കൂടുതൽ കുട്ടികളെന്ന ആഹ്വാനവുമായി ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിമാർ
Wednesday, October 23, 2024 1:11 AM IST
ചെന്നൈ/അമരാവതി: കൂടുതൽ കുട്ടികൾ ഉണ്ടാകണമെന്നും കൂടുതൽ മക്കളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്ത്.
ദക്ഷിണേന്ത്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദമ്പതികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അമരാവതിയില്‍ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്ന പഴയ നിയമം ഞങ്ങള്‍ റദ്ദാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ യോഗ്യതയുണ്ടാകൂ എന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ നടന്ന സമൂഹവിവാഹവേദിയിൽ നവദന്പതികളെ അഭിസംബോധന ചെയ്യവെയാണ് തമിഴ്നാട് മുഖ്യമന്ത്രി കൂടുതൽ മക്കൾ എന്ന ആഹ്വാനം നടത്തിയത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കുന്നതു കണക്കിലെടുത്താണു നവദന്പതികളോടു കൂടുതൽ കൂട്ടികൾ ഉണ്ടാകട്ടെ എന്നു മുഖ്യമന്ത്രി ആശംസിച്ചത്.
കാലം മാറിയതോടെ മിടുക്കന്മാരായ കുട്ടികൾ ഉണ്ടാകാനും അവർക്കു നല്ല വിദ്യാഭ്യാസം നൽകാനും കഴിയട്ടെ എന്നായി. ഇന്ന് ലോക്സഭാ മണ്ഡലങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ എന്ന ആശംസിച്ചുകൂടാ?- സ്റ്റാലിൻ ചോദിച്ചു.