ബിഎസ്സി കംപ്യൂട്ടർ സയൻസ് കോഴ്സിനു ചേർന്ന മകൾ അനുപമയ്ക്ക് യൂട്യൂബിൽനിന്ന് അഞ്ച് ലക്ഷം രൂപവരെ പ്രതിഫലമായി ലഭിക്കുമായിരുന്നു. കംപ്യൂട്ടർ കോഴ്സ് തുടർന്നില്ല. എൽഎൽബിക്ക് ചേരാനായിരുന്നു താത്പര്യം. ഇതിനിടെ കഴിഞ്ഞ ജൂലൈ മുതൽ യൂടൂബിൽനിന്നുള്ള വരുമാനം നിലച്ചു. അതിനുശേഷമാണ് കുട്ടിയെ തട്ടിയെടുക്കൽ നീക്കത്തെ പിന്തുണച്ച് മാതാപിതാക്കൾക്കൊപ്പം ചേർന്നു.
കുട്ടിയെ തട്ടിക്കൊണ്ടുവന്ന ശേഷം പദ്മകുമാറും ഭാര്യ അനിതകുമാരിയും ഓട്ടോറിക്ഷയിൽ പാരിപ്പള്ളി കുളമടയിലുള്ള കടയിലെത്തി. അവിടെ വച്ച് കടയുടമയായ സ്ത്രീയുടെ ഫോണിൽനിന്ന് കുട്ടിയുടെ അമ്മെയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത് അനിത കുമാരിയായിരുന്നു. ഈ ശബ്ദശകലം പിന്നീട് ഇവരുടെ ബന്ധുക്കളും ജനപ്രതിനിധികളും തിരിച്ചറിയുകയും ചെയ്തു. കുട്ടിയിൽനിന്ന് അമ്മയുടെ ഫോൺ നമ്പർ വാങ്ങിയതും ഇവർതന്നെ.
കുട്ടിക്ക് ഉറങ്ങാൻ മരുന്നു നൽകി തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിക്ക് ഉറങ്ങാൻ മരുന്നു നൽകിയതായി പദ്മകുമാറിന്റെ മൊഴി. പനിയുണ്ടെന്നു പറഞ്ഞ് ഡോളോ എന്ന ഗുളികയാണു നൽകിയത്.
തട്ടിക്കൊണ്ടുപോയതിനു ശേഷം കുട്ടിയെ കൊണ്ടുവന്നത് പദ്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിൽത്തന്നെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. കുട്ടിയുടെ ബാഗും ഇവർ നശിപ്പിച്ചു. ഇത് എവിടെ ഉപേക്ഷിച്ചു എന്നത് വ്യക്തമല്ല.
കുട്ടി കരഞ്ഞപ്പോൾ പേടിക്കേണ്ട, അച്ഛന്റെ സുഹൃത്തുക്കളാണ് തങ്ങളെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. കാറിന്റെ നമ്പർ പ്ലേറ്റ് ഒരു വർഷംമുമ്പാണ് പദ്മകുമാർ സംഘടിപ്പിച്ചത്. കൊല്ലം പള്ളിമുക്കിലെ കടയിലാണ് ഇതു നിർമിച്ചത്. ചിറക്കര സ്വദേശിയാണ് നമ്പർപ്ലേറ്റ് നിർമിച്ചു നൽകിയത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തങ്കിലും പിന്നീട് വിട്ടയച്ചു. മറ്റൊരു വ്യാജനമ്പർ പ്ലേറ്റ് കൂടി പദ്മകുമാർ സംഘടിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികൾ പിടിയിലായത് കേരള ഹോട്ടലിൽനിന്ന്
കൊല്ലം: പ്രതികളെ പോലീസ് പിടികൂടിയത് തെങ്കാശി പുളിയറ പുതൂരിലെ ‘കേരള ഹോട്ടലിൽ’ നിന്ന്. ഇവർ ഉച്ചയൂണ് കഴിക്കവേയാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് അവിടെയെ ത്തിയത്. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കേരള ഹോട്ടൽ എന്ന് പേരുള്ള കട. കടയുടമ അപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പോലീസ് സംഘം ഇവരെ ചോദ്യംചെയ്തങ്കിലും ഒന്നും വ്യക്തമായി പറഞ്ഞില്ല. സംശയം തോന്നിയ പോലീസ് സംഘം മൂന്നു പേരുടെയും ചിത്രങ്ങൾ എടുത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു കൈമാറി.
തുടർന്ന് ഈ ചിത്രങ്ങൾ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ കാണിച്ച് പ്രതികൾ തന്നെയെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെയും നീല കാറും കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്, പണം എന്നിവയും പിടിച്ചെടുത്തു. ഇവർക്കൊപ്പം തമിഴ്നാട് സ്വദേശിയായ യുവാവും ഉണ്ടായിരുന്നു.
പദ്മകുമാറിന്റെ തെങ്കാശിയിലെ ഫാം ഹൗസ് നോക്കി നടത്തുന്നത് ഈ യുവാവാണ്. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. യുവാവിന്റെ സഹായത്തോടെ തെങ്കാശിയിൽ സുരക്ഷിതമായി വാടകവീട് സംഘടിപ്പിക്കാനായിരുന്നു പദ്മകുമാറും കുടുംബവും ലക്ഷ്യമിട്ടത്.
കുട്ടിയുടെ അച്ഛനു ബന്ധമില്ല കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസുമായി കുട്ടിയുടെ അച്ഛന് ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഇദ്ദേഹത്തിൽനിന്ന് പല തവണ പോലീസ് മൊഴിയെടുത്തിട്ടുണ്ട്. അത് ചില കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു. ഒരിക്കൽ പോലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലന്നും പോലീസ് പറഞ്ഞു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചിലർക്ക് ഇദ്ദേഹത്തോട് ശത്രുത ഉണ്ടായിരുന്നു എന്ന് പ്രചാരണമുണ്ടായി. റിക്രൂട്ടിംഗ് തട്ടിപ്പ്, നഴ്സുമാരുടെ സംഘടനയിലെ തർക്കങ്ങൾ എന്നിവയും സംശയിക്കപ്പെട്ടങ്കിലും അവയിലൊന്നും കഴമ്പില്ലെന്നും പോലീസ് പറഞ്ഞു.
റിയൽ ഹീറോസ് കുട്ടികൾ തട്ടിക്കൊണ്ടുപോകൽ കേസിലെ റിയൽ ഹീറോസ് കുട്ടികൾ തന്നെയാണെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. കുട്ടിയുടെ സഹോദരനാണ് ഒന്നാമൻ. സഹോദരന്റെ ചെറുത്തുനിൽപ്പും ബുദ്ധിയും പ്രതികളെ ഞെട്ടിച്ചു.
ആറു വയസുകാരിതന്നെ രണ്ടാം ഹീറോ. കാറിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നു കുട്ടി കൃത്യമായി മനസിലാക്കി. സംഘത്തിലെ ഒരു യുവതിയുടെ കണ്ണിന് താഴെയുള്ള കറുത്ത മറുകുപോലും കുട്ടിയുടെ മനസിൽ മായാതെ നിന്നു.
ഇതൊക്കെ കുട്ടി നന്നായി പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ രേഖാചിത്രം തയാറാക്കിയത്. അത് അന്വേഷണത്തിന് വളരെ സഹായകമായി. അതുകൊണ്ടുതന്നെ രേഖാചിത്രം തയാറാക്കിയ വ്യക്തിയാണ് മൂന്നാമത്തെ ഹീറോയെന്നും എഡിജിപി പറഞ്ഞു.
ഓയൂരിലെ കുട്ടിയുടെ സഹോദരനെയും ബന്ധുക്കളെയും അന്വേഷണ ഉദ്യോഗസ്ഥർ കൊട്ടാരക്കര റൂറൽ പോലീസ് ഓഫീസിൽ വിളിച്ചു വരുത്തി അഭിനന്ദിച്ചു. കുട്ടിയുടെ സഹോദരന് മെമന്റോയും കൈമാറി.