സംസ്ഥാനത്ത് ആഴ്ച്ചകൾക്കുള്ളിൽ കാലവർഷം ശക്തമാകുമെന്നിരിക്കെ വരൾച്ചയിലെ കൃഷി നാശത്തിന്റെ സാന്പത്തിക സഹായത്തിനായി വേഗത്തിൽ കേന്ദ്രത്തെ സമീപിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് അത് തിരിച്ചടിയാകുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് പരമാവധി വേഗത്തിൽ കേന്ദ്ര സഹായം തേടാനുള്ള നീക്കം നടത്തുന്നത്.
കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം കടുത്ത വേനലിൽ സംസ്ഥാനത്ത് 46,587 ഹെക്ടറിലായി അരലക്ഷത്തിലധികം കർഷകകരുടെ കൃഷികളാണ് കരിഞ്ഞുണങ്ങിയത്.
ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു. പൂർണമായി കൃഷി നശിച്ചതിലൂടെ 257 കോടിയിലധികം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കിലാക്കുന്നത്.
എന്നാൽ കൃഷിനാശത്തിൽ പ്രത്യക്ഷമായും പരോക്ഷമായുമുള്ള കണക്ക് കൂട്ടിയാൽ 500 കോടിക്കു മുകളിൽ വരുമെന്നും കൃഷിവകുപ്പ് വ്യക്തമാക്കുന്നു. ഏറ്റവുമധികം നാശം സംഭവിച്ചത് ഏലംകൃഷിക്കായിരുന്നു.