ടയറിൽ വ്യോമാക്രമണം ;ഊർജിത നയതന്ത്രവുമായി ബ്ലിങ്കൻ
Thursday, October 24, 2024 12:00 AM IST
ബെയ്റൂട്ട്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെടിനിർത്തലിനു നയതന്ത്ര ശ്രമം നടത്തുന്നതിനിടെ ഇസ്രേലി സേന ലബനനിലും ഗാസയിലും ആക്രമണം തുടർന്നു.
യുനെസ്കോയുടെ പൈതൃകപദവിയിലുള്ള പുരാതന ലബനീസ് തുറമുഖനഗരമായ ടയറിൽ ഇസ്രേലി യുദ്ധവിമാനങ്ങൾ ഇന്നലെ ബോംബിട്ടു. നഗരത്തിലെ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന സന്ദേശം ആക്രമണത്തിനു മൂന്നു മണിക്കൂർ മുന്പ് ഓൺലൈനിൽ നല്കി.
ഹിസ്ബുള്ള ഭീകരരുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. ഗാസയുടെ വടക്കൻ പ്രദേശങ്ങളിൽ ഹമാസ് ഭീകരരെ ലക്ഷ്യമിട്ടും ഇസ്രേലി സേന ആക്രമണം നടത്തി.
ഇതിനിടെ, ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ പിന്നീട് സൗദിയിലെത്തി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തി. ജോർദാൻ സന്ദർശിക്കാനുള്ള ഉദ്യമം ബ്ലിങ്കൻ നീട്ടിവച്ചു.
നവംബർ അഞ്ചിലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പായി പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അവസാന ശ്രമമാണു ബ്ലിങ്കൻ നടത്തുന്നത്.
ഹമാസ് നേതാവ് യഹ്യ സിൻവറിനെ ഇസ്രേലി സേന വധിച്ച സാഹചര്യത്തിൽ വെടിനിർത്തലിനുള്ള സാധ്യത കൂടുതലുണ്ടെന്ന് അമേരിക്കയിലെ ബൈഡൻ ഭരണകൂടം കണക്കുകൂട്ടുന്നു.