മദ്രസകൾ പൂട്ടാനുള്ള നിർദേശത്തിനു പൂട്ടിട്ട് സുപ്രീംകോടതി
Tuesday, October 22, 2024 2:46 AM IST
ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ശിപാർശ നടപ്പാക്കുന്നതിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിലക്കി സുപ്രീംകോടതി.
എൻസിപിസിആറിന്റെ നടപടി ചോദ്യം ചെയ്ത് ഇസ്ലാമിക പുരോഹിത സംഘടനയായ ജാമിയത്ത് ഉലമ അൽ ഹിന്ദ് സമർപ്പിച്ച റിട്ട് ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എൻസിപിസിആറിന്റെ നിർദേശ പ്രകാരം മദ്രസകളിൽ പഠിക്കുന്ന കുട്ടികളോട് സർക്കാർ സ്കൂളുകളിലേക്കു മാറാൻ ഉത്തർപ്രദേശ് സർക്കാർ നിർദേശിച്ചിരുന്നു. ഈ ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തു.
കഴിഞ്ഞ ജൂണ്‍ ഏഴിനാണു വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കാത്ത മദ്രസകളുടെ അംഗീകാരം പിൻവലിക്കണമെന്നു നിർദേശിച്ച് ബാലാവകാശ കമ്മീഷൻ ഉത്തർപ്രദേശ് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചത്. പിന്നീട് ജൂണ്‍ 25ന് വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവരസംവിധാനമുപയോഗിച്ച് എല്ലാ മദ്രസകളിലും പരിശോധന നടത്താൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനും കത്തെഴുതിയിരുന്നു.
ഇതേത്തുടർന്ന് മദ്രസകളിൽ പരിശോധന നടത്താൻ ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാരോടും ആവശ്യപ്പെട്ടു. ത്രിപുര സർക്കാരും ബാലാവകാശ കമ്മീഷന്റെ നിർദേശമനുസരിച്ച് നടപടി ആരംഭിച്ചിരുന്നു. ജൂലൈ പത്തിന് കേന്ദ്രസർക്കാരും ബാലാവകാശ കമ്മീഷന്റെ നിർദേശമനുസരിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം മതന്യൂനപക്ഷങ്ങൾക്കു വിദ്യാഭ്യാസം നൽകുന്നതിനുള്ള അവകാശം ലംഘിക്കുന്നതാണ് ബാലാവകാശ കമ്മീഷന്റെ നടപടിയെന്ന് ഹർജിക്കാർ കോടതിൽ പറഞ്ഞു. ഹർജിക്കാരുടെ ആവശ്യപ്രകാരം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഹർജിയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകി.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കാത്ത മദ്രസകൾക്കു സംസ്ഥാനസർക്കാർ നൽകുന്ന സാന്പത്തിക സഹായം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂംഗോ ഈ മാസം ആദ്യം കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കേസ് നവംബർ 11ന് വീണ്ടും പരിഗണിക്കും.