വാഷിംഗ്ടണിൽനിന്ന് പി.ടി. ചാക്കോ
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ ‘ട്രംപ് കാര്‍ഡ്’ കുടിയേറ്റം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്റേത് ഗര്‍ഭച്ഛിദ്രം. രണ്ടിനും നല്ല മാര്‍ക്കറ്റ്. തെരഞ്ഞെടുപ്പ് രണ്ടാഴ്ച അകലെ നിൽക്കുമ്പോള് ജനഹിതമറിഞ്ഞ് ഈ വിഷയങ്ങളില്‍ പ്രചാരണം കൊഴുക്കുന്നു.
ട്രംപിന്റെ സുദീര്‍ഘമായ പ്രസംഗം കറങ്ങിത്തിരിഞ്ഞ് എപ്പോഴും കുടിയേറ്റത്തിലെത്തും. ട്രംപ് ക്യാമ്പില്‍നിന്നുള്ള പ്രചാരണങ്ങളിലെല്ലാം മുഖ്യവിഷയവും കുടിയേറ്റമാണ്. 210 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നും അവര്‍ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും തൊഴിലുകള്‍ കവര്‍ന്നെടുക്കുകയാണെന്നും ട്രംപ് പ്രചരിപ്പിക്കുന്നു.
ഗര്ഭച്ഛിദ്രത്തെക്കുറിച്ചു സംസാരിക്കാനുള്ള ഒരവസരവും കമല പാഴാക്കില്ല. ചാഞ്ചാടുന്ന സംസ്ഥാനങ്ങില്‍ പൊരിഞ്ഞ പോരു നടക്കുന്നതിനിടയില്‍ കമല ഹാരിസ് ഗര്ഭച്ഛിദ്രത്തെക്കുറിച്ചു സംസാരിക്കാന്‍ ഏഴെട്ടു മണിക്കൂര്‍ യാത്ര ചെയ്ത് കഴിഞ്ഞ ദിവസം ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ കലിഫോര്‍ണിയയിലെത്തി.
കുടിയേറ്റക്കാര്‍ ചെയ്യുന്നത് അമേരിക്കക്കാര്‍ക്ക് വേണ്ടാത്ത കഠിന ജോലികളാണ് എന്നാണ് പ്രശസ്തമായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണ്ടെത്തല്‍. അനധികൃത കുടിയേറ്റക്കാരാണ് ഇത്തരം ജോലികള്‍ ചെയ്യുന്നതെന്ന് 90 ശതമാനം ഡെമോക്രാറ്റുകളും 59 ശതമാനം റിപ്പബ്ലിക്കന്‍സും കരുതുന്നു.
കൃഷി, മീന്‍പിടിത്തം, വനം, നിര്‍മാണം, ഖനനം, വീട്ടുജോലി, തുടങ്ങിയ ഇടങ്ങളിലാണ് ഇവര്‍ പ്രധാനമായും തൊഴിലെടുക്കുന്നത്. ഇവരില്ലെങ്കില്‍ അമേരിക്കക്കാരുടെ ദൈനംദിന ജീവിതം ദുരിതപൂര്‍ണമായിരിക്കുമെന്ന് ഒരു വിഭാഗവും ഇവര്‍ കാരണം തങ്ങളുടെ ജീവിതം ദുരിതത്തിലായെന്ന് മറുവിഭാഗവും കരുതുന്നു.
അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ എത്ര പേരുണ്ട്? ആധികാരിക കണക്കുകള്‍പോലും പലതാണ്. ഒരു കോടിയോളം പേര് എന്നതാണ് ഒരു ശരാശരി കണക്ക്. ഇവരെച്ചൊല്ലിയാണ് കടുത്ത വിവാദം. ഇവരെ കൂട്ടത്തോടെ ഇറക്കിവിടുമെന്നാണ് ട്രംപ് ആവര്‍ത്തിച്ചു പറയുന്നത്.
യുദ്ധവും മറ്റും മൂലം അഭയാര്‍ഥികളായി എത്തുന്നവരെ സ്വീകരിക്കണമെന്ന് ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ പറയുമ്പോള്‍ 49 ശതമാനം റിപ്പബ്ലിക്കന്സിനേ ആ നിലപാടുള്ളൂ. അതിര്‍ത്തി കൂടുതല്‍ ശക്തിപ്പെടുത്തുക, തൊഴില്‍വൈദഗ്ധ്യമുള്ളവരെ സ്വീകരിക്കുക എന്നിവയില്‍ എല്ലാവരും ഒരേ മനസാണ്.