കോട്ടയം: കെവിൻ വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കെതിരേ പണത്തിനുവേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശൽ (364-എ), കൊലപാതകം (302), ഭീഷണിപ്പെടുത്തൽ (506-2) എന്നീ കുറ്റങ്ങൾ ചുമത്തി.
ഒന്നും രണ്ടും നാലും പ്രതികൾക്കെതിരേ ഗൂഢാലോചനാ (120-ബി) വകുപ്പു പ്രകാരം കുറ്റം ചുമത്തി. രണ്ട്, നാല്, ആറ്, ഒന്പത്, 11, 12 പ്രതികൾക്കെതിരേ ഭവനഭേദനം (449), നാശനഷ്ടം വരുത്തൽ (427), തടഞ്ഞുവയ്ക്കൽ (341) വകുപ്പുകൾ പ്രകാരവും എട്ട്, 12 പ്രതികൾക്കെതിരേ ദേഹോപദ്രവം എല്പിക്കൽ (323, 334) വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തി.
ഏഴാം പ്രതിക്കെതിരേ തെളിവുനശിപ്പിക്കലിനു (201) പ്രത്യേകം കുറ്റം ചുമത്തിയപ്പോൾ, കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോയെന്ന (364) വകുപ്പിൽനിന്ന് എല്ലാ പ്രതികളെയും ഒഴിവാക്കി. തെളിവുകളുടെ അഭാവമാണ് നാലു പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയത്. തട്ടിക്കൊണ്ടുപോയി വിലപേശൽ (364-എ), കൊലപാതകം (302) എന്നീ കുറ്റങ്ങൾ വധശിക്ഷയോ, ജീവപര്യന്തമോ ലഭിക്കാവുന്ന കേസാണ്.
ജാതി വിവേചനത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊലയെന്നു കണ്ടെത്തിയ കേരളത്തിലെ ആദ്യകേസാണിതെന്നും വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിരിക്കുന്നതെന്നും പ്രോസിക്യൂട്ടർ സി.എസ്. അജയൻ പറഞ്ഞു. ഡിഎൻഎ പരിശോധന, ഡിജിറ്റൽ, സയന്റിഫിക് തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട കേസാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.