►ഇന്ത്യ x ഇംഗ്ലണ്ട് ◄
ഓപ്പണിംഗിൽ കോഹ്ലിയുടെ ഇടിഞ്ഞ ഫോമും മധ്യനിരയിൽ ശിവം ദുബെയുടെ മോശം ബാറ്റിംഗുമാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന വെല്ലുവിളികൾ. സെമിയിൽ എത്തിയിട്ടുപോലും ഈ രണ്ടു കാര്യങ്ങളിൽ പരിഹാരം കാണാനോ പകരക്കാരെ പരീക്ഷിക്കാനോ ടീം ഇന്ത്യക്കു സാധിച്ചിട്ടില്ല.
പേസർ ജോഫ്ര ആർച്ചർ, സ്പിന്നർ ആദിൽ റഷീദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്. ടൂർണമെന്റിൽ ഇരുവർക്കും ഇതുവരെ ഒന്‍പത് വിക്കറ്റ് വീതമുണ്ട്. ക്യാപ്റ്റൻ ജോസ് ബട്ലറും (191), ഫിൽ സാൽട്ടുമാണ് (183) ഇംഗ്ലണ്ടിന്റെ റണ്‍വേട്ടയിൽ മുന്നിൽ. ഇരുവർക്കും 159ൽ അധികം സ്ട്രൈക്ക് റേറ്റും ഉണ്ട്.
15 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും 11 വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുംറയുമാണ് ഇന്ത്യൻ പേസ് ആക്രമണം നയിക്കുന്നത്. എട്ട് വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യ, ഏഴ് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് എന്നിവരും ഇന്ത്യൻ ബൗളിംഗിനു കരുത്തേകുന്നു. ക്യാപ്റ്റൻ രോഹിത് ശർമയാണ് (191) ഇന്ത്യൻ റണ്‍ വേട്ടയിൽ ഒന്നാമത്. ഋഷഭ് പന്ത് (167), സൂര്യകുമാർ യാദവ് (149) എന്നിവരും ആവശ്യസമയത്ത് ശോഭിച്ചിരുന്നു.
►ഇന്ത്യ 2-2 ഇംഗ്ലണ്ട് ◄
ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ നാല് തവണ ഏറ്റുമുട്ടി. രണ്ടു ജയം വീതം പങ്കിട്ടു. 2007ൽ ഇന്ത്യ ഇംഗ്ലണ്ടിനെ 18 റണ്‍സിനു തോൽപ്പിച്ചപ്പോൾ 2009ൽ ഇംഗ്ലണ്ട് മൂന്നു റണ്‍സ് ജയത്തോടെ പകരംവീട്ടി.
2012ൽ ഇന്ത്യ 90 റണ്‍സിനു വെന്നിക്കൊടി പാറിച്ചതിന് 2022ൽ ഇംഗ്ലണ്ട് 10 വിക്കറ്റ് ജയത്തോടെ മറുപടി നൽകി. ട്വന്റി-20 ക്രിക്കറ്റിൽ ആകെ ജയത്തിൽ ഇന്ത്യക്ക് 12-11ന്റെ മുൻതൂക്കമുണ്ട്.