പ്രസിഡന്റ് പദത്തിൽ മൂന്നു വർഷംകൂടി ശേഷിക്കുന്ന മാക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീരുമാനത്തിൽ പ്രധാനമന്ത്രി അത്താൽ വീണ്ടും വിയോജിപ്പ് വ്യക്തമാക്കി.
ഈ തീരുമാനത്തിനൊപ്പമായിരുന്നില്ല താനെന്ന് അത്താൽ പറഞ്ഞു. മക്രോണിന്റെ ഭരണത്തിനെതിരായ വികാരമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് കരുതുന്നത്. വിലക്കയറ്റം, കുടിയേറ്റം, കുറ്റകൃത്യങ്ങളുടെ വർധന തുടങ്ങിയവയിൽ ഫ്രഞ്ചുകാരുടെ പ്രതിഷേധം വോട്ടിൽ പ്രകടമായി.
അന്തിമഫലങ്ങളിലും ആർക്കും ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് സൂചന. ആധുനിക ഫ്രാൻസിനാവട്ടെ തൂക്കുമന്ത്രിസഭയെന്നത് അജ്ഞാതവുമാണ്.
അത്താൽ രാജി പ്രഖ്യാപിച്ചു; നിരസിച്ച് മക്രോൺ പാരീസ്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുസഖ്യം മുന്നിലെത്തിയതോടെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് പ്രസിഡന്റിനു കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ താൻ അധികാരത്തിൽ തുടരുമെന്ന് അത്താൽ പറഞ്ഞിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ അത്താലിന്റെ രാജി പ്രസിഡന്റ് മക്രോൺ നിരസിച്ചു.
ഭരണസ്ഥിരത ഉറപ്പാക്കാൻ പദവിയിൽ തുടരാൻ അദ്ദേഹത്തോട് മക്രോൺ ആവശ്യപ്പെട്ടു. രണ്ട് റൗണ്ട് വോട്ടിംഗിന്റെ ആദ്യഫലങ്ങൾ ഇടതുപക്ഷ സഖ്യത്തിനോ മക്രോണിന്റെ പാർട്ടിക്കോ തീവ്ര വലതുപക്ഷത്തിനോ സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നൽകിയിട്ടില്ല.