ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി ഉത്തരവിനു സ്റ്റേയില്ല
Thursday, October 24, 2024 3:11 AM IST
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ട കേരള ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഹർജിയിൽ എതിർകക്ഷികൾക്കു കോടതി നോട്ടീസ് അയച്ചു. സ്റ്റേ ആവശ്യം നവംബർ 19നു വീണ്ടും പരിഗണിക്കും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനെ എതിർത്ത് നിർമാതാവ് സജിമോൻ പാറയിലാണു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യം ജസ്റ്റീസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
അതേസമയം, കേസ് പരിഗണിക്കുംമുന്പ് ഹൈക്കോടതി ബെഞ്ചിലെ ജഡ്ജിമാർ പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളെ ചേംബറിൽ കണ്ടതിനെ ഹർജിക്കാരന്റെ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു.
ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്ന ദിവസങ്ങളിൽ രാവിലെ അര മണിക്കൂറോളം ഈ കൂടിക്കാഴ്ചകൾ നീളുന്നതായും ഈ ചർച്ചകൾക്കു പിന്നാലെയാണ് ഹൈക്കോടതി കേസിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും റോത്തഗി ആരോപിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി ജഡ്ജിമാരായ ജയശങ്കർ നന്പ്യാർ, സി.എസ്. സുധ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.