ഇറാനുവേണ്ടി സൈനികവിവരങ്ങൾ ചോർത്തി; ഇസ്രേലി പൗരന്മാർ അറസ്റ്റിൽ
Tuesday, October 22, 2024 11:52 PM IST
ടെൽ അവീവ്: ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ ഏഴ് ഇസ്രേലി പൗരന്മാർ അറസ്റ്റിൽ. രണ്ടു വർഷത്തോളമായി ചാരവൃത്തി നടത്തിയ ഇവർ കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്. നൂറു കണക്കിനു രഹസ്യവിവരങ്ങൾ ഇവർ ചോർത്തിനൽകിയതായി ഇസ്രേലി പ്രോസിക്യൂഷൻ ആരോപിക്കുന്നു.
ഇതുവരെ അന്വേഷിച്ചതിൽ ഏറ്റവും ഗുരുതരമായ കേസുകളിൽ ഒന്നാണിതെന്ന്, ഇസ്രയേൽ പോലീസിലെ ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമായ ലഹാവ് 433 യൂണിറ്റ് ചീഫ് സൂപ്രണ്ട് യാറോൺ ബെന്യാമിൻ പറഞ്ഞു.
യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചുവെന്നതാണ് പ്രതികൾക്കെതിരായ കുറ്റം. വധശിക്ഷയോ ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. അസർബൈജാനിൽനിന്നു കുടിയേറി ഹൈഫയിലും വടക്കൻ പ്രദേശങ്ങളിലും താമസിച്ചിരുന്നവരാണു പിടിയിലായത്.
സൈന്യത്തിൽനിന്നു വിരമിച്ച ഒരാളും പ്രായപൂർത്തിയാകാത്ത രണ്ടു പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇവർ രണ്ടു വർഷത്തിനിടെ 600ഓളം വിവരങ്ങൾ ചോർത്തിയതായാണു കണ്ടെത്തിയിരിക്കുന്നത്.
അസർബൈജാനിൽനിന്നുള്ള ഒരാളാണ് സംഘത്തിലെ പ്രധാനിയെ ചാരവൃത്തിക്കായി നിയോഗിച്ചത്. സംഘത്തലവൻ പിന്നീട് തന്റെ ബന്ധുക്കൾ ഉൾപ്പെടെ ആറു പേരെ സംഘത്തിൽ ചേർക്കുകയായിരുന്നു.
തുർക്കി ഇടനിലക്കാരൻ വഴി അൽഹാൻ, ഒർഹാൻ എന്ന് വിളിക്കപ്പെടുന്ന രണ്ട് ഇറേനിയൻ ഏജന്റുമാരുമായാണ് ഇവർ ബന്ധപ്പെട്ടിരുന്നത്. ടെൽ അവീവിലെ കിർയ പ്രതിരോധ ആസ്ഥാനം, നെവാറ്റിം, റമാത് ഡേവിഡ് എയർ ബേസുകൾ എന്നിവയുൾപ്പെടെയുള്ള സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളെടുത്ത് വിവരങ്ങൾ കൈമാറിയെന്നാണു ചുമത്തിയിരിക്കുന്ന കുറ്റം.
ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പിന്നീട് ആക്രമണങ്ങളും ആക്രമണ ശ്രമങ്ങളുമുണ്ടായതായും ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോമിന്റെ ബാറ്ററികൾ സംബന്ധിച്ചും തുറമുഖങ്ങളുടെയും ഹദീറയിലെ പവർ പ്ലാന്റ് ഉൾപ്പെടെ ഊർജകേന്ദ്രങ്ങളുടെയും വിവരങ്ങളും കൈമാറിയിട്ടുണ്ട്.
പിടിച്ചെടുത്ത ചിത്രങ്ങളിലും മാപ്പുകളിലും ഉള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇതിനോടകംതന്നെ ആക്രമണങ്ങൾ നടന്നതായും ഇസ്രയേൽ ആരോപിക്കുന്നുണ്ട്.