സ്കൂളിലും ആശുപത്രിയിലും ഇസ്രേലി ആക്രമണം; 31 പേർ കൊല്ലപ്പെട്ടു
Tuesday, October 22, 2024 11:52 PM IST
ഗാസ/ബെയ്റൂട്ട്: ഗാസയിലെ സ്കൂളിലും ബെയ്റൂട്ടിലെ ആശുപത്രിയിലും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഗാസയിലെ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 18 ഹമാസ്, ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു.
വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിലെ അബു ഹുസൈൻ ബോയ്സ് പ്രൈമറി സ്കൂളിലാണ് ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റതായും ഹമാസ് പറയുന്നു.
സമീപകാല മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെ തങ്ങളുടെ സൈനികർക്കെതിരായ ആക്രമണങ്ങളുടെ ആസൂത്രണങ്ങൾക്കായി സ്കൂൾ ഹമാസ് ഉപയോഗിച്ചുവരികയായിരുന്നെന്ന് ഇസ്രയേൽ ആരോപിക്കുന്നു.
സ്കൂൾ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായുള്ള ഇസ്രയേൽ ആരോപണത്തെ ഹമാസ് തള്ളി. പെരും നുണയെന്നാണ് ഹമാസ് ഇതിനെ വിശേഷിപ്പിച്ചത്.
തെക്കൻ ബെയ്റൂട്ടിലെ ആശുപത്രിക്കു സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. റാഫിക് ഹരിരി യൂണിവേഴ്സിറ്റി ആശുപത്രിയുടെ കാർ പാർക്കിംഗിലാണ് ആക്രമണം നടന്നതെന്നു ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ 57 പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ഇതുൾപ്പെടെ തെക്കൻ ബെയ്റൂട്ടിൽ തിങ്കളാഴ്ച വൈകുന്നേരം 13 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്.