അയോധ്യ കേസ് പരിഹാരത്തിനായി പ്രാർഥിച്ചെന്നു ചീഫ് ജസ്റ്റീസ്
Tuesday, October 22, 2024 2:46 AM IST
ന്യൂഡൽഹി: അയോധ്യയിലെ ബാബറി മസ്ജിദ് തർക്കവിഷയത്തിൽ പരിഹാരത്തിനായി ദൈവത്തോടു പ്രാർഥിച്ചെന്ന ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി പ്രതിപക്ഷം.
ചീഫ് ജസ്റ്റീസ് മറ്റു വിഷയങ്ങൾക്കുവേണ്ടി ക്കൂടി പ്രാർഥിക്കുകയായിരുന്നെങ്കിൽ സാധാരണക്കാർക്ക് കോടതികളിൽ പണം നഷ്ടപ്പെടുത്താതെ നീതി ലഭിക്കുമായിരുന്നെന്ന് കോണ്ഗ്രസ് നേതാവ് ഉദിത് രാജ് വിമർശിച്ചു. ദൈവത്തോട് പ്രാർഥിക്കുകയാണെങ്കിൽ അന്വേഷണ ഏജൻസികളെ കേസുകളിൽ ദുരുപയോഗിക്കുന്നതിൽനിന്നു തടയാമെന്നും ഉദിത് രാജ് പരിഹസിച്ചു.
അതേസമയം, ചീഫ് ജസ്റ്റീസിന്റെ പ്രസ്താവനയെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോൾ സമാജ്വാദി പാർട്ടി എംപി രാംഗോപാൽ യാദവ് അസഭ്യം പറഞ്ഞതും വിവാദമായി. രാംഗോപാലിനെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്ന് ബിജെപി നേതാവ് അമിത് മാളവിയ ആവശ്യപ്പെട്ടു. എന്നാൽ മറ്റൊരു വിഷയത്തിലാണു തന്റെ പ്രതികരണമെന്നും ചീഫ് ജസ്റ്റീസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും രാംഗോപാൽ പറഞ്ഞു.
പല വിഷയങ്ങളിലും വിധി കണ്ടെത്താൻ പ്രയാസമാണെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ്, മൂന്നു മാസമായി തനിക്ക് മുന്പിലുണ്ടായിരുന്ന അയോധ്യ കേസിലെ പരിഹാരത്തിനായി ദൈവത്തോട് പ്രാർഥിക്കുകയായിരുന്നുവെന്നു പറഞ്ഞതതാണ് വിവാദമായത്.
2019 നവംബറിലാണ് അയോധ്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭൂമിതർക്ക കേസിൽ സുപ്രീംകോടതി തീർപ്പുകൽപ്പിച്ചത്.