഉണ്ടാക്കാനിടയുണ്ട്.
ഡിഎംകെ മുന്നണിയുടെ ഭാഗമായി അന്‍വറിന്റെ പാര്‍ട്ടി മാറിയാല്‍ സിപിഎം അസംതൃപ്തര്‍ക്ക് അന്‍വറിന്റെ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രയാസമാകില്ല. യുഡിഎഫിന് ഡിഎംകെ മുന്നണിയുടെ ഭാഗമായി അന്‍വര്‍ എത്തിയാല്‍ എതിര്‍ക്കാനും കഴിയില്ല.
സിപിഎമ്മിന്റെ തന്ത്രങ്ങളെ മറികടക്കുന്ന ചാണക്യനീക്കമാണ് പി.വി. അന്‍വര്‍ നടത്തിയിരിക്കുന്നത്.
വന്യമൃഗശല്യം, ഇഎസ്എ വിഷയങ്ങള്‍, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് എംഎല്‍എ ഫണ്ട് നല്‍കിയതിലെ സിപിഎം എതിര്‍പ്പ് എന്നിവ പി.വി. അന്‍വര്‍ ഉയര്‍ത്തിക്കാട്ടിയത് ഏറെ ശ്രദ്ധയോടെ നടത്തിയ രാഷ്ട്രീയ കരുനീക്കമായും എതിര്‍വിഭാഗം വിലയിരുത്തുന്നു.