അപ്രതീക്ഷിതമായാണ് സിൻവറിനെ വധിച്ചതെങ്കിലും ഇയാളുടെ ഒളിസ്ഥലത്തെക്കുറിച്ച് ഇസ്രേലി സേനയ്ക്ക് സൂചനകൾ ലഭിച്ചിരുന്നുവെന്നാണു റിപ്പോർട്ട്. സിൻവറിന്റെ സാന്നിധ്യമുണ്ടെന്നു സംശയിക്കുന്ന സ്ഥലങ്ങളിൽ ആഴ്ചകളായി തെരച്ചിൽ നടന്നുവരികയായിരുന്നു. അന്തിമമായി റാഫ മേഖല കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ.
അടുത്ത ലക്ഷ്യം മുഹമ്മദ് സിൻവർ യഹ്യ സിൻവറിന്റെ സഹോദരനായ മുഹമ്മദ് സിൻവറാണ് അടുത്ത ലക്ഷ്യമെന്ന് ഇസ്രേലി സേനാ വക്താവ് ഡാനിയേൽ ഹാഗാരി അറിയിച്ചു. ഇയാൾ ഹമാസിന്റെ അടുത്ത നേതാവാകാൻ സാധ്യതയുണ്ട്.
ഹമാസിന്റെ സൈനികവിഭാഗം കമാൻഡറായ മുഹമ്മദ് സിൻവറും സഹോദരനെപ്പോലെ തീവ്ര നിലപാടുകാരനാണ്. ഹമാസിന്റെ സ്ഥാപക നേതാക്കളിലൊരാളായ മുഹമ്മദ് അൽ സഹർ, ഹമാസ് പോളിറ്റ് ബ്യൂറോ അംഗം മൂസ അബു മർസൂക്ക് തുടങ്ങിയവരും സംഘടനാ തലപ്പത്തെത്താൻ സാധ്യതയുണ്ട്.
തീരില്ല യുദ്ധം ഇസ്മയിൽ ഹനിയ, മുഹമ്മദ് ദെയിഫ് എന്നിവർക്കു പിന്നാലെ സിൻവറിനെക്കൂടി വധിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറല്ല. ഇസ്രയേൽ കണക്കു തീർത്തെങ്കിലും ഗാസയിലെ ബന്ദികളെ തിരികെ എത്തിക്കുന്നതുവരെ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
അതേസമയം, നേതൃത്വത്തെ വധിച്ചതോടെ ഹമാസ് എന്ന പ്രസ്ഥാനം ഇല്ലാതാവില്ലെന്നും പലസ്തീനുവേണ്ടി പോരാട്ടം തുടരുമെന്നും ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ബാസെം നയീം പ്രസ്താവനയിൽ അറിയിച്ചു.