“ഏകദേശം ഒന്പതാം മണിക്കൂർ ആയപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു ; ഏലി, ഏലി, ല്മാസബ ഖ്ഥനീ! അതായത് എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു’’ (മത്താ 27,46).
യേശു കുരിശിൽനിന്ന് ഉച്ചരിച്ച ഏഴു വാക്യങ്ങൾ സുവിശേഷങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായിയും മർക്കോസും രേഖപ്പെടുത്തിയിരിക്കുന്ന ക്രൂശിതന്റെ തിരുമൊഴിയാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. ലൂക്കായും യോഹന്നാനും ക്രൂശിതന്റേതായ മൂന്നു തിരുമൊഴികൾ വീതം രേഖപ്പെടുത്തിയിട്ടുണ്ട്. അവസാനമായി മത്തായിയും മർക്കോസും ഒരുപോലെ രേഖപ്പെടുത്തിയിരിക്കുന്നതാണ് ഉച്ചത്തിലുള്ള, വാക്കുകളില്ലാത്ത, നിലവിളി.
പെസഹാത്തിരുനാളിനൊരുക്കമായി നടത്തുന്ന നോന്പുകാല വിചിന്തനങ്ങളിൽ ഈ ഏഴു തിരുമൊഴികൾക്കും നിലവിളിക്കും അതുല്യ പ്രാധാന്യമുണ്ട്. ഓരോന്നും ഹ്രസ്വമായി അപഗ്രഥിച്ചു ധ്യാനിക്കാൻ ശ്രമിക്കുന്നതാണ്. അവയിൽ ആദ്യത്തേതാണു മത്തായിയും മർക്കോസും ഒരുപോലെ രേഖപ്പെടുത്തിയിരിക്കുന്ന ക്രൂശിതന്റെ വിലാപം. ഇതിനു സമാനമായി ഒന്നും മറ്റു രണ്ടു സുവിശേഷങ്ങളിലും കാണാനില്ല.
മനസിലാക്കാൻ ഏറെ പ്രയാസമുള്ളതും അവിശ്വസനീയം എന്നു തോന്നാവുന്നതുമാണ് കുരിശിൽനിന്നുയരുന്ന യേശുവിന്റെ ഈ വിലാപം. യേശുവിന്റെ മാതൃഭാഷയായ അരമായയിൽത്തന്നെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ആധികാരികതയുടെ അടയാളമാണ്. നിരാശയുടെ അടിത്തട്ടിൽനിന്നുയരുന്ന ഒരു ദീനരോദനം പോലെ തോന്നാം ഈ വാക്കുകൾ.
യേശു ദൈവത്തെ എപ്പോഴും ആബ്ബാ; പിതാവേ എന്നാണു വിളിച്ചിരുന്നത്; അങ്ങനെ വിളിക്കാനാണ് ശിഷ്യന്മാരെ പഠിപ്പിച്ചതും. എന്നാൽ ഇപ്പോൾ പതിവിനു വിപരീതമായി “എന്റെ ദൈവമേ’’ എന്നു വിളിക്കുന്നു. തുടർന്നുവരുന്ന “എന്തേ എന്നെ ഉപേക്ഷിച്ചു’’ എന്ന ചോദ്യം വലിയ ദുഃഖത്തിന്റെയും നിരാശയുടെയും പ്രകടനമായി തോന്നാം. എന്താണിതിനർത്ഥം?
ഗദ്സെമെനിലെ പ്രാർത്ഥനയുടെ തുടർച്ചയാണിത്. പാനപാത്രം മാറ്റിത്തരാൻ അപേക്ഷിച്ചെങ്കിലും, പിതാവിന്റെ ഇഷ്ടം എന്തായാലും സ്വീകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിച്ചത്. ആ പാനപാത്രത്തിന്റെ അർത്ഥം ഇപ്പോൾ വ്യക്തമാകുന്നു. “ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു’’എന്ന അവസ്ഥയിലാണ് ഇപ്പോൾ ക്രൂശിതനായ യേശു. ലോകത്തിന്റെ പാപം സ്വന്തം ചുമലിൽ വഹിക്കുന്ന ബലിയാടിനെക്കുറിച്ചുള്ള പ്രവചനങ്ങൾ (ലേവ്യ 16,20-21; യോഹ 1,29,36) ഇപ്പോൾ യേശുവിൽ പൂർത്തിയാകുന്നു. “പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി’’ (2 കോറി 5,21) എന്ന് അപ്പസ്തോലൻ എഴുതുന്നത് ഈ നിലവിളിയുടെ അർത്ഥം ഗ്രഹിക്കാൻ സഹായിക്കും.
