തിരുവനന്തപുരം: റെസ്പിറേറ്റേറുകൾ, വെന്റിലേറ്ററുകൾ, ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ കവചങ്ങൾ, എൻ-95 മാസ്ക്, ഓക്സിജൻ സിലിണ്ടറുകൾ, ബയോ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിനു വിവിധ തലത്തിൽ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്, വൻകിട, ചെറുകിട വ്യവസായ സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ കോർത്തിണക്കിയുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഈ ഉപകരണം യുദ്ധകാലാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിനു കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റർ രൂപീകരിക്കും. മോഡലുകൾ വികസിപ്പിക്കുന്നതിൽ ഫാബ് ലാബിനൊപ്പം വിഎസ്എസ്സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും.
ആശയങ്ങൾ നൽകാം, ബ്രേക്ക് കൊറോണ
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടു നൂതനാശയങ്ങൾ സമർപ്പിക്കാൻ ‘ബ്രേക്ക് കൊറോണ’ പദ്ധതി ആരംഭിച്ചു. ഇതിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ വെബ്സൈറ്റ് സജ്ജീകരിച്ചു (breakcorona.in). ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയൽ, മാസ്കുകളും കൈയുറകളും ഉത്പാദിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, ലോക്ക്ഡൗണ്‍ സംവിധാനത്തിൽ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കൽ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിനു സമയമില്ലാത്തതിനാൽ പ്രയോഗക്ഷമമായ പദ്ധതികൾ വെബ്സൈറ്റിലൂടെ സമർപ്പിക്കാം. വിദഗ്ധരുടെ പാനൽ ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.
കമ്യൂണിറ്റി കിച്ചണിൽ ആൾക്കൂട്ടം വേണ്ട
ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചുമതലപ്പെട്ട ആളുകളല്ലാതെ മറ്റാരും കമ്യൂണിറ്റി കിച്ചണുകളിൽ കടക്കാൻ പാടില്ല.
അങ്ങനെ ചെല്ലുന്നതും ഇടപഴകുന്നതും പല പ്രശ്നങ്ങളും ഉണ്ടാക്കും. സുരക്ഷാപരമായ കാരണങ്ങളാൽതന്നെ മറ്റുള്ളവർ അവിടെ പോകുന്നത് ഒഴിവാക്കണം. സംസ്ഥാനത്താകെ 1,059 കമ്യൂണിറ്റി കിച്ചനുകളാണ് തുടങ്ങിയത്. ആറ് നഗരസഭകളിലും 87 മുനിസിപ്പാലിറ്റികളും പൂർണമായും തുടങ്ങി. 125 കമ്യൂണിറ്റി കിച്ചണുകളാണ് നഗര കേന്ദ്രങ്ങളിൽ ഒരുക്കിയത്. 941 പഞ്ചായത്തുകളിൽ 831 പഞ്ചായത്തുകളും കമ്യൂണിറ്റി കിച്ചൻ തുടങ്ങി. 934 കമ്യൂണിറ്റി കിച്ചൺ പഞ്ചായത്തുകളിൽ ആരംഭിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, പൊതുമേഖലാ സ്ഥാപനം, സഹകരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തിലാണ് കമ്യൂണിറ്റി കിച്ചൺ ഒരുക്കിയത്.
ഇന്നലത്തെ കണക്ക് അനുസരിച്ച് 52,480 പേർക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 41,826 പേർക്കും സൗജന്യമായാണ് നൽകിയത്. 31,263 പേർക്കും വീട്ടിലെത്തിച്ചു നൽകിയിട്ടുണ്ട്. ഭക്ഷണം ലഭിക്കാൻ അർഹതയും ആവശ്യവും ഉള്ളവർക്കും മാത്രമാണ് അതു നൽകേണ്ടത്. ഭക്ഷണം ആർക്കാണോ വിതരണം ചെയ്യേണ്ടത്, അതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അർഹതയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കണം.
കൺസലിംഗ് സൗകര്യം
വീട്ടിലിരിക്കുന്നതിന്റെ ഭാഗമായി അളുകൾക്കുണ്ടാകുന്ന സമ്മർദം കുറയ്ക്കാൻ ഓണ്‍ലൈൻ കൗണ്‍സലിംഗിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തും. വീട്ടിലിരിക്കുന്ന സമയം വ്യത്യസ്തതലത്തിൽ ക്രിയാത്മകമായി ഉപയോഗിക്കണം.
ഏറ്റവും നല്ലത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ഉള്ളുതുറന്നു സംസാരിക്കലാണ്. അതോടൊപ്പം ഈ സമയം നല്ലതുപോലെ വായനയ്ക്കും ചെലവഴിക്കുകയും ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.