ബ്രിട്ടനിലെ ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ ഇടപെടുന്നു; പരാതിയുമായി ട്രംപിന്റെ ടീം
Thursday, October 24, 2024 12:00 AM IST
വാഷിംഗ്ടൺ ഡിസി: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറിന്റെ ലേബർ പാർട്ടി അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടുന്നതായി അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാർഥി ഡോണൾഡ് ട്രംപിന്റെ പ്രചാരണ വിഭാഗം വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ ഇലക്ഷൻ കമ്മീഷനു പരാതി നല്കി.
ലേബർ പാർട്ടിക്കാർ അമേരിക്കയിലെത്തി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനെ സഹായിക്കുന്ന പശ്ചാ ത്തലത്തിലാണിത്. വോളന്റിയർമാരായിട്ടാണു ലേബറുകൾ എത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ലേബർ പാർട്ടിയുടെ ചില ഉപദേശകർ കമല ഹാരിസിന്റെ സംഘത്തെ സഹായിക്കുന്നതായി സൂചനയുണ്ട്.
യുഎസ് നിയമപ്രകാരം വിദേശികൾക്ക് വോളന്റിയർമാരായി തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാം. എന്നാൽ സാന്പത്തിക സംഭാവനകൾ പാടില്ല.
ബ്രിട്ടനിലെ ഇടത് അനുഭാവമുള്ള ലേബർ പാർട്ടിക്കാർ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്കു വേണ്ടി വോളന്റിയർമാരാകാറുണ്ട്. ബ്രിട്ടനിലെ യാഥാസ്ഥിതിക കൺസർവേറ്റീവ് പാർട്ടിക്കാർ അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിക്കാർക്കുവേണ്ടിയും രംഗത്തിറങ്ങും.