പാപത്തിന്റെ ഫലം ദൈവത്തിൽനിന്ന് അകറ്റപ്പെടുക എന്നതത്രേ. എന്നേക്കുമായി ദൈവത്തിൽനിന്ന് വിച്ഛേദിക്കപ്പെടുക, അതാണ് നരകം, അഥവാ നിത്യമരണം. ലോകത്തിന്റെ മുഴുവൻ പാപം വഹിക്കുന്നവൻ, പാപത്തിന്റെ മൂർത്തരൂപം പോലെ ആയവൻ, ഇപ്പോൾ നരകത്തിന്റെ വക്കിൽ നിൽക്കുന്നതുപോലുള്ള ഒരനുഭവത്തിലൂടെ കടന്നുപോകുന്നു.
പാപത്തിന്റെ കാഠിന്യവും അതു വരുത്തിവയ്ക്കുന്ന ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും പ്രകടമാക്കുന്നതാണ് ക്രൂശിതന്റെ വിലാപം. പരിത്യക്തന്റെ രോദനവും പ്രത്യാശയും അവതരിപ്പിക്കുന്ന 22-ാം സങ്കീർത്തനത്തിന്റെ ആദ്യ വാക്യമാണ് ഇവിടെ യേശുവിന്റെ വിലാപമായി അവതരിപ്പിക്കുന്നത്. എന്നാൽ മനഃപാഠമാക്കിയ ഒരു പ്രാർത്ഥന ഉരുവിടുന്നതു മാത്രമായി ഇതിനെ കരുതാനാകില്ല. യേശു താൻ അനുഭവിക്കുന്ന വേദനയുടെയും ദുഃഖത്തിന്റെയും ആഴം വെളിപ്പെടുത്തുകയാണിവിടെ. അതോടൊപ്പം ദൈവത്തിലുള്ള, ഒരിക്കലും അസ്തമിക്കാത്ത, തന്റെ വിശ്വാസവും പ്രത്യാശയും പ്രകടമാക്കുകയും ചെയ്യുന്നു. ദൈവം കൈവിട്ടാലും താൻ ദൈവത്തിന്റെ കൈയിലെ പിടിവിടുകയില്ല എന്നു നിലവിളിച്ചു പറയുന്നതാണ് ഈ പ്രാർത്ഥന.
ഇവിടെ യേശുവിന്റെ മാത്രമല്ല, പിതാവിന്റെയും ഹൃദയത്തിലേക്ക് ആഴമേറിയ ഒരുൾക്കാഴ്ച ലഭിക്കുന്നു. പാപിയെ ശപിച്ചുതള്ളുകയല്ല, പാപം സ്വയം ഏറ്റെടുത്ത്, പാപത്തിന്റെ ഫലമായ ദൈവത്തിൽനിന്നു ഒറ്റപ്പെടുക എന്ന ശിക്ഷ ഏറ്റെടുത്ത്, പാപിയായ മനുഷ്യനെ പാപത്തിൽനിന്നു മോചിപ്പിച്ച്, ദൈവത്തോടു രമ്യതപ്പെടുത്തുന്നതിന്റെ വിലയാണ് യേശുവിന്റെ കുരിശും ക്രൂശിതന്റെ വിലാപവും. ദൈവത്തിന് എന്നോടുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതായി ഈ വിലാപത്തെ മനസിലാക്കണം. അതിനു കാരണമായ പാപം പരിത്യജിക്കാനും ദൈവത്തോടു ചേർന്നു നിൽക്കാനും ഈ വിലാപം നമുക്കും പ്രേരണ നൽകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.