മതസൗഹാർദം നിലനിർത്തണം: തിരുവനന്തപുരം ലത്തീൻ അതിരൂപത
Wednesday, October 22, 2025 1:39 AM IST
തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നടന്ന ഹിജാബ് വിഷയം കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദത്തിനു വിഘാതം സൃഷ്ടിക്കുന്നതിനും ന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനും കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത.
കാലാകാലങ്ങളായി ഈ സ്കൂളിൽ അനുവർത്തിച്ചുപോരുന്ന നയസമീപനങ്ങളാണ് ഇപ്പോഴും തുടർന്നുവരുന്നത്. എന്നാൽ ചില തത്പരകക്ഷികളുടെ ആസൂത്രിതമായ ഇടപെടലുകളാണ് സംഭവത്തിനു പിന്നിലുള്ളതെന്ന് ബലമായി സംശയിക്കുന്നു.
ഈ ഗൂഢാലോചനയുടെ നിജസ്ഥിതി കണ്ടെത്തി ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് വിദ്യാഭ്യാസ വകുപ്പിനോടും സംസ്ഥാന സർക്കാരിനോടും തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദത്തെ ഊട്ടിയുറപ്പിക്കുവാൻ എല്ലാവരും സന്നദ്ധരാകണമെന്ന് കേരള സമൂഹത്തോട് രാഷ്ട്രീയകാര്യ സമിതി അഭ്യർഥിച്ചു.
അതിരൂപത വികാരി ജനറാൾ മോണ്‍. യുജിൻ എച്ച്. പെരേരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കണ്‍വീനർ പ്ലാസ്റ്റിഡ് ഗ്രിഗറി, മോണ്‍. ജയിംസ് കുലാസ്, റവ. ഡോ. ലോറൻസ് കുലാസ്, ഫാ. ബീഡ് മനോജ്, ഫാ. വിജിൽ ജോർജ്, ജോളി പത്രോസ്, ലീജ സ്റ്റീഫൻ, ആന്റണി ആൽബർട്ട്, ഷാജൻ മാർട്ടിൻ, പോൾ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.