കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കും: മുഖ്യമന്ത്രി
Wednesday, October 4, 2023 1:16 AM IST
കൊച്ചി: 2025 നവംബറോടെ കേരളത്തെ പൂര്‍ണമായും അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്വന്ഷന് സെന്ററില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ മേഖലാതല അവലോകന യോഗം ചേർന്നശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യനീക്കത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. ഈ നേട്ടം കൂടുതല്‍ മെച്ചപ്പെടുത്താനാണ് മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഞ്ചാരികള്‍ക്ക് നല്ല രീതിയില്‍ കേരളം കണ്ട് മടങ്ങുന്നതിനുള്ള അവസരം സൃഷ്ടിക്കണം. വിദ്യാഭ്യാസം, ആരോഗ്യം, ഹരിത കേരളം മിഷന് എന്നിവയിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മനസോടിത്തിരി മണ്ണ് കാന്പയിൻ കൂടുതല്‍ സജീവമാക്കണം. ജനങ്ങള്‍ സ്വമനസാലേ തരുന്ന മണ്ണ് ആണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിന് കൂടുതല്‍ പേരേ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകണം ഇതു നിര്‍വഹിക്കേണ്ടത്. ഇതുവഴി കുറച്ചുകൂടി ഭൂമി ലഭ്യമാക്കണം. ഭൂമി ഇല്ലാത്തതുകൊണ്ട് വീട് നിര്‍മിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ. രാജന്, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, എ.കെ. ശശീന്ദ്രന്, റോഷി അഗസ്റ്റിന്, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആര്. ബിന്ദു, പി. പ്രസാദ്, പി.രാജീവ്, കെ. രാധാകൃഷ്ണന്, സജി ചെറിയാന്, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്, പി.എ. മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, ജി.ആര്. അനില്‍, വി. അബ്ദുറഹിമാന്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.