മോൾഡോവ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്
Tuesday, October 22, 2024 1:03 AM IST
ചിഷിനോ: കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്.
യൂറോപ്യൻ അനുകൂലിയായ നിലവിലെ പ്രസിഡന്റ് മയാ സന്ദു 41 ശതമാനം വോട്ടുകളുമായി ഒന്നാം സ്ഥാനത്തും റഷ്യാ അനുകൂലിയായ അലക്സാണ്ടർ സ്റ്റോയിനോഗ്ലു 27 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തും എത്തി.
സ്ഥാനാർഥികളാരും 50 ശതമാനം വോട്ടുകൾ നേടാത്ത സാഹചര്യത്തിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ഇവർ തമ്മിൽ നവംബർ മൂന്നിനു വീണ്ടും ഏറ്റുമുട്ടും.
ഇതോടൊപ്പം മോൾഡോവ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനെക്കുറിച്ചുള്ള ഹിതപരിശോധന തലനാരിഴയുടെ ഭൂരിപക്ഷത്തിൽ പാസായി. 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 50.31 ശതമാനം പേർ അനുകൂലിച്ചതായും 49.69 ശതമാനം പേർ എതിർത്തതായും വ്യക്തമായി.
പ്രസിഡന്റ് മയാ സന്ദുവിനു ഭൂരിപക്ഷം കുറഞ്ഞതും ഹിതപരിശോധനയിൽ യൂറോപ്യൻവിരുദ്ധ വോട്ടുകൾ വർധിച്ചതും അപ്രതീക്ഷിതമായി. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന മോൾഡോവയിൽ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ഹിതപരിശോധന വൻ ഭൂരിപക്ഷത്തിൽ പാസാകുമെന്നായിരുന്നു അനുമാനം.
റഷ്യ പണം നല്കി വോട്ടർമാരെ സ്വാധീനച്ചതായി ആരോപണമുണ്ട്. വിദേശശക്തികൾ മൂന്നു ലക്ഷം വോട്ടുകൾ മറിച്ചതിനു സർക്കാരിന്റെ പക്കൽ തെളിവുണ്ടെന്നു പ്രസിഡന്റ് പറഞ്ഞു.