കൺസോളത്ത മിഷനറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ഇറ്റലിക്കാരനായ ഫാ. ജ്യൂസെപ്പെ അല്ലമാനോയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട മറ്റൊരാൾ. തന്റെ രൂപത വിട്ടുപോകാതെ, ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കാൻ നൂറുകണക്കിനു യുവ വൈദികരെയും സന്യാസിനിമാരെയും അദ്ദേഹം പരിശീലിപ്പിച്ചു. 1990ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
വിശുദ്ധ സിത്തയുടെ സഹോദരിമാർ എന്നറിയപ്പെടുന്ന ‘കോൺഗ്രിഗേഷൻ ഓഫ് ദി ഒബ്ലേറ്റ്സ് ഓഫ് ഹോളി സ്പിരിറ്റിന്റെ’ സ്ഥാപകയായിരുന്ന ഇറ്റലിക്കാരിയ എലീന ഗ്യൂറ എന്ന സന്യാസിനിയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. വാഴ്ത്തപ്പെട്ട ജോൺ 23-ാമൻ ഈ സന്യാസിനിയെ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്തോല’ എന്നാണു വിളിച്ചിരുന്നത്.
സേവനമാണു ക്രൈസ്തവ ജീവിതരീതി: മാർപാപ്പ വത്തിക്കാൻ: സേവനമാണു ക്രൈസ്തവ ജീവിതരീതിയെന്നു ഫ്രാൻസിസ് മാർപാപ്പ. ഡമാസ്കസിലെ 11 രക്തസാക്ഷികളുൾപ്പെടെ 14 പേരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയ ചടങ്ങിൽ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ഈ പുതിയ വിശുദ്ധർ യേശുവിന്റെ വഴിയിൽ ജീവിച്ചു. യേശുവിനെപ്പോലെ മറ്റുള്ളവരെ സേവിച്ചു. അവർ തങ്ങളെ തങ്ങളുടെ സഹോദരീ-സഹോദരന്മാരുടെ സേവകരാക്കി. നന്മ ചെയ്യുന്നതിൽ മുന്നിൽ നിന്ന അവർ പ്രതിസന്ധികളിൽ അടിപതറാതെ ഉറച്ചുനിന്നു. അവസാനം വരെ ഉദാരമതികളുമായിരുന്നു. വീരോചിത നന്മകളാലും വിശുദ്ധിയാലും അവരുടെ ജീവിതം മഹത്വപൂർണമായിരുന്നു. മഹത്വം അന്വേഷിക്കാനല്ല, സേവിക്കാനുള്ള യേശുവിന്റെ ക്ഷണം ശ്രവിക്കാനും സ്വീകരിക്കാനുമാണ് ഈ വിശുദ്ധരുടെ രക്തസാക്ഷിത്വം ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നതെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളാൽ സെന്റ് പീറ്റേഴ്സ് ചത്വരം നിറഞ്ഞുകവിഞ്ഞിരുന്നു. രക്തസാക്ഷികളോടുള്ള ആദരസൂചകമായി വിശുദ്ധ കുർബാനയിൽ ലത്തീൻ ഭാഷയ്ക്കു പുറമെ ഗ്രീക്ക് ഭാഷയിലും സുവിശേഷവായനയുണ്ടായിരുന്നു